‘മരണവ്യാപാരി’യെ സ്വാഗതം ചെയ്ത് ചോ ചോയുടെ ആരാധകനെന്ന് മോദി
ന്യൂദല്‍ഹി: മരണവ്യാപാരിയെന്നാണ് തിങ്ങി നിറഞ്ഞ സദസ്സിന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ചോ രാമസ്വാമി പരിചയപ്പെടുത്തിയത്. ഒരു നിമിഷത്തെ മൗനത്തിന് പോലും ഇട നല്‍കാതെ ചോ തുടര്‍ന്നു….
”ഭീകരതയുടെ മരണവ്യാപാരി
അഴിമതിയുടെ മരണവ്യാപാരി
സ്വജനപക്ഷപാതത്തിന്റെ മരണവ്യാപാരി
കെടുകാര്യസ്ഥതയുടെ മരണവ്യാപാരി
ദാരിദ്രത്തിന്റെ മരണവ്യാപാരി
അന്ധകാരത്തിന്റെയും നിരാശയുടെയും മരണവ്യാപാരി
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ മരണവ്യാപാരി”
ചോയുടെ ഓരോ വാക്കുകള്‍ക്കും ഒരായിരം കയ്യടികളുടെ അകമ്പടിയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ മോദിയെ മരണവ്യാപാരിയെന്ന് ആക്ഷേപിച്ചതായിരുന്നു ചോയുടെ പരമാര്‍ശത്തിന് കാരണം. താന്‍ ചോയുടെ ആരാധകനെന്ന് പറഞ്ഞായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്.
”അടിയന്തരാവസ്ഥക്കാലത്താണ് ഞാന്‍ ചോയുടെ പേര് കേള്‍ക്കുന്നത്. ജനാധിപത്യം പുനസ്ഥാപിക്കാന്‍ പോരാട്ടത്തിലായിരുന്നു ചോ. ഞാന്‍ അന്ന് ഒളിവിലായിരുന്നു. സുഹൃത്തുക്കളാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്നെ അറിയിച്ചത്. മറ്റുള്ളവരെ വിമര്‍ശിക്കുന്നതോടൊപ്പം സ്വയം വിമര്‍ശനത്തിനും ധൈര്യപ്പെടുന്ന യഥാര്‍ത്ഥ ജനാധിപത്യവാദിയാണ് ചോ. ബിജെപി തെറ്റുചെയ്താല്‍ പരസ്യമായി വിമര്‍ശിച്ചിരുന്ന അദ്ദേഹത്തെ രാജഗുരുവെന്നാണ് പാര്‍ട്ടിയിലെ ചിലര്‍ വിശേഷിപ്പിക്കുന്നത്.
നിരവധി സൗഹൃദങ്ങള്‍ ബിജെപിക്കുണ്ടായത് വിമര്‍ശനങ്ങളെ പിന്തിരിപ്പിച്ചല്ല”. ഈ ദൃഢവിശ്വാസത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പറഞ്ഞാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
മരണവ്യാപാരിയെന്ന് വിളിച്ച ചോയുടെ പ്രസംഗം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് മോദി ആദരാഞ്ജലി അര്‍പ്പിച്ചത്. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു ചോ. തികഞ്ഞ ദേശീയവാദിയും ഉന്നതനായ ബുദ്ധിജീവിയുമായ ചോ നിര്‍ഭയനായ വിമര്‍ശകനായിരുന്നു. തന്റെ പ്രസംഗവും മോദി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചോ രാമസ്വാമിയും മോദിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഒരേട് മാത്രമായിരുന്നു ആ പരിപാടി. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മോദി ചെന്നൈയിലെ വീട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. തമിഴ്നാട്ടില്‍ നിന്ന് തന്നെ കാണാനെത്തുന്നവരോട് രാമസ്വാമിയുടെ സുഖവിവരം അന്വേഷിക്കുന്നതും മോദിയുടെ പതിവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: