മട്ടാഞ്ചേരി: കപ്പല്‍ചാല്‍ നീന്തി കടക്കാന്‍ ശ്രമിച്ച അവശരായ വിദ്യാര്‍ത്ഥികളെ കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി. കപ്പല്‍ ചാലില്‍ നീന്തവേ പകുതി പിന്നിട്ടതോടെ തളര്‍ന്ന വിദ്യാര്‍ത്ഥികളെയാണ് പോലീസ് സംഘം രക്ഷപ്പെടുത്തിയത്. രാവിലെ ഒന്‍പതിനാണ് മട്ടാഞ്ചേരി കസ്റ്റംസ് ജെട്ടിക്ക് സമീപത്ത് നിന്ന് തുറമുഖത്തെ താജ് ജെട്ടി ലക്ഷ്യമാക്കി നീന്തല്‍ തുടങ്ങിയത്. കൊച്ചി കായലിലെ അപകട മേഖലയായ ഡഫറിന്‍ പോയിന്റിന് സമീപം എത്തും മുമ്പേയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇതിനിടെ ദൃക്സാക്ഷികള്‍ കുട്ടികളുടെ നീന്തല്‍ വിവരം കോസ്റ്റല്‍ പോലീസിന് വിവരം നല്‍കിയിരുന്നു.
പോലീസ് ബോട്ട് എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളിലൊരാള്‍ തളര്‍ന്നിരുന്നതായി കോസ്റ്റല്‍ പോലീസ് സിഐ ജി.ഡി വിജയകുമാര്‍ പറഞ്ഞു. ഫോര്‍ട്ടുകൊച്ചി തുരുത്തി മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ജി അസ്ലാം (15), പി എ. യാസീര്‍(15), പി.എസ്.ഷമാസ് (17) എന്നിവരാണ് സാഹസിക നീന്തലിന് തയ്യാറായത്. സ്കൂളിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു വിദ്യാര്‍ത്ഥികളെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കൈമാറി. കോസ്റ്റല്‍ പോലീസ് എസ്ഐ പി വി.മോഹന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സിവില്‍ ഓഫീസര്‍മാരായ ആര്.ഡി. രാജേഷ് ,സുദര്ശനന്, സുനില്‍, സജീവന്, നിസാമുദ്ദീന്‍ എന്നിവരുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അഞ്ച് വയസുകാരി ആലുവ പുഴ നിന്തി ശ്രദ്ധേയമായത് വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: