പത്തനംതിട്ട: ഗവി ഭൂസമരസമിതി സമര്‍പ്പിച്ച 14 ഇന ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ 24 ന് പത്തനംതിട്ടയില്‍ സമര പ്രഖ്യാപന കണ്വന്ഷന് നടത്തും. വീടുവയ്ക്കാന്‍ ഭൂമി ലഭ്യമാക്കുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നതിനാലാണ് ഗവി കൊച്ചുപമ്പയില്‍ നടന്ന സമരസമിതിയുടെ നേതൃയോഗം സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചത്.
കണ്‍വന്‍ഷനില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ഭൂസമര സമിതി നേതാക്കള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ-സാംസ്കാരിക സംഘടനാ നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമരസഹായ സമിതി കണ്‍വീനറായി ജയകൃഷ്ണന് മൈലപ്രയെ തെരഞ്ഞെടുത്തു.
ഗവിയില്‍ വന്യമൃഗങ്ങളുടെ ആക്രമണം ജനജീവിതം ദൂരിതമാക്കിയ സാഹചര്യത്തില്‍ പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഗവി ഫോറസ്റ്റ് ഓഫീസിലേക്ക് 9ന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി വളര്‍ത്തുമൃഗങ്ങളാണ് അക്രമിക്കപ്പെട്ടത്. സുരക്ഷിതമല്ലാത്ത ലയങ്ങളില്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഭയപ്പാടോടെ കഴിയുന്നത്.
സ്വന്തമായി ഭൂമിയില്ലാത്ത വനവാസികള്‍ ഉള്‍പ്പടെയുള്ള അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുവാന്‍ ആവശ്യമായ ഭൂമി നല്‍കുക, കെഎഫ്ഡിസിയുടെ തൊഴില്‍ നിഷേധം അവസാനിപ്പിക്കുക, വനവാസി കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
നേതൃയോഗത്തില്‍ സമര സമിതി നേതാക്കളായ ഷാജി ആര്. നായര്‍, പി.വി. ബോസ്, പി. പുണ്യരാജ്, തങ്കപ്പന് റ്റി.സി, പി. കലേശ്, കെ. ത്യാഗു, കെ. രാജേന്ദ്രന്, ജയകൃഷ്ണന് മൈലപ്രാ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: