ന്യൂയോര്‍ക്ക്: ലോകപ്രശസ്ത അമേരിക്കന്‍ മാഗസിനായ ‘ടൈമി’ന്റെ 2016 ലെ പേഴ്സന്‍ ഓഫ് ദി ഇയറായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുത്തു. ഒരു വര്‍ഷക്കാലത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയ്ക്ക് നല്കുന്ന പുരസ്കാരമാണ് ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റണാണ് രണ്ടാം സ്ഥാനത്ത് എത്തിയതെന്ന് മാഗസിന്റെ മാനേജിങ് എഡിറ്റര്‍ നാന്‍സി ഗിബ്സ് പറഞ്ഞു. തനിക്ക് ലഭിച്ച വലിയ ആദരവാണ് ഇതെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുന്നിലെങ്കിലും പിന്നീട് യുസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന്റെ അടിസ്ഥാനത്തില്‍ ട്രംപിനെ തെരഞ്ഞെടുക്കുകയായിരുന്നു.
ടൈം മാഗസിന്റെ റീഡേഴ്സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പേഴ്സണ്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബരാക്ക് ഒബാമ, ഡോണള്‍ഡ് ട്രംപ്, ജൂലിയന്‍ അസാഞ്ജ്, ഹിലരി ക്ലിന്റണ് എന്നിവരെ പിന്തള്ളിയാണ് മോദി ഒന്നാമതെത്തിയത്. എന്നാല്‍ ജനകീയ വോട്ടെടുപ്പില്‍ ഒന്നാമതെത്തുന്ന വ്യക്തി പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആകില്ല എന്നതാണ് മാഗസിന്റെ ചട്ടം. അന്തിമ തീരുമാനമെടുക്കുക ടൈം മാഗസിന്റെ പത്രാധിപ സമിതിയാണ്.
2014 ലും ഓണ്‍ലൈന്‍ റീഡേഴ്സ് പോളില്‍ മോദി ഒന്നാമത് എത്തിയിരുന്നു. ഡൊണാള്‍ഡ് ട്രംപിനെ ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് എന്നാണ് പുരസ്കാര പ്രഖ്യാപനത്തിനിടെ മാസിക വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: