പൊന്‍കുന്നം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതാ നവീകരണത്തിന്റെ ഭാഗമായി പൊന്‍കുന്നം ടൗണില്‍ പിപി റോഡ് ജങ്ഷനില്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ മിഴിതുറന്നു. സിഗ്നല്‍ ലൈറ്റുകളുടെ ഉദ്ഘാടം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു.
അടുത്ത രണ്ടു ദിവസങ്ങളിലെ വാഹനങ്ങളുടെ തിരക്ക് കണക്കിലെടുത്ത ശേഷമാകും സിഗ്നല്‍ ലൈറ്റുകളുടെ സമയം ക്രമീകരിക്കുക. കെല്‍ട്രോണിന്റെ സാങ്കേതികസഹായത്തോടെയാണ് എല്‍ഇഡി സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി, സോളാര്‍, ബാറ്ററി എന്നീ മൂന്നു ശ്രോതസുകളില്‍ നിന്നു ലഭിക്കുന്ന ഊര്‍ജം കൊണ്ടു ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ 24 മണിക്കൂറും സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനസജ്ജമാണ്. ലൈറ്റുകള്‍ സ്ഥാപിച്ച പിപി റോഡ് ജങ്ഷനില്‍ ഫ്രീ ലെഫ്റ്റ് സംവിധാനവും ഉണ്ട്.
ശബരിമല സീസണിലുള്ള വാഹനങ്ങളുടെ കണക്കെടുത്ത് സിഗ്നല്‍ ലൈറ്റുകളുടെ സമയം ക്രമീകരിച്ചാല്‍ സീസണ് കഴിയുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുമോയെന്ന ആശങ്ക ജനങ്ങള്‍ക്കിടയിലുണ്ട്. സീസണ് കഴിയുന്നതോടെ വാഹനങ്ങളുടെ എണ്ണം കുറയുമ്പോള്‍ ദീര്‍ഘനേരം വാഹനങ്ങള്‍ സിഗ്നല്‍ കാത്തു കിടക്കേണ്ടി വരുമോ എന്നതാണ് ഈ ആശങ്കയ്ക്കു കാരണം.
തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെ കെഎസ്റ്റിപി ഏറ്റെടുത്ത സംസ്ഥാനപാതാ നവീകരണപ്രവര്‍ത്തനങ്ങള്‍ ഏകദേശം അവസാനഘട്ടത്തിലാണ്. 30 മാസമായിരുന്നു കരാര്‍ കാലാവധി. ഇത് ഈ മാസം ഒമ്പതിന് അവസാനിക്കും.
തൊടുപുഴയ്ക്കടുത്ത് കോലാനിയില്‍ 1,300 മീറ്റര്‍ ഭാഗം മാത്രമേ ഇനി ടാറിംഗ് പൂര്‍ത്തീകരിക്കാനുള്ളു. റോഡിന്റെ ഓരത്ത് ബാക്കിയുള്ള ഓടമൂടല്, ഉദ്യാനവത്കരണം തുടങ്ങിയുള്ള അവസാനഘട്ട ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. പത്തു കോടി രൂപ മുതല്‍മുടക്കി 1,115 സോളാര്‍ സ്ട്രീറ്റ് ലൈറ്റുകളാണ് തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെ സ്ഥാപിക്കേണ്ടത്. ഇതില്‍ പൊന്‍കുന്നം മുതല്‍ പാലാ വരെ 470 ഓളം ലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 75 വാട്സിന്റെ സ്ട്രീറ്റ് ലൈറ്റ് ഒന്നിന് 80,000 രൂപയാണ് മുതല്‍മുടക്ക്. 40 മീറ്റര്‍ വീതം അകലത്തിലാണ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പ്രവര്‍ത്തനസജ്ജമാകാത്ത ഏതാനും ലൈറ്റുകള്‍ രണ്ടു ദിവസത്തിനകം തെളിക്കാനുള്ള ജോലികളിലാണ് കരാറുകാര്‍. മൂന്നു വര്‍ഷത്തെ ഗ്യാരണ്ടിയും അഞ്ചു വര്‍ഷത്തെ വാറണ്ടിയുമാണ് ലൈറ്റുകള്ക്കുള്ളത്. മെയിന്റനന്‍സ് ജോലികളും ഈ കാലയളവിനുള്ളില്‍ കമ്പനി സൗജന്യമായി ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: