സ്വന്തം ലേഖകന്‍
ഇടുക്കി: കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുകയും പരിസ്ഥിതിക്ക് വന്‍ നാശം വരുത്തുകയും ചെയ്യുമെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ശാന്തന്‍പാറ മേഖലയിലെ രണ്ട് കരിങ്കല്‍ ക്വാറികള്‍ക്ക് ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മൊ നല്കി. വെള്ളക്കല്‍ത്തേരി, ചതുരങ്കപ്പാറ എന്നീ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കാണ് നിരോധന ഉത്തരവ് നല്‍കിയത്.
കെ.സി ജോര്‍ജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മാര്‍ബേസില്‍ ഗ്രൈനൈറ്റ്, മുഹമ്മദ് ഇക്ബാലിന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് മെറ്റര്‍ ക്രഷര്‍ എന്നിവയാണ് പൂട്ടിയത്. ജില്ലയിലെ ഉന്നതരായ റവന്യൂ ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഈ രണ്ട് ക്വാറികളിലും പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുന്ന രീതിയില്‍ പാറപൊട്ടിക്കല്‍ നടന്നുകൊണ്ടിരുന്നത്.
തമിഴ്നാടും കേരളവും തമ്മില്‍ മറയായി നില്ക്കുന്ന കൂറ്റന്‍ പാറകളാണ് ഇടിച്ചെടുത്തുകൊണ്ടിരുന്നത്. ഈ കൂറ്റന്‍ പാറകള്‍ ഇല്ലാതായാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഉഷ്ണക്കാറ്റ് കേരളത്തിലേക്ക് എത്തും. ഇത് കൃഷിയെ ബാധിക്കും. വന്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കും. ഇക്കാര്യങ്ങളെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തി. ഈ റിപ്പോര്‍ട്ട് ജില്ല പോലീസ് മേധാവിക്ക് ലഭിച്ചു.
ജില്ലാ പോലീസ് മേധാവി ഈ റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ക്ക് നല്കി. കളക്ടര്‍ മുന്‍കൈയെടുത്താണ് രണ്ട് ക്വാറികള്‍ക്കും നിരോധന ഉത്തരവ് നല്‍കിയത്. ഈ നിരോധന ഉത്തരവിനെക്കുറിച്ച് ജില്ലയിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍ ക്വാറിയുടെ പേര് പോലും അറിയില്ലെന്നാണ് പറഞ്ഞത്. ഈ ഉദ്യോഗസ്ഥനാണ് നിരോധന ഉത്തരവില്‍ ഒപ്പിട്ടിരുന്നത്. എന്നിട്ടും ക്വാറിമാഫിയയെ ന്യായീകരിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ക്വാറിയുടെ ലൈസന്‍സില്‍ സംശയമുള്ളതിനാലാണ് താല്‍ക്കാലികമായി നിരോധന ഉത്തരവ് നല്‍കിയതെന്നാണ് ഈ ഉദ്യോഗസ്ഥന് പറയുന്നത്. പാറമടക്കാരോടുള്ള കൂറ് വാക്കില്‍ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: