കൊച്ചി: നിലമ്പൂര്‍ വനമേഖലയില്‍ വെടിയേറ്റുമരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട്, കൊല്ലപ്പെട്ട കുപ്പുസ്വാമിയുടെ (ദേവരാജന്‍) സഹോദരന് ശ്രീധരന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് നല്കിയ ഹര്‍ജി മഞ്ചേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. തുര്‍ടന്നാണ് ശ്രീധരന് ഹൈക്കോടതിയെ സമീപിച്ചത്. നവംബര്‍ 24 നാണ് കുപ്പു സ്വാമിയും അജിതയും പോലീസുമായി വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നത്. പിന്നീട് നവംബര്‍ 26 ന് ഇവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. തന്റെ സഹോദരനെ ജീവനോടെ പിടികൂടിയ പൊലീസ് പിന്നീടു വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും മൃതദേഹം രണ്ട് ജൂനിയര്‍ പൊലീസ് സര്ജന്മാരാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്നും ആരോപിച്ചാണ് ശ്രീധരന് ഹര്‍ജി നല്‍കിയത്.
വെടിയേറ്റുള്ള മരണങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോള്‍ ഫോറന്‍സിക് മേധാവിയെക്കൂടി ഉള്‍പ്പെടുത്തണമെന്നും മറ്റുമുള്ള സുപ്രീംകോടതി നിര്‍ദ്ദേശം പാലിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയ മഞ്ചേരി സെഷന്‍സ് കോടതി ഹര്‍ജിക്കാരനും അഭിഭാഷകനും പോസ്റ്റ്മോര്‍ട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം ഒരുക്കാമെന്നും വ്യക്തമാക്കിയിരുന്നു.
സെഷന്‍സ് കോടതിയുടെ ഈ നിലപാടില്‍ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജിക്കാരന്റെ ആവശ്യം നിരസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: