കൊച്ചി: വ്യാജ കയറ്റുമതിയുടെ പേരില്‍ ബള്‍ഗേറിയയില്‍ നിന്നെത്തിയ 55 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിന് കൊച്ചി ട്രേഡ് ഇന്റര്‍നാഷണല്‍ ഉടമ ജോസ് ജോര്‍ജിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. സൂര്യകാന്തി എണ്ണ കയറ്റുമതി നടത്തിയതിന് ലഭിച്ച തുകയാണിതെന്ന ജോസ് ജോര്‍ജിന്റെ അവകാശവാദം പൊള്ളയാണെന്നും എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പറഞ്ഞു.
മുംബൈ തുറമുഖം വഴി പത്ത് ലക്ഷം മെട്രിക് ടണ്‍ സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റി അയച്ചുവെന്നാണ് ജോസ് ജോര്‍ജ് അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തരമൊരു കയറ്റുമതി നടന്നിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ ജോണ്‍ കിങ്സ്ലി പറഞ്ഞു. കയറ്റുമതിക്കു മുമ്പേ പണം ജോസിന്റെ അക്കൗണ്ടിലെത്തി. കയറ്റുമതി നടത്തിയതിന് ജോസ് ഹാജരാക്കിയ രേഖകള്‍ മുഴുവന്‍ വ്യാജമായി നിര്‍മിച്ചതാണെന്നും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. 55 കോടിയും കള്ളപ്പണമാണെന്ന നിഗമനത്തിലാണ് എന്‍ഫോഴ്സ്മെന്റും കേരള പൊലീസും. മറ്റ് ആരുടെയെങ്കിലും പേരില്‍ വിദേശത്ത് നിന്നും കേരളത്തിലേക്ക് എത്തിച്ച പണമാണോയെന്നും പൊലീസ് അന്വേഷിക്കും. എണ്ണ കയറ്റുമതി ചെയ്യാന്‍ ചെന്നൈയിലെ കമ്പനിയുമായി ജോസ് ജോര്‍ജ് കരാര്‍ ഉണ്ടാക്കിയതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്.
രേഖകളിലുള്ള കസ്റ്റംസിന്റെയും തുറമുഖ വകുപ്പിന്റെയും സീലുകള്‍ വ്യാജമാണ്. ഇത് നിര്‍മിക്കാന്‍ മുംബൈയില്‍ ആരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോയെന്ന് കൊച്ചി പൊലീസ് അന്വേഷിക്കും. ലഭിച്ച രേഖകളില്‍ പലതും ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളാണ്. ട്രേഡ് ഇന്റര്‍നാഷണലിന് വിദേശ കയറ്റുമതിയില്‍ അവകാശപ്പെടാവുന്ന ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. മുമ്പ് നടത്തിയ കയറ്റുമതിയുടെ രേഖകളും എന്‍ഫോഴ്സ്മെന്റ് പരിശോധിച്ചു. ഇത്രയും ഭീമമായ തുകയ്ക്ക് കയറ്റുമതി ലഭിച്ചുവെന്ന് പറയുന്ന ബള്‍ഗേറിയന്‍ കമ്പനിയായ സ്വസ്ത ഡി കമ്പനിയാകട്ടെ അന്വേഷണവുമായി സഹകരിച്ചിട്ടില്ല.
മാത്രമല്ല ഇടപാടില്‍ കമ്പനിക്ക് പണം നഷ്ടപ്പെട്ടുവെന്ന പരാതിയും നല്‍കിയിട്ടില്ല. ഈ കമ്പനി യഥാര്‍ഥത്തിലുള്ളതാണോയെന്നും വിദേശ മന്ത്രാലയത്തിന്റെ സഹായത്തോടെ പരിശോധിക്കും. ഇല്ലാത്ത കയറ്റുമതിയുടെ പേരിലാണ് വന്‍തുക ജോസ് ജോര്‍ജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതെന്ന് ഇത് തെളിയിക്കുന്നു. ഇതിന്റെ ഉറവിടം തേടിയാണ് കൊച്ചി ഹാര്‍ബര്‍ പൊലീസ് മുംബൈയില്‍ അന്വേഷണം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: