ന്യൂദല്‍ഹി: അയ്യായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഇടപാടുകളും ഇ-പേയ്മെന്റിലേക്ക് മാറ്റി ധനമന്ത്രാലയം ഉത്തരവിറക്കി. സര്‍ക്കാര്‍ വകുപ്പുകള്‍ കരാറുകാര്‍ക്കും മറ്റും നല്കുന്ന 50,000 രൂപയില്‍ കൂടുതല്‍ ഉള്ള തുകകള്‍ക്ക് ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ പണം കൊടുക്കല്‍ പ്രക്രിയയുടെ പൂര്‍ണ്ണ തോതിലുള്ള ഡിജിറ്റല്‍വല്‍ക്കരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിതരണക്കാര്‍, കരാറുകാര്‍, കടം കൊടുക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഇ-പേയ്മെന്റായി നല്‍കേണ്ട ഏറ്റവും കുറഞ്ഞ തുക 5,000 രൂപയായി കുറയ്ക്കാനാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും കരാറുകാര്‍ക്കും മറ്റും നല്‍കേണ്ട 5,000 രൂപയിലധികമുള്ള തുക ഇ-പേയ്മെന്റ് ആയി നല്‍കണം.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഡെബിറ്റ് കാര്‍ഡുകള്‍ പരമാവധി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വ്യക്തിപരമായ ഇടപാടുകള്‍ നടത്താന്‍ കറന്‍സിക്ക് പകരം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
തങ്ങളുടെ അക്രഡിറ്റഡ് ബാങ്കുകളുമായി ബന്ധപ്പെട്ട് മുഴുവന്‍ ജീവനക്കാര്‍ക്കും ഡെബിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള മറ്റ് ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും കേന്ദ്രനിര്‍ദ്ദേശം ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: