സത്യത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിരന്തരം പോരാടിയ മഹാവ്യക്തിത്വമായിരുന്നു ചോ രാമസ്വാമി. തമിഴ്കവിയായ തിരുവള്ളുവരുടെ ആശയങ്ങള്‍ ഉത്തരഭാരതത്തില്‍ പ്രചരിപ്പിക്കുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തു.If Left has a future in India India has no future left (ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ഭാവിയുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് ഭാവിയില്ല) എന്നാണ് ഒരിക്കല്‍ അദ്ദേഹം പറഞ്ഞത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ചോയുടെ പ്രവചന സ്വഭാവമുള്ള ഈ വാക്കുകള്‍ പ്രതിധ്വനിക്കുന്നുണ്ട്.
നിര്‍ഭയത്വത്തിന്റെയും സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിന്റെയും വിഗ്രഹമായിരുന്ന ചോയുടെ പെട്ടെന്നുള്ള മരണം എന്നെ ഞെട്ടിച്ചു. അഴിമതിക്കെതിരായ നരേന്ദ്രമോദിയുടെ കുരിശുയുദ്ധത്തെ അതിശക്തമായി പിന്തുണച്ച ചോ ദുരാരോപണങ്ങളുയര്‍ത്തി മോദിയെ എതിര്‍ക്കുന്നവരെ കഠിനമായി വിമര്‍ശിച്ചു.
എസ്. ഗുരുമൂര്‍ത്തി ചെന്നൈയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഞാന്‍ ആദ്യമായി ചോയെ കാണുന്നത്. ആ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമുണ്ടായിരുന്നു. ഇനി ഞാന്‍ ‘മരണത്തിന്റെ വ്യാപാരി’യായ മോദിയെ പ്രസംഗിക്കാന്‍ ക്ഷണിക്കുന്നു എന്ന് അധ്യക്ഷനായ ചോ പറഞ്ഞത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. എന്നാല്‍ തുടര്‍ന്നുള്ള വാക്കുകള്‍ ഇങ്ങനെയായിരുന്നു: അഴിമതിക്കെതിരായ മരണവ്യാപാരി, സ്വജനപക്ഷപാതത്തിനെതിരായ മരണവ്യാപാരി… അതോടെ സദസ്സ് ചിരിയിലും കരഘോഷത്തിലും അമര്‍ന്നു.
കുറച്ചുനാള്‍ മുന്‍പ് അപ്പോളോ ആശുപത്രിയില്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. സംസാരിക്കാന്‍ പ്രയാസമുണ്ടായിരുന്നെങ്കിലും സന്തോഷവാനായിരുന്നു. എന്നെ കണ്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച അദ്ദേഹം തിരുവള്ളുവരുടെ കൃതികള്‍ ഉത്തരഭാരതത്തിലെ സ്കൂളുകളിലും കോളജുകളിലും പ്രചരിപ്പിച്ചതില്‍ എന്നെ അനുഗ്രഹിക്കുകയും ചെയ്തു. സംസാരിക്കാനാവാത്തതിനാല്‍ സ്ലേറ്റില്‍ ഇങ്ങനെ എഴുതിക്കാണിച്ചു; ”വലിയ കാര്യമാണ് താങ്കള്‍ ചെയ്യുന്നത്. അഭിനന്ദനങ്ങള്‍.”
ചോയുടെ ശബ്ദം ജനങ്ങളുടെ ശബ്ദമായിരുന്നു. ആക്ഷേപഹാസ്യത്തില്‍നിന്ന് ആരെയും അദ്ദേഹം ഒഴിവാക്കിയില്ല. അതേസമയം ഭാരതീയ സംസ്കാരത്തോടും നാഗരിക മൂല്യങ്ങളോടുമുള്ള പ്രതിബദ്ധത അചഞ്ചലമായിരുന്നു.
(പ്രശസ്ത പത്രപ്രവര്‍ത്തകനും എംപിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: