തമിഴ് മക്കളുടെ അമ്മയായി അറിയപ്പെട്ട അവരുടെ മുഖ്യമന്ത്രി പുരട്ച്ചി തലൈവി ജെ. ജയലളിത കാലയവനികക്കു പിന്നില്‍ നക്ഷത്രമായി. ഒരു നേതാവ് ആരായിരിക്കണം, എന്തായിരിക്കണം അണികളുടെ മുമ്പില്‍ വെക്കേണ്ട കാഴ്ചപ്പാട്, എങ്ങനെയായിരിക്കണം ജനങ്ങളോട് പെരുമാറേണ്ടത്, പകയുടെ കനല്‍ക്കട്ടകള്‍ എങ്ങനെ വിദഗ്ദ്ധമായി മറച്ചുവെച്ച് പ്രയോഗിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരമായി മഹാഭൂരിപക്ഷം ചൂണ്ടിക്കാട്ടുന്നത് ജയലളിതയെയാണ്. ജനഹൃദയങ്ങളില്‍ എക്കാലവും വസന്തോത്സവമായി അവര്‍ നിത്യവിസ്മയം ആവുന്നതിന്റെ ഉള്ളറകളില്‍ അനുഭവങ്ങളുടെ തിളച്ചുമറിയുന്ന ലാവയുണ്ട്; തീക്ഷ്ണമായ ചൂടുണ്ട്, ചൂരുണ്ട്. എന്തും വെട്ടിപ്പിടിക്കാന്‍ പോന്ന നിശ്ചയദാര്‍ഢ്യത്തിന്റെ ഗിരിശൃംഗമായിരുന്നു ആ വ്യക്തിത്വം. കൊടുക്കേണ്ടവര്‍ക്ക് കണക്ക് തീര്‍ത്ത് കൊടുക്കാനും, അര്‍ഹിക്കുന്നവര്‍ക്ക് അര്‍ഹതയുള്ളത് വേണ്ടത്ര കോരിയൊഴിച്ചു കൊടുക്കാനും ജയലളിത എന്നും ശ്രദ്ധവച്ചു.
ഒരു ഭരണാധികാരി എന്ന നിലയ്ക്കുള്ള സ്നേഹ, ബഹുമാന, ആദരവുകളായിരുന്നില്ല തമിഴ്മക്കള്‍ അവര്‍ക്ക് നല്‍കിയിരുന്നത്. അവരുടെ ഓരോ ചലനത്തിലും സ്വന്തം കുടുംബത്തിന്റെ തനിമയും ഗരിമയും ഉണ്ടെന്ന് അവര്‍ വിശ്വസിച്ചു. തങ്ങളുടെ കുടുംബത്തെ പരിരക്ഷയുടെ ചിറകിനടിയില്‍ അല്ലലും അലട്ടലുമില്ലാതെ പരിപാലിക്കാന്‍ അവര്‍ക്കു സാധിക്കുമെന്ന് അവര്‍ ആത്മവിശ്വാസം കൊണ്ടു. ആ വിശ്വാസത്തിന് ഒരിക്കലും ഉടവുതട്ടാതിരിക്കാന് ജയലളിത ശ്രദ്ധിക്കുകയും ചെയ്തു. ‘തകര്‍ക്കാന്‍ കഴിയാത്ത വിശ്വാസം’ എന്ന പരസ്യ വാചകം തമിഴ്നാട് കേന്ദ്രമായുള്ള ഒരു സിമന്റ് കമ്പനിയുടെതാണ്. എന്നാല്‍ ജയലളിതയെക്കുറിച്ചുള്ള വ്യക്തിപ്രഭാവത്തിനാണ് അത് കൂടുതല്‍ ഇണങ്ങുക.
ജയലളിതയുടെ ഓരോ ചെറിയ ഇടറലുകളും തമിഴ് ജനതയ്ക്ക് വലിയ നൊമ്പരമായി. അവര്‍ക്കെതിരെ ഏതു കോടതി പരാമര്‍ശം നടത്തിയാലും അത് സംസ്ഥാനത്തെ മൊത്തം ബാധിച്ചു. ജയലളിത തമിഴര്‍ക്ക് അന്യയായ ഭരണാധികാരിയായിരുന്നില്ല. അഴിമതിയെക്കുറിച്ചുള്ള ഓരോ പരാമര്‍ശം ഉയരുമ്പോഴും അവര്‍ ജയലളിതയ്ക്ക് ജനകീയാംഗീകാരത്തിന്റെ പോര്‍ച്ചട്ടകള്‍ നല്കി പ്രതിരോധം തീര്‍ത്തു. അമ്മയ്ക്കെതിരെ ഒരു വാക്കും നോക്കും ഉയരാതിരിക്കാന്‍ അവര്‍ കണ്ണിലെണ്ണയൊഴിച്ച് കാവലിരുന്നു. ജീവിതത്തിന്റെ മഹാനടനം പൂര്‍ത്തിയാക്കി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നിന്ന് ജയ അവസാന യാത്രയ്ക്ക് ഒരുക്കം തുടങ്ങിയപ്പോള്‍ തങ്ങളുടെ യാത്ര അവസാനിച്ചെന്ന് തമിഴ് ജനത അലമുറയിട്ടു.
തനിക്കും തന്റെ സ്വന്തം തലമുറയ്ക്കും സമ്പാദിച്ചുകൂട്ടാനുള്ള അവസരമാക്കി ഭരണത്തെ മാറ്റി മറിക്കുന്ന ഭരണാധികാരികള്‍ക്കിടയില്‍ ജയ വേറിട്ടു നില്‍ക്കുകയാണ്. ബംഗാളിലെ മമതയ്ക്കും യുപിയിലെ മായാവതിക്കും ഇത്രയേറെ ജനങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ജയലളിതയുടെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന വാര്‍ത്ത ടെലിവിഷനില്‍ കണ്ട് ആളുകള്‍ കുഴഞ്ഞുവീണു മരിക്കുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ വെറും ആരാധന മാത്രമല്ലെന്ന് സുവ്യക്തമാണ്. അന്നന്നത്തെ അന്നത്തിന് പണിയെടുക്കുന്നവരുടെ വേദനകള്‍ കണ്ടറിഞ്ഞ ഒരു ഭരണാധികാരിയുടെ ഇടപെടലാണ് ഈ സ്നേഹവായ്പിന്റെ അടിസ്ഥാനം എന്നറിയാന്‍ ഒരു ഗവേഷണവും വേണ്ട. വിശക്കുന്നവന്റെ മുമ്പില്‍ ദൈവം അപ്പമായി അവതരിക്കുമെന്ന വാക്യം ജയലളിത പ്രയോഗത്തില്‍ എത്തിച്ചതിന്റെ നേര്‍കാഴ്ചയാണ് ‘അമ്മ ഉണവകം’ എന്ന ന്യായവില ഭക്ഷണശാലകള്‍.
കുറഞ്ഞ വിലയ്ക്ക് നല്ല ഭക്ഷണം എന്നതിലൂടെ ജനഹൃദയത്തിലേക്കാണ് ജയയെന്ന ഭരണധികാരി നടന്നുകയറിയത്. 10 രൂപയ്ക്ക് കുപ്പിവെള്ളം, കുറഞ്ഞ വിലയ്ക്ക് ഉപ്പ്, പാവങ്ങള്‍ക്ക് സഹായ നിരക്കില്‍ സിമന്റ്, ന്യായവില മരുന്നുകട, കുറഞ്ഞ വിലയ്ക്ക് നിലവാരമുള്ള വിത്തുകള്‍, മേന്മയുള്ള ചായപ്പൊടി, സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ച പരാതി പരിഹാര സംവിധാനം, അമ്മ ആരോഗ്യ പദ്ധതി, അമ്മ ടൂവീലര്‍ സര്‍വീസിംഗ്, അമ്മ വൈഫൈ തുടങ്ങി ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ജനങ്ങളെ പ്രാപ്തിയുള്ളവരാക്കാനുള്ള പദ്ധതികളാണ് അവര്‍ നടപ്പാക്കിയത്.
‘ജനങ്ങളിലേക്കിറങ്ങിച്ചെന്ന നേതാവായിരുന്നു ജയലളിത. എന്നും പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായിരുന്നു അവര്‍ നിലകൊണ്ടതെന്ന്’ പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നതില്‍ നിന്ന് അവരുടെ വ്യക്തിത്വത്തെ ഇതള്വിടര്ത്തിയെടുക്കാം. സ്ത്രീ അബലയല്ല, അവര്‍ പ്രബലരെക്കാള് ശക്തരാണെന്ന് ലോകത്തിന് മുമ്പില്‍ തെളിയിച്ചുകൊടുത്ത ഭരണാധികാരിയാണ് ജയലളിത. അത് പ്രസംഗത്തിലൂടെയല്ല, പ്രവൃത്തിയിലൂടെ. അതുകൊണ്ടാണ് എംജിആറിന്റെ ‘അമ്മു’ തമിഴ് മക്കളുടെ അമ്മയായത്; പുരട്ച്ചി തലൈവിയായത്. എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയതും, 1989 മാര്‍ച്ച് 25 ന് നിയമസഭയിലെ ബജറ്റ് ദിനത്തില്‍ അപമാനിതയായി പുറത്തുപോയതുമാണ് ജയയെ ഒരര്‍ത്ഥത്തില്‍ അപ്രതിരോധ്യയാക്കിയത്. ഒടുവില്‍ മരണത്തിന്റെ നനുത്ത കൈത്തലം അവരുടെ കവിളില്‍ സ്പര്‍ശിക്കും വരെ ആ വ്യക്തിപ്രഭാവം അങ്ങനെ തന്നെ നിലനില്ക്കുകയും ചെയ്തു.
എല്ലാ പരാജയങ്ങളും വിജയങ്ങളാക്കി ആത്മവിശ്വാസത്തിന്റെ ചവിട്ടുപടികള്‍ ഒന്നൊന്നായി ചാടിക്കയറിയ ജയലളിത ഭൗതികമായി അസ്തമിച്ചിരിക്കുകയാണ്. ജനകോടികളുടെ ഓര്‍മയില്‍ അവര്‍ എന്നെന്നും ഉദിച്ചുനില്‍ക്കുക തന്നെ ചെയ്യും. ജനങ്ങളുടെ പ്രിയങ്കരിയായ ആ നേതാവിന് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: