അങ്കമാലി: മോദിയുടെ സാമ്പത്തിക പരിഷ്കരണങ്ങള്‍ കള്ളപ്പണക്കാരെ അസ്വസ്ഥരാക്കിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കള്ളപ്പണക്കാരെ ഇല്ലാതാക്കുന്നതിനാണ് പുതിയ സാമ്പത്തിക പരിഷ്കരണങ്ങള്‍. ഇതിന്റെ ഫലമായുണ്ടാകുന്ന മാറ്റം സാധാരണക്കാരെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഭാരതീയ ധര്‍മ്മ ജന സേനയുടെ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ കേരളത്തിന്റ വികസനത്തിന് പ്രത്യേക സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇവയൊന്നും കേരളത്തില്‍ നടപ്പാകുന്നില്ല. ഇടത് സര്‍ക്കാര്‍ വികസനത്തില്‍ വിശ്വസിക്കുന്നില്ല. അവര്‍ പിന്തുടരുന്നത് അക്രമ രാഷ്ട്രീയമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ അക്രമം അഴിച്ച് വിടുകയാണ്. ഇത് എന്‍ഡിഎയെ കൂടുതല്‍ സുശക്തമായ രീതിയില്‍ മുന്നോട്ട് പോകുന്നതിലേക്ക് നയിക്കുന്നു. ദേശീയതലത്തില്‍ ഉണ്ടായ മുന്നേറ്റം എന്‍ഡിഎക്ക് കേരളത്തില്‍ ഉണ്ടാകും. ഇതിനായി ബിഡിജെഎസുമായി ചേര്‍ന്നുള്ള പരിശ്രമം ആവശ്യമാണ്.
ഇടത് വലത് മുന്നണികള്‍ കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്. ശ്രീനാരായണ ഗുരു അടക്കമുള്ള സാംസ്കാരിക നായകന്മാര് മുന്നോട്ടുവച്ച പാരമ്പര്യമാണ് ഇവര്‍ നശിപ്പിക്കുന്നത്. ഗുരുവിന്റെ ആശയങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന ബിഡിജെഎസ് ബിജെപിയുടെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും. കേരളത്തിലെ എല്ലാ പാര്‍ട്ടികളും ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കേണ്ടതുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സാമൂഹ്യ നവോത്ഥാന പ്രക്രിയകളില്‍ സഫലമായത് ഗുരുവിന്റേതാണ്. സംഘടനയിലൂടെ ശക്തരാവുക, വ്യവസായത്തിലൂടെ വളര്‍ച്ച നേടുക എന്നാണ് ഗുരു പറഞ്ഞത്. ഇതാണ് പ്രധാനമന്ത്രി നടപ്പാക്കിവരുന്നത്. ഓരോ വ്യക്തിയുടേയും വികസനത്തിന് വേണ്ടിയുള്ള പദ്ധതികളാണ് മോദി നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തിനിടയില്‍ നാടിന്റെ വികസനത്തിനായി പലപ്രവര്‍ത്തനങ്ങളും നടപ്പാക്കി. അതിലൊന്നും ഇതുവരെ ഒരു അഴിമതിയാരോപണം പോലും ആര്‍ക്കും ഉന്നയിക്കാന്‍ സാധിച്ചിട്ടില്ല.
ചുരുങ്ങിയ കാലം കൊണ്ട് അടിസ്ഥാനതലങ്ങളില്‍ സ്വാധീനം ഉണ്ടാക്കാന്‍ ബിഡിജെഎസിന് കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിനുണ്ടായ നേട്ടം വരുന്ന തെരഞ്ഞെടുപ്പുകളില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇത് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടുമെന്നതിന്റെ സൂചനയാണ്. ഇതിനായാണ് എല്ലാവരും ഒന്നിച്ച് ശ്രമിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ നേട്ടം ബിഡിജെഎസിനുണ്ടായി എന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ അഞ്ച് പതിറ്റാണ്ടുകൊണ്ട് ഉണ്ടാക്കിയ നേട്ടം ഒരു വര്‍ഷം കൊണ്ട് ബിഡിജെഎസിനുണ്ടാക്കാന് സാധിച്ചു. മൈക്രോ മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായിച്ചത്. ഇടത്-വലത് മുന്നണികളുടെ മതേതരത്വം വെറും പൊള്ളയാണെന്നും തുഷാര്‍ പറഞ്ഞു.
രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ജന്മദിന സന്ദേശം വായിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു റിപ്പോര്‍ട്ടവതരണം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ദേശീയസെക്രട്ടറി എച്ച് രാജ. ദേശീയ നിര്‍വ്വാഹകസമിതി അംഗം വി.മുരളീധരന്, ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ്, ആദിവാസി ഗോത്ര മഹാസഭ അദ്ധ്യക്ഷ സി.കെ ജാനു തുടങ്ങിയ എന്‍ഡിഎ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: