കോഴിക്കോട്: ഇടതു മുന്നണി അധികാരത്തിലേറി ആറ് മാസമായിട്ടും സംസ്ഥാനത്തെ പൊതു വിതരണ മേഖലയിലെ പ്രതിസന്ധി തീരുന്നില്ല. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ മുതല്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള കമ്മീഷന് കുടിശ്ശിക വരെ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്.
കഴിഞ്ഞ ഏഴ് മാസമായി കമ്മീഷന് നല്‍കിയിട്ടില്ലെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു. 117 കോടി രൂപയോളം കുടിശ്ശികയുണ്ട്. റേഷന്‍ വിതരണം താറുമാറായ നിലയിലാണ്. കഴിഞ്ഞ ഒന്നര മാസമായി റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യം എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാറിനായിട്ടില്ല. നവംബര്‍ മാസത്തെ റേഷന്‍ വിഹിതം ഡിസംബര്‍ 15 കഴിഞ്ഞാലും വിതരണം പൂര്‍ത്തിയാക്കാനാവാത്ത സ്ഥിതിയിലാണ്.
ഇടനിലക്കാരെ ഒഴിവാക്കി എഫ്സിഐയില്‍ നിന്ന് നേരിട്ട് റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഭക്ഷ്യധാന്യം ഗോഡൗണുകളില്‍ നിന്ന് കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ പരിഹാരമായിട്ടില്ല. ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അട്ടിമറി തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാത്തതിനാല്‍ ഗോഡൗണുകളില്‍ മെല്ലെ പോക്ക് നയമാണ് തൊഴിലാളി യൂണിയനുകള്‍ അനുവര്‍ത്തിക്കുന്നത്. സപ്ലൈകോ നല്കുന്ന വേതനം നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
മുന്‍ഗണനാ ലിസ്റ്റിന്റെ കരട് തയ്യാറായെങ്കിലും കരട് ലിസ്റ്റില്‍ പതിനഞ്ച് ലക്ഷത്തോളം പരാതികളാണ് ഉണ്ടായിരിക്കുന്നത്. ഇവ പരിഹരിച്ച് മാര്‍ച്ച് ഒന്നിന് പുതിയ റേഷന്‍ കാര്‍ഡ് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് വാക്ക് കൊടുത്തതെങ്കിലും അതു പാലിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
തമിഴ്നാടും, കേരളവുമാണ് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍. തമിഴ്നാട് മിച്ചധാന്യമുള്ള സംസ്ഥാനമായതിനാല്‍ പ്രശ്നങ്ങളില്ല. എന്നാല്‍ നിയമം നടപ്പാക്കാതെ കേന്ദ്രവിഹിതം അനുവദിക്കാനാകില്ലെന്ന നിലപാടെടുത്തതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാനുള്ള പ്രാഥമിക നടപടികളാരംഭിച്ചത്.
പൊതുവിതരണ രംഗത്തെ അഴിമതി പൂര്‍ണ്ണമായും ഒഴിവാക്കി റേഷന്‍ വിതരണം സുതാര്യമാക്കാനും അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കാനുള്ള കേന്ദ്രപദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ പരിഗണന നല്‍കുന്നില്ല. ഇതോടെയാണ് സംസ്ഥാനത്ത് റേഷന്‍ വിതരണം കുത്തഴിഞ്ഞ നിലയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: