അഴിമതി ആരോപണങ്ങളുടെ നീണ്ടനിര തന്നെയാണ് ജയയുടെ ഭരണകാലം അവര്‍ക്ക് സമ്മാനിച്ചത്. 1996 ലെ തെരഞ്ഞെടുപ്പില്‍ ഇത് അവരുടെ രാഷ്ട്രീയ ജീവിതത്തില്‍ പ്രതിഫലിക്കുകയും, അധികാരം നഷ്ടപ്പെടുകയും ചെയ്തു. അഴിമതിയാരോപണങ്ങളുടെ പേരില്‍ അറസ്റ്റിലായി. അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായി. ജയലളിതയ്ക്കെതിരായ കേസ്സുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതിതന്നെ രൂപീകരിച്ചു. 1996ല്‍ അധികാരം നഷ്ടപ്പെട്ട് പുറത്തുപോകുമ്പോള്‍ നേരിടേണ്ടി വന്നത് 19 കേസുകളായിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന കോടതി വിധിയാണ് ജയയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം. 1991-1996ല്‍ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നാണ് കേസ്. ഈ കേസ്സില്‍ ജയലളിതയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ 800 കിലോ വെള്ളി, 28 കി. സ്വര്‍ണ്ണം 750 ജോഡി ചെരുപ്പുകള്‍, 10,500-റോളം സാരികള്‍, 91 വാച്ചുകള്‍ എന്നിവ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
ജയലളിത, സുഹൃത്ത് ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന് എന്നിവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍. സുബ്രഹ്മണ്യന് സ്വാമിയാണ് ജയലളിതയ്ക്കെതിരെ ഈ കേസില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേസ്സുമായി ബന്ധപ്പെട്ട് 76 സാക്ഷികളെ കോടതി വിളിച്ചുവരുത്തി. എന്നാല്‍ എല്ലാവരും കൂറുമാറി. ഇതോടെ കേസ് തമിഴ്നാട്ടില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാവ് അന്പഴകന് സുപ്രീംകോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റി. 2014 സെപ്റ്റംബര്‍ 27 ന് കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക അപ്പീല്‍ കോടതി ജയലളിതയടക്കം നാലു പേര് കുറ്റക്കാരാണെന്ന് കണ്ടെത്തി, നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചു. 2014 ഒക്ടോബര്‍ 18 ന് ജയലളിത ജയില്‍ മോചിതയായി. 2015 മെയ് 11 കര്‍ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കി.
ജയലളിതയുടെ പേരില്‍ ആരോപിക്കപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട കേസാണ് താന്‍സി ഭൂമി അഴിമതിക്കേസ്സ്. ജയലളിതയുടേയും ശശികലയുടേയും സ്ഥാപനങ്ങള്‍ക്ക് വേണ്ടി താന്‍സി എസ്റ്റേറ്റ് (വ്യവസായ വികസന കോര്പ്പറേഷന്) ഭൂമി ഏറ്റെടുത്തതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന കേസിലും 2000-ത്തില്‍ വിചാരണക്കോടതി ജയലളിതയെ ശിക്ഷിച്ചു. പിന്നീട് ഈ കേസില്‍ മദ്രാസ് ഹൈക്കോടതി ജയയെ വെറുതെ വിട്ടു. പൊതുമേഖല സ്ഥാപന ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ച കേസിലും ജയലളിതയ്ക്കെതിരെ കേസ്സ് നിലനിന്നിരുന്നു. ഈ കേസിലും കോടതി ഇവരെ വെറുതെ വിട്ടു.
കൊഡൈക്കനാലില്‍ ആഡംബര ഹോട്ടല്‍ പണിയാന്‍ കോഴ വാങ്ങി അനുമതി നല്കിയ കേസില്‍ ജയലളിത ജയില്‍ ശിക്ഷയനുഭവിച്ചിരുന്നു. തമിഴ്നാട്ടിലെ വൈദ്യുതി ബോര്‍ഡിന് വേണ്ടി നിലവാരം കുറഞ്ഞ കല്‍ക്കരി ഇറക്കുമതി ചെയ്ത കേസും ജയലളിതയുടെ പേരിലുണ്ട് ആന്ധ്രയിലെ മുപ്പതേക്കര്‍ തോട്ടത്തില്‍ നിന്ന് മുന്തിരി വിറ്റതിലൂടെ 60 ലക്ഷം രൂപ വരുമാനമുണ്ടാക്കിയെന്ന് കാണിച്ച് ആദായനികുതി വകുപ്പിനെ വഞ്ചിച്ച കേസ്, സമ്മാനമായി കിട്ടിയ മൂന്നരകോടിക്ക് നികുതി അടക്കാതിരുന്നതിനും, നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനും വേറെയും കേസുകളുണ്ട്.
1995 ല്‍ ഗ്രാമ കേന്ദ്രങ്ങളില്‍ കളര്‍ ടെലിവിഷന്‍ സ്ഥാപിക്കുന്നതില്‍ എട്ടരക്കോടി കോഴവാങ്ങിയെന്ന കേസിലും പ്ലസന്റ് ഡേ ഹോട്ടല്‍ കേസിലും ജയലളിതയെ കോടതി കുറ്റവിമുക്തയാക്കി. അധികാരത്തിലേറിയതിന്റെ തുടക്ക നാളുകളില്‍ നേരിട്ടിട്ടുള്ള അഴിമതി കേസ്സുകളല്ലാതെ പിന്നീടങ്ങോട്ട് ജയലളിതയുടെ പേര് അഴിമതിക്കേസ്സുകളില്‍ കേട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: