കൊച്ചി: വ്യാജ കയറ്റുമതിയുടെ മറവില്‍ കേരളത്തിലേക്ക് 55 കോടിയുടെ കള്ളപ്പണമെത്തിയ സംഭവത്തില്‍ അന്വേഷണം ബള്‍ഗേറിയയിലേക്കും. ഇതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ പറഞ്ഞു. കയറ്റുമതി നടത്താതെ കൊച്ചിയിലെ ട്രേഡ് ഇന്റര്‍നാഷണലിന് ബള്‍ഗേറിയന്‍ കമ്പനി വഴി പണം നല്‍കിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.
വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ബള്‍ഗേറിയന്‍ സര്‍ക്കാരുമായി ബന്ധപ്പെടാനാണ് എന്‍ഫോഴ്സ്മെന്റ് നീക്കം. ഇടപാടുകള്‍ നടത്താതെ ട്രേഡ് ഇന്റര്‍നാഷണലിന് പണം നല്‍കിയത് സംബന്ധിച്ച് സ്വസ്ത ഡി കമ്പനി പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് കമ്പനിക്ക് കത്ത് അയച്ചുവെങ്കിലും മറുപടി നല്‍കിയിട്ടില്ല. ഈ കമ്പനി യഥാര്‍ഥത്തിലുള്ളതാണോ, പണം അയച്ചതിന് പിന്നിലെ ഉദ്ദേശ്യമെന്ത്, ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തുടങ്ങിയ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ബള്ഗേറിയിലേക്ക് അന്വേഷണ സംഘത്തെ അയക്കാനാണ് നീക്കം. സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റി അയച്ചതിന് ട്രേഡ് ഇന്റര്‍നാഷണല്‍ ഉടമ ജോസ് ജോര്‍ജ് ഹാജരാക്കിയ രേഖകള്‍ മുഴുവന്‍ വ്യാജമാണെന്ന് കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റിന്റെ പരാതി പ്രകാരം കൊച്ചി ഹാര്‍ബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുംബൈ കസ്റ്റംസിന്റെ വ്യാജ സീലും രേഖയില്‍ പതിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് അടുത്ത ദിവസംതന്നെ മുംബൈയിലെത്തും. 55 കോടിയില്‍ 29.5 കോടി രൂപ ജോസിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലേക്ക് സ്ഥിര നിക്ഷേപമാക്കി മാറ്റിയിരുന്നു. എന്‍ഫോഴ്സ്മെന്റിന്റെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ആദായ നികുതി വിഭാഗം ജോസിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
കയറ്റുമതിക്ക് ലഭിച്ച തുക മറ്റാരുടെയും പേരിലേക്ക് മാറ്റാന്‍ കഴിയില്ല. ഇത് ലംഘിച്ചാണ് രണ്ടാഴ്ച കൊണ്ട് 29.5 കോടി മാറ്റിയത്. ഇതില്‍ പത്ത് കോടി ജോസിന്റെ പേരില്‍ സ്ഥിര നിക്ഷേപമാക്കി. കഴിഞ്ഞ ജൂലൈ 7 മുതലാണ് വില്ലിങ്ടണ്‍ ഐലന്റിലെ എസ്ബിഐ ശാഖയിലേക്ക് ജോസിന്റെ അക്കൗണ്ടില്‍ പണമെത്തിയത്. കയറ്റുമതിക്ക് ലഭിച്ച പ്രതിഫലമാണിതെന്നാണ് ജോസ് നല്കുന്ന വിശദീകരണം. എന്നാല്‍ ഇത്തരമൊരു കയറ്റുമതി നടന്നിട്ടില്ലെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇടപാട് നടക്കുന്നതിന് മുന്നേ പണമെത്തിയതും ഏജന്‍സികളെ അത്ഭുതപ്പെടുത്തി.
55 കോടിയുടെ കയറ്റുമതി നടത്തുന്നതിനുള്ള ശേഷി ട്രേഡ് ഇന്റര്‍നാഷണലിന് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കയറ്റുമതി ലൈസന്‍സ് ലഭിച്ച ശേഷം പത്ത് ലക്ഷം രൂപയില്‍ താഴെയാണ് ഇടപാട് നടത്തിയിട്ടുള്ളത്. ജോസ് അവകാശപ്പെടുന്ന കരാര്‍ പ്രകാരം ബള്‍ഗേറിയന്‍ കമ്പനിയായ സ്വസ്ത ഡിയ്ക്ക് നാളിതുവരെ ഒരു കണ്ടെയ്നര്‍ സൂര്യകാന്തി എണ്ണപോലും കയറ്റി അയച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: