ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ വിഘടനവാദ സംഘടനയായ ഹുറിയത്തിനോട് യോജിച്ചു പ്രവര്‍ത്തിക്കുമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡണ്ട് ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന വിവാദമാകുന്നു. വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇതിനെതിരെ രംഗത്തെത്തി.
ഫാറൂഖ് അബ്ദുള്ള രാജ്യദ്രോഹികളെ സഹായിക്കുകയാണെന്നും സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സുരക്ഷ പിന്‍വലിക്കണമെന്നും വിമര്‍ശനമുയര്‍ന്നു. ”ഹുറിയത്ത് നേതാക്കള്‍ ഒരുമിച്ച് നില്‍ക്കണം. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടാകും. നമ്മള് ശത്രുക്കളല്ല”. മുന്‍ മുഖ്യമന്ത്രിയും പിതാവുമായ ഷെയ്ക്ക് അബ്ദുള്ളയുടെ ജന്മദിനാഘോഷത്തില് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ഭരണം ലഭിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് എന്തും ചെയ്യുമെന്നതിന്റെ തെളിവാണ് ഫാറൂഖിന്റെ പ്രസ്താവനയെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. കശ്മീരില്‍ വീണ്ടും സംഘര്‍ഷം ആരംഭിക്കുന്നതിനാണ് പ്രവര്‍ത്തകരോട് വിഘടനവാദികളെ പിന്തുണക്കാന്‍ ആവശ്യപ്പെടുന്നത്. പ്രസ്താവന ദേശവിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചു.
സര്‍ക്കാര്‍ ചിലവില്‍ അദ്ദേഹത്തിന് സുരക്ഷ നല്‍കുന്നത് അവസാനിപ്പിക്കണം. ബിജെപി വക്താവ് അരുണ്‍ ഗുപ്ത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: