ആലപ്പുഴ: കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പോലും കഴിയാത്ത ഇടതുസര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും കേന്ദ്രസര്‍ക്കാരിനെ സാമ്പത്തികനയത്തെ ക്കുറിച്ച് പഠിപ്പിക്കാന്‍ നടക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്. ഡോ. എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ബാങ്കിങ് ലിറ്ററസി മിഷന്റെയും പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ഹെല്പ് ഡെസ്കിന്റെയും ഡിജിറ്റല്‍ ബാങ്കിങ് ലിറ്ററസി കാമ്പയിന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണക്കാര്ക്കെതിരെയും കുഴല്പ്പണക്കാര്ക്കെതിരെയുമുള്ള ശക്തമായ നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ശക്തമായ സാമ്പത്തിക പരിഷ്ക്കരണ നടപടിയാണിത്. എന്നാല്‍ കേരളസര്‍ക്കാരും പ്രത്യേകിച്ച് ധനമന്ത്രിയും കള്ളപ്പണക്കാര്‍ക്കൊപ്പം നിന്ന് നോട്ട് അസാധുവാക്കലിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. നാട്ടില്‍ അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ തോമസ് ഐസക്ക് ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെ കള്ളപ്രചാരണത്തിന് ധനമന്ത്രി നേതൃത്വം നല്കുന്നു.
സഹകരണ സ്ഥാപനങ്ങള്‍ ശക്തമായി നിലനില്‍ക്കണമെന്നാണ് ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും താത്പര്യം. എന്നാല്‍ കള്ളപ്പണക്കാരുടെയും തട്ടിപ്പുകാരുടെയും കേന്ദ്രങ്ങളാക്കി സഹകരണസ്ഥാപനങ്ങളെ ഇടതുവലതു മുന്നണികള്‍ അധഃപതിപ്പിച്ചു. ഇതിനെതിരെ ശക്തമായിത്തന്നെ ബിജെപി നിലകൊള്ളും. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെയുള്ള കുപ്രചരണങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കറന്‍സിലെസ് സമൂഹമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി വ്യാപക ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപി തുടക്കം കുറിച്ചിട്ടുള്ളത്.
ഡിജിറ്റല്‍ ബാങ്കിങ് ലിറ്ററസി കാമ്പയിന്റെ ഭാഗമായി 140 മണ്ഡലങ്ങളിലും 100 പേര് വീതമുള്ള സന്നദ്ധ പ്രവര്‍ത്തകരെ പരിശീലനം നല്കി പ്രവര്‍ത്തന രംഗത്തിറക്കും. ഇവര്‍ക്കുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും. അടുത്ത മാര്‍ച്ചിനകം ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ബിജെപി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളും പ്രതിനിധീകരിക്കുന്ന വാര്‍ഡുകളും സമ്പൂര്‍ണഡിജിറ്റല്‍ ബാങ്കിങ് പ്രദേശങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ഈ മാസം അവസാനത്തോടെ വെബ്സൈറ്റ് ആരംഭിക്കും. അപേക്ഷാ ഫോറങ്ങളും. വിവിധ പദ്ധതികളിലേക്ക് എങ്ങനെ അപേക്ഷിക്കണമെന്നതു സംബന്ധിച്ചും വിശദമായ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ടാകും.
സംസ്ഥാന സര്‍ക്കാര്‍ പല കേന്ദ്രപദ്ധതികളും തങ്ങളുടേതാക്കി അവതരിപ്പിക്കുകയും തമസ്ക്കരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വെബ്സൈറ്റ് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറിയും ഹെല്‍പ്പ്ഡെസ്ക്ക് ജില്ലാ കണ്‍വീനറുമായ എം.വി. ഗോപകുമാര്‍, ബിസിനസ്സ് സെല്‍ ജില്ലാ കണ്‍വീനര്‍ ഹരിനാരായണന്, ഐടി സെല്‍ ജില്ലാ കണ്‍വീനര്‍ ടി. വിനോദ്കുമാര്‍. മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ ആര്. സി. രാജീവ്, ബിജെപി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍, ദീപു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: