സാമാന്യമായി സംന്യാസത്തിന്റെയും യോഗത്തിന്റെയും ലക്ഷണം കര്‍മങ്ങളുടെ കര്‍ത്താവ് ഞാനാണ് എന്ന ‘അഹംഭാവ’ വും ഈ കര്‍മങ്ങളുടെ ഫലം ഞാന്‍തന്നെ നേടുകയും ചെയ്യും എന്ന ‘മമതാഭാവ’വും (കര്‍ത്തൃത്വവും ഭോക്തൃത്വവും) ഉപേക്ഷിക്കുക എന്നതാണ്.
സംന്യാസി കര്‍മങ്ങള്‍ നിഷ്കാമമായി ചെയ്ത് അന്തഃകരണം ശുദ്ധമായാല്‍-കാമക്രോധങ്ങള്‍ ഒഴിഞ്ഞാല്‍- പിന്നെ ഒരു കര്‍മവും ചെയ്യുന്നില്ല. യോഗിയാകട്ടെ എല്ലാ കര്‍മങ്ങളുടെയും ഫലം തനിക്കു വേണമെന്ന് ആഗ്രഹിക്കാതെ, ഭഗവാന് ആരാധനയായി, ഭഗവാന് സന്തോഷിക്കുവാന്വേണ്ടി ഭഗവാനില്‍ സമര്‍പ്പിക്കുംവിധം അനുഷ്ഠിക്കുന്നു. ഭഗവാന് സന്തോഷിച്ചാല് ഭഗവത്തത്വ വിജ്ഞാനം ഭഗവാന് തരുമെന്ന് യോഗിക്ക് നല്ല ഉറപ്പുമുണ്ട്.
രണ്ടു പദ്ധതിയിലും- സംന്യാസത്തിലും യോഗത്തിലും ആഗ്രഹങ്ങളെ സങ്കല്പിക്കുക എന്ന വസ്തുത ഇല്ല. ആഗ്രഹങ്ങളുടെ സങ്കല്പം സംന്യസിക്കാത്തവന് സംന്യാസിയോ യോഗിയോ ആവാന്‍ കഴിയില്ല.
സംന്യാസിക്കു കാമക്രോധങ്ങളെ കീഴ്പ്പെടുത്തുക, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക എന്നീ കഠിനപരീക്ഷകളില്‍ വിജയിക്കേണ്ടതുണ്ട്. കര്മയോഗിക്കാകട്ടെ ഈ പരീക്ഷകളെ നേരിടേണ്ടതില്ല. എല്ലാ ഇന്ദ്രിയങ്ങളെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങളെയും വൈദിക ലൗകിക കര്‍മങ്ങളെയും ഭഗവാന് ആരാധനയായി ചെയ്തു, ഭഗവാനെ സന്തോഷിപ്പിക്കാന്‍ കഴിയും. ഇതാണ് ഭക്തിയോഗം.
അഷ്ടാംഗയോഗ പദ്ധതി അനുഷ്ഠിച്ച്, സമാധി എന്ന അവസ്ഥയില്‍ എത്തിച്ചേരുന്ന യോഗിക്കും മനസ്സിനെ ഭഗവാനുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഈ ആറാം അധ്യായത്തില്‍ അഷ്ടാംഗ യോഗാനുഷ്ഠാനം ഭഗവാന് വിവരിക്കുന്നു.
കര്‍മയോഗം അനുഷ്ഠിക്കേണ്ടത് എത്രകാലം? (6-3)
അഷ്ടാംഗ യോഗക്രമത്തിലൂടെ പരമപദത്തിലെത്താന്‍ ആഗ്രഹിക്കുന്ന വ്യക്തി ആ പദ്ധതിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ്, പല കര്‍മങ്ങളും ചെയ്യേണ്ടതുണ്ട്. ആസനപരിശീലനം, പ്രാണായാമം തുടങ്ങിയ കര്‍മങ്ങള്‍ ഏതെല്ലാമെന്ന് ഈ അധ്യായത്തില്‍തന്നെ വിവരിക്കുന്നുണ്ട്. ശാരീരികവും മാനസികവും ബുദ്ധിപരവുമായ അത്തരം കര്‍മങ്ങളാണ് യോഗചര്യയുടെ ഫലപ്രാപ്തിയില്‍ സാധകനെ എത്തിക്കുന്നത്.
യോഗപദ്ധതിയുടെ ലക്ഷ്യത്തിലെത്തിച്ചേര്‍ന്ന വ്യക്തി-യോഗാരൂഢന്-എന്നു പറയപ്പെടുന്നു. ആ വ്യക്തിക്ക് ആ സമാധ്യവസ്ഥയില്‍ സ്ഥിരമായി നില്ക്കണമെങ്കില് ‘ശമം’ എന്ന മാനസികമായ കര്‍മം കാരണമായിത്തീരുന്നു. എന്താണ് ശമം? മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കുക, ബുദ്ധിയെ വശത്താക്കുക തുടങ്ങിയവ. ശമം എന്ന കര്‍മം മുന്‍പേതന്നെ ചെയ്ത് വിജയിച്ച വ്യക്തിയാണ് ആരൂഢാവസ്ഥയില് എത്തിച്ചേരുന്നത്. അപ്പോള്‍ ശമം എന്ന വാക്കിന്റെ അര്‍ത്ഥം എന്തായിരിക്കും. ഭഗവാന് തന്നെ ശ്രീമദ്ഭാഗവതത്തില്‍ ഉദ്ധവന്റെ ചോദ്യത്തിനുത്തരമായി പറയുന്നു. ”ശമോ മന്നിഷ്ഠതാ-ബുദ്ധേഃ” (ബുദ്ധി എന്റെ ഈ രൂപത്തില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്തുകയാണ് ശമം എന്നത്)
ഈ അധ്യായത്തില്‍ തന്നെ 25-ാം ശ്ലോകത്തില്‍ ഭഗവാന് പറയുന്നു:
”ആത്മ സംസ്ഥം മനഃകൃത്വാ
നകിഞ്ചിദപി ചിന്തയേല്‍”
(ഹൃദയത്തില്‍ പരമാത്മാവായി നില്ക്കുന്ന എന്നില്‍ തന്നെ മനസ്സ് ഉറപ്പിച്ചുനിര്‍ത്തണം. വേറെ ഒന്നും ചിന്തിക്കരുത്) ഭഗവദ്രൂപ ധ്യാനത്തില്‍ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക എന്നതാണ് യോഗപദ്ധതിയുടെ അവസാനത്തെ പടവ് എന്ന് നമുക്ക് മനസ്സിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: