കുറവിലങ്ങാട്: ജില്ലയില്‍ എക്സൈസും പോലീസും പഴുതുകളടച്ച് വലവീശി പരിശോധന നടത്തിയിട്ടും സ്കൂള്‍ കോളേജ് കേന്ദ്രീകരിച്ച് ലഹരികഞ്ചാവ് വില്പന നടത്തുന്ന സംഘങ്ങളെ പിടികൂടാന്‍ സാധിക്കുന്നില്ല. നടപടികള്‍ കാര്യക്ഷമമാകാത്തിതില് പ്രതിഷേധം ഉയര്‍ന്നതോടെ ലഹരി മാഫിയ സംഘത്തെ നിരീക്ഷിക്കുവാന്‍ എക്സൈസ് പോലീസ് ഉന്നതതല തീരുമാനം.
ജില്ലയില്‍ ‘ഡി ക്യാപസ്’ എന്ന പേരില്‍ പാലാ, ഉഴവൂര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, രാമപുരം മേഖലകളില്‍ സജീവമായിട്ടുള്ള വിദ്യാര്‍ത്ഥികളടക്കമുള്ള സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചെറിയൊരു കാലയളവിനുശേഷം ഊര്ജ്ജിതമായതായി നാട്ടുകാര്‍ ആരോപിക്കുന്നു. പകലും, വൈകുന്നേരങ്ങളിലുമാണ് സംഘാംഗങ്ങള്‍ തിരക്കില്ലാത്ത റോഡുകള്‍, പുരയിടങ്ങള്‍, സ്കൂള്‍ ഗ്രൗണ്ടുകള്‍ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നത്. എറണാകുളം, കൊച്ചി മേഖലകളില്‍ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളിലെ ഡിജെ പാര്‍ട്ടി സംഘങ്ങളില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ വഴിയാണ് കുറവിലങ്ങാട്, പാലാ, ഏറ്റുമാനൂര്‍, വൈക്കം, കൂത്താട്ടുകുളം പ്രദേശത്ത് കഞ്ചാവും ലഹരിമരുന്നും എത്തുന്നതെന്നുള്ള സൂചനകളാണ് അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്.
ഈ സംഘത്തിലെ അംഗങ്ങള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. കഴിഞ്ഞ കുറെ നാളുകളായി ജില്ലയില്‍ പിടിക്കപ്പെട്ടത് കഞ്ചാവ് ലഹരി വില്പന സംഘത്തിലെ ഏജന്റുമാരാണ്. ലഹരി വിതറുന്ന സംഘത്തിലെ പ്രധാനികളായ ഉഴവൂര്‍, രാമപുരം സ്വദേശികളായ കൗമാരസംഘം പോലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണം ശക്തമായതിനെ തുടര്‍ന്ന് എറണാകുളം, പാലക്കാട് ജില്ലകളില്‍ താമസിച്ചാണ് ലഹരിമരുന്നുകള്‍ വില്‍പ്പന നടത്തുന്നത്. കുറെ ആഴ്ചകള്‍ക്ക് മുന്‍പ് പാലക്കാട്, കുമളി, ഇടുക്കി മേഖലകളില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് ഉഴവൂര്‍, മോനിപ്പള്ളി, ഇലഞ്ഞി, രാമപുരം പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ വഴി എത്തിയിട്ടുള്ളതായി രഹസ്യന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
സംഘങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ വാടകക്ക് നല്കുന്ന ചില സ്ഥാപനങ്ങള്‍ രഹസ്യാന്വോഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കൂടാതെ സംഘാംഗങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പരുകളും, സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും പോലീസ് ആസ്ഥാനത്തെ സൈബര്‍ ഹൈടെക് സെല്ലിന്റെ സഹായത്തോടെ നിരീക്ഷിക്കുവാനുള്ള പദ്ധതി എക്സൈസും, പോലീസും ആവിഷ്കരിച്ചിട്ടുള്ളതായി ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: