ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെയും സ്തംഭിച്ചു. എന്നാല്‍ ഭരണ-പ്രതിപക്ഷങ്ങള്‍ സഭാസ്തംഭനത്തിന് ഉത്തരവാദികളാണെന്ന മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഇന്ന് ചട്ടങ്ങള്‍ മാറ്റിവെച്ച് നോട്ട് നിരോധന വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ പാര്‍ട്ടികള്‍ തയ്യാറായിട്ടുണ്ട്. നോട്ട് നിരോധന നടപടിയെ ബിജെപി എംപിമാരുടെ യോഗം പൂര്‍ണ്ണമായി പിന്തുണച്ച് പ്രമേയം പാസാക്കി.
രാവിലെ ഇരുസഭകളും നടപടികളിലേക്ക് കടന്നെങ്കിലും പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് ആദ്യം രാജ്യസഭയും പിന്നീട് ലോക്സഭയും നിര്‍ത്തിവെച്ചു. പ്രധാനമന്ത്രി എത്തണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളമുയര്ത്തിയപ്പോള് എല്ലാ അംഗങ്ങളുടേയും ചര്‍ച്ച പ്രധാനമന്ത്രി കേള്‍ക്കുന്ന പതിവില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തിരിച്ചടിച്ചു. ചരിത്രത്തില്‍ ഇതുവരെ ആരും ഉന്നയിക്കാത്ത ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
1952 മുതല്‍ ഇന്നേവരെ എല്ലാ അംഗങ്ങളുടേയും ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ഇരിക്കണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല, അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. ഇതിനിടെ സഭാസ്തംഭനം തുടരുന്നത് അവസാനിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കറുമായി ചര്‍ച്ച നടത്തുമെന്ന് എല്‍.കെ അദ്വാനി അറിയിച്ചു. എല്ലാവരുമായും ചര്‍ച്ച നടത്തി സ്തംഭനം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്വാനി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പോടെ ചര്‍ച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം പിന്‍വലിച്ചേക്കും. സഭ തുടര്‍ച്ചയായി തടസ്സപ്പെടുന്നതിനെതിരെ മുതിര്‍ന്ന പാര്‍ലമെന്റംഗത്തിന്റെ ഇടപെടലാണ് അദ്വാനിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: