ഇടുക്കി: ജില്ലയിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ കമ്പനിയുടെ കള്ളപ്പണം പിടിച്ച സംഭവത്തില്‍ തുടക്കം മുതലേ ഉന്നത സമ്മര്‍ദ്ദമുണ്ടായിരുന്നു. കമ്പംമെട്ട് എസ്.ഐയാണ് കേസ് പിടിച്ചത്. ഇദ്ദേഹത്തെ സഹായിക്കാനോ കൃത്യമായ നിര്‍ദ്ദേശം നല്കുവാനോ ഉന്നത പോലീസ് നേതൃത്വം തയ്യാറായില്ല. ഇതിന്റെ പാളിച്ച അന്വേഷണത്തില്‍ വ്യക്തമാണ്.
കള്ളപ്പണം പിടിച്ചയുടനെ ചെക്ക് പോസ്റ്റില്‍ കൂടി നിന്നയാളുകളെ സാക്ഷിയാക്കിയാണ് കമ്പംമെട്ട് എസ്.ഐ നോട്ട് പുറത്തെടുത്തത്. കൂടിനിന്നവര്‍ കൂടുതലും കോണ്‍ഗ്രസുകാരായിരുന്നു. പണം ആരുടേതെന്ന് വ്യക്തമാകാഞ്ഞതിനാല്‍ എല്ലാവരും പോലീസ് തയ്യാറാക്കിയ മഹസറില്‍ ഒപ്പിട്ടു. പിറ്റേന്ന് കോണ്‍ഗ്രസ് നേതാവിന്റെയും ഭരണ രംഗത്ത് സ്വാധീനമുള്ള ഒരു ജനപ്രതിനിധിയുടെയും ഇടപാടുകള്‍ നടക്കുന്ന സ്ഥാപനത്തിന്റെ പണമാണെന്ന് അറിഞ്ഞതോടെ ഉന്നത പോലീസ് സംഘം കേസ് എസ്.ഐയുടെ തലയില്‍ കെട്ടിവച്ച് തടിതപ്പി. കള്ളപ്പണം സംബന്ധിച്ച വിവരം പോലീസ് ആദ്യം അറിയിച്ചത് വാണിജ്യ നികുതി വകുപ്പിനെയാണ്.
വാഹനവും ഏലയ്ക്കയും ആര്‍ഡിഒ കോടതിയിലും കൈമാറി. കള്ളപ്പണം സംബന്ധിച്ച വിവരം എന്‍ഫോഴ്സ്മെന്റിലും ആദായനികുതി വകുപ്പിലും അറിയിച്ചത് ദിവസങ്ങള്‍ കഴിഞ്ഞാണ്. എസ്.ഐക്ക് കൃത്യമായ നിര്‍ദ്ദേശം നല്കാന് മേലുദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നതിനാലാണ് കേസ് എങ്ങുമെത്താത്ത സ്ഥിതിയില്‍ നിലനില്‍ക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് പണം കടത്തിയ വാഹനവും ഏലയ്ക്കയും വിട്ട് നല്കാന് തനിക്ക് അധികാരമില്ലെന്ന് പറഞ്ഞ് ദേവികുളം ആര്‍ഡിഒ, നെടുങ്കണ്ടം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലേക്ക് കേസ് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. പോലീസിന് വീഴ്ചപറ്റിയിട്ടും ജില്ലയിലെ പോലീസ് നേതൃത്വം പ്രതികരിക്കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: