ചേര്‍ത്തല: അധികൃതരുടെ അനാസ്ഥ. അംബേദ്കര്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി ലക്ഷങ്ങള്‍ മുടക്കി നഗരസഭ നിര്‍മിച്ച സാംസ്കാരിക പഠനഗവേഷണ കേന്ദ്രമാണ് നോക്കുകുത്തിയാകുന്നത്. അമൂല്യമായ ഗ്രന്ഥങ്ങളും കംപ്യൂട്ടറുകളും ഉപകരണങ്ങളും ഉള്‍പ്പെടെ ലക്ഷങ്ങളുടെ സ്വത്താണ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത്.
ഏഴ് വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത കേന്ദ്രം ദിവസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. പിന്നീട് അടച്ചുപൂട്ടിയ കേന്ദ്രം ഇതുവരെ തുറന്നിട്ടില്ല. ദേശീയപാതയോരത്ത് കെവിഎം ആശുപത്രി സമീപം ആറ് സെന്റ് സ്ഥലത്താണ് കേന്ദ്രത്തിനായി കെട്ടിടം നിര്‍മിച്ചത്. കേന്ദ്രം നടത്തിപ്പിന്റെ ചുമതല പട്ടികജാതി വിഭാഗക്കാരെ ഉള്‍പ്പെടുത്തിയുള്ള ട്രസ്റ്റിന് കൈമാറാനായിരുന്നു മുന്‍ധാരണ.
ഇതനുസരിച്ച് ട്രസ്റ്റ് രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാനായിട്ടില്ല. പട്ടികജാതി വിഭാഗത്തിന്റെ സാംസ്ക്കാരിക തനിമ കാത്തുസൂക്ഷിക്കാനും പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി വിപുലമായ ക്രമീകരണങ്ങളാണ് കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. കംപ്യൂട്ടറുകള്‍ക്കൊപ്പം പ്രൊജക്ടര്‍, ലാപ്ടോപ്പ്, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. സാംസ്കാരിക തനിമ, കല, ശാസ്ത്രം തുടങ്ങിയവ സംരക്ഷിക്കുക, പരിപോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം സ്ഥാപിച്ചത്.
പട്ടികവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രത്തില്‍ ഗവേഷണ സൗകര്യങ്ങള്‍ ഒരുക്കാനും ലക്ഷ്യമിട്ടിരുന്നു. കെട്ടിടത്തിന്റെ മുകള്‍ നിലയിലെ നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസമെന്നാണ് അധികൃതരുടെ വാദം. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ നഗരസഭ അധികൃതര്‍ തയാറാകണമെന്നാണ് ദളിത് സംഘടനകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: