യന്മണ്ഡലം ദീപ്തികരം വിശാലം
രത്നപ്രഭം, തീവ്രമനാദിരൂപം;
ദ്രിദ്ര്യദുഃഖക്ഷയകാരണഞ്ച
പുനാതുമാം തത്സവിതുര്‍വരേണ്യം.
പ്രകാശമണ്ഡലത്തോടുകൂടിയ, വിശാലമായ രത്നപ്രഭയോടുകൂടിയ, തേജസ്വിയായ, അനാദിരൂപംപൂണ്ട, ദാരിദ്ര്യവും ദുഃഖവും നശിപ്പിക്കുന്ന ആരാധ്യനായ സവിതാവ് എന്നെ പരിശുദ്ധനാക്കട്ടെ.
യന്മണ്ഡലം ദേവഗണൈഃ സുപൂജിതം
വിപ്രൈഃ സ്തുതം
മാനവമുക്തികോവിദം;
തം ദേവദേവം പ്രണമാമി സൂര്യം,
പുനതുമാം തത്സവിതുര്‍വരേണ്യം.
ദേവന്മാരാല് പൂജിക്കപ്പെട്ട മണ്ഡലത്തോടുകൂടിയ, മനുഷ്യരാശിക്ക് മുക്തിയെ പ്രദാനം ചെയ്യുന്ന ബ്രാഹ്മണരാല്‍ സ്തുതിക്കപ്പെടുന്ന ദേവദേവനായ സൂര്യഭഗവാനെ നമസ്കരിക്കുന്നു. ആ ഉപാസനീയനായ സവിതാവ് എന്നെ പരിശുദ്ധനാക്കട്ടെ.
യന്മണ്ഡലം ജ്ഞാനഘനത്വ നമ്യം
ത്രൈലോക്യപൂജ്യം ത്രിഗുണാത്മരൂപം
സമസ്തതേജോമയ ദിവ്യരൂപം
പുനാതുമാം തത്സവിതുര്‍വരേണ്യം
ജ്ഞാനത്തിന്റെ മഹത്വത്തെ അറിയുന്ന മണ്ഡലത്തോടുകൂടിയ, മൂന്നുലോകങ്ങളും ആരാധിക്കുന്ന, പ്രകൃതിസ്വരൂപമായ, തേജോമയമായ, ദിവ്യരൂപമായ ആ സവിതാവ് എന്നെ പരിശുദ്ധനാക്കട്ടെ.
യന്മണ്ഡലം ഗുഢയതി പ്രബോധം
ധര്മ്മേസ്യ വൃദ്ധിം കരുതേ ജനാനാം
തത്സര്വപാപക്ഷയ കാരണം ച
പുനാതുമാം തത്സവിതുര്‍വരേണ്യം
ഗുപ്തയോനികളുടെ പ്രബോധരൂപമായ മണ്ഡലത്തോടുകൂടിയ, ജനങ്ങളുടെ ധര്‍മത്തെ അഭിവൃദ്ധിപ്പെടുത്തുന്ന, സമസ്തപാപക്ഷയത്തിനും കാരണഭൂതമായ ആ ആരാധ്യ സവിതാവ് എന്നെ പരിശുദ്ധനാക്കട്ടെ.
യന്മണ്ഡലം വ്യാധിവിനാശദക്ഷം
യദൃഗ്യജൂഃസാമസുസംപ്രഗീതം
പ്രകാശിതം യേന ച ഭൂര്‍ഭുവ സ്വഃ
പുനാതുമാം തത്സവിതുര്‍വരേണ്യം.
രോഗശമനത്തില്‍ സമര്‍ത്ഥമായ മണ്ഡലത്തോടുകൂടിയ ഋഗ്യജുസ്സാമങ്ങളില് വര്‍ണിച്ചിട്ടുള്ള ഭൂമ്യകാശസ്വര്ഗത്തോളം പ്രകാശിക്കുന്ന ആ ആരാധ്യസവിതാവ് എന്നെ പരിശുദ്ധനാക്കട്ടെ.
യന്മണ്ഡലം വേദവിദോ വദന്തി
ഗായന്തി യച്ചാരണസിദ്ധസംഘാഃ
യദ്യോഗിനോ യോഗജൂഷാം ച സംഘാഃ
പുനാതു മാം തത്സവിതുര്‍വരേണ്യം.
വേദജ്ഞന്മാരാല്‍ വര്‍ണിക്കപ്പെട്ട മണ്ഡലത്തോടുകൂടിയ, സിദ്ധചാരണന്മാര്‍ ഗാനം ചെയ്തിട്ടുള്ള, യോഗയുക്തന്മാരായ യോഗികളാല്‍ ധ്യാനിക്കപ്പെട്ടിട്ടുള്ള ആ ആരാധ്യ സവിതാവ് എന്നെ പരിശുദ്ധനാക്കട്ടെ.
യന്മണ്ഡലം സര്‍വജനേഷു പൂജിതം
ജ്യോതിശ്ച കുര്യാദിഹ മര്‍ത്യലോകേ
യത്കാലകാലാദിനാദിരൂപം
പുനാതുമാം തത്സവിതുര്‍വരേണ്യം.
യാതൊരാളുടെ മണ്ഡലം സര്വജനങ്ങളാലും പൂജിക്കപ്പെടുന്നുവോ, മൃത്യുലോകത്ത് യാതൊരാള്‍ പ്രകാശം പരത്തുന്നുവോ, യാതൊരാള്‍ കാലന്റെയും കാലരൂപനാണോ അനാദിയാണോ, ആരാധ്യനായ ആ സൂര്യന് എന്നെ പരിശുദ്ധനാക്കട്ടെ.
യന്മണ്ഡലം വിഷ്ണുചതുര്മുഖാസ്യം
യദക്ഷരം പാപഹരം ജനാനാം
യത്കാല കല്പക്ഷയകാരണഞ്ച
പുനാതുമാം തത്സവിതുര്‍വരേണ്യം.
യാതൊരാളുടെ മണ്ഡലം വിഷ്ണുവും ബ്രഹ്മസ്വരൂപവുമാണോ, യാതൊരാള്‍ അക്ഷര (നാശമില്ലാത്ത)നാണോ, ജനങ്ങളുടെ പാപത്തെ നശിപ്പിക്കുന്നവനാണോ, കാലനേയും കാലപുരിയിലാക്കാന് സമര്‍ത്ഥനാണോ, ഉപാസ്യനായ ആ സൂര്യന് എന്നില്‍ പവിത്രത അരുളട്ടെ.
യന്മണ്ഡലം വിശ്വസൃജാം പ്രസിദ്ധ-
മുത്പത്തിരക്ഷാപ്രളയപ്രഗല്ഭം
യസ്മിന്‍ ജഗത് സംഹരതേളഖിലം ച,
പുനാതുമാം തത്സവിതുര്‍വരേണ്യം.
യാതൊന്നിന്റെ മണ്ഡലം വിശ്വത്തെ സൃഷ്ടിച്ചുവോ, യാതൊന്നു സൃഷ്ടിക്കുന്നതിലും രക്ഷിക്കുന്നതിലും സംഹരിക്കുന്നതിലും സമര്ത്ഥമായിരിക്കുന്നുവോ, ആ ആരാധ്യസവിതാവ് എന്നില്‍ പരിശുദ്ധി വര്‍ഷിക്കട്ടെ.
യന്മണ്ഡലം സര്‍വഗതസ്യ വിഷ്ണോ
രാത്മാപരം ധാമ വിശുദ്ധതത്ത്വം
സൂക്ഷ്മാതിഗൈര് യോഗപഥാനുഗമ്യം
പുനാതുമാം തത്സവിതുര്‍വരേണ്യം.
യാതൊന്നിന്റെ മണ്ഡലം സര്‍വവ്യാപിയായ വിഷ്ണുവിന്റെ രൂപമാണോ, യാതൊന്ന് ആത്മാവിന്റെ പരമപദമാണോ, യാതൊന്ന് വിശുദ്ധ തത്ത്വമാണോ, യാതൊന്ന് യോഗപഥത്തിലെ സൂക്ഷ്മതമമായ രഹസ്യത്തെ അറിയുന്നോ ആ ആരാധ്യസവിതാവ് എന്നെ പരിശുദ്ധനാക്കട്ടെ.
യന്മണ്ഡലം ബ്രഹ്മവിദോ വദന്തി
ഗായന്തി യച്ചാരണ സിദ്ധസംഘാഃ
യന്മണ്ഡലം വേദവിദഃ സ്മരന്തി
പുനാതുമാം തത്സവിതുര്‍വരേണ്യം.
യാതൊരു മണ്ഡലത്തെ ബ്രഹ്മജ്ഞാനി വര്‍ണിക്കുന്നുവോ, സിദ്ധചാരണന്മാര്‍ യാതൊന്നിനെക്കുറിച്ച് കീര്‍ത്തിച്ചു ഗാനം ചെയ്യുന്നുവോ, വേദവിത്തുകള്‍ യാതൊന്നിന്റെ സ്മരണയെ ചെയ്യുന്നുവോ, ആ ഉപാസ്യനായ സവിതാവ് എന്നെ പവിത്രനാക്കട്ടെ.
യന്മണ്ഡലം വേദവിദോപഗീതം
യദ്യോഗിനാം യോഗപഥാനുഗമ്യം.
തത്സര്‍വവേദം പ്രണമാമി സൂര്യം.
പുനാതുമാം തത്സവിതുര്‍വരേണ്യം.
യാതൊരു മണ്ഡലത്തെ വേദവിത്തുകള്‍ വര്‍ണിക്കുന്നുവോ, യോഗമാര്ഗാനുസരണം യോഗികള്‍ മാനിക്കുന്ന ആ സൂര്യനെ നമസ്കരിക്കുന്നു. ആ ആരാധ്യസവിതാവ് എന്നില്‍ പരിശുദ്ധി വരുത്തട്ടെ.
മേല്‍ കൊടുത്തിരിക്കുന്ന ഉദ്ധരണികളില്‍ ഭഗവാന് സൂര്യനോടുള്ള പ്രാര്‍ത്ഥനയാണ്. സാവിത്രിയും സവിതാവിന്റെ ശക്തിയാണ്. ഗായത്രീ മന്ത്രത്തില്‍ ഭഗവാനെ പുല്ലിംഗശബ്ദത്തില്‍ അഭിസംബോധന ചെയ്യുകയും സ്ത്രീലിംഗ ശബ്ദത്തില്‍ മാതാവായി ഉപാസിക്കുകയും ചെയ്തിരിക്കുന്നു. ഈ ലിംഗഭേദം പലരിലും ഭ്രമം ജനിപ്പിക്കാറുണ്ട്. വാസ്തവത്തില്‍ സവിതാവും സാവിത്രിയും ഈശ്വരനും ബ്രഹ്മാവും ഒന്നുതന്നെയാണ്. സാവിത്രിയും ഈശ്വരനും ബ്രഹ്മാവും ഒന്നുതന്നെയാണ്. അത് സ്ത്രീയുമല്ല പുരുഷനുമല്ല; അഥവാ രണ്ടുമാണ്. നാം മാതാവിന്റെ ബന്ധത്തോടെ പ്രഭുവിനെ ഉപാസിക്കുമ്പോള്‍ അത് ഗായത്രിയുടെ ആരാധന എന്നുപറയപ്പെടുന്നു.
ഗായത്രീ ശബ്ദാര്‍ത്ഥം
ഐതരേയ ബ്രാഹ്മണത്തില്‍ ഗായത്രിയുടെ ശബ്ദാര്‍ത്ഥം നല്‍കിയിരിക്കുന്നത് നോക്കുക:
ഗയാന്‍ പ്രാണാന്‍ ത്രായതേ
സാ ഗായത്രീ.
യാതൊന്ന് ഗയങ്ങളെ (പ്രാണങ്ങളെ) രക്ഷിക്കുന്നുവോ അത് ഗായത്രി. അതായത്, ഗയങ്ങളെ രക്ഷിക്കുന്നതേതോ അത് ഗായത്രി.
ചൈതന്യത്തെ-സജീവത്വത്തെ പ്രാണനെന്ന് പറയുന്നു. നമ്മുടെ ഉള്ളിലുള്ള സ്ഥിതി, ക്രിയ, ചിന്താശക്തി, വിവേകം ഇങ്ങനെ ജീവനുള്‍ക്കൊള്ളുന്ന തത്ത്വങ്ങളെ പ്രാണനെന്ന് പറയുന്നു. ഈ പ്രാണന് നിമിത്തം നാം ജീവിക്കുന്നു. പ്രാണന് പോയാല്‍ ജീവന് അവസാനിച്ചുവല്ലോ. പ്രാണനില്ലാത്ത ദേഹംകൊണ്ട് യാതൊരു പ്രയോജനവുമില്ല; അത് നശിപ്പിക്കുകയാണ് ഹിതകരമെന്ന് കരുതപ്പെടുന്നു. അതുകൊണ്ട് അതിനെ കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു. പ്രാണനുള്ളതിനാല് ജീവനെ പ്രാണിയെന്ന് പറയുന്നു. പ്രാണനില്ലാത്തത് ജഡമല്ലേ? ഒരു പ്രാണിയുടെ പ്രാണന് ബലം കുറയുമ്പോള്‍ ബാഹ്യശരീരത്തിന് കുഴപ്പം കാണുന്നില്ലെങ്കിലും ഉള്ള് വെറും പൊള്ളയായീത്തീരുന്നു, അനേകം പേര് നല്ല ശരീരമുള്ളവരാണെങ്കിലും ആന്തരമായി ദുര്‍ബലരാണ്. കഠിനാധ്വാനം അവര്‍ക്ക് സാധ്യമല്ല. അല്‍പ്പം പരിശ്രമിച്ചാല്‍ ക്ഷീണിക്കും, തലചുറ്റും, കൈകാലുകള്‍ കഴയ്ക്കും, ശ്വാസം മുട്ടിത്തുടങ്ങും. അവരുടെ മുഖംവാടി കണ്ണുകള്‍ കുഴിഞ്ഞ് സംസാരത്തിന് ശക്തിയില്ലാതായിത്തീരും. ഒരു ചെറിയ രോഗം പിടിപെട്ടാല്‍ അതു മാറാന്‍ വളരെ കാലം പിടിക്കും. ഇത്തരം ആന്തരിക ദൗര്‍ബല്യം ശരീരത്തില്‍ കാണും. അവരില്‍ ശക്തിയും വീര്യവും വളരെ കുറഞ്ഞിരിക്കും.
പ്രാണശക്തി കുറയുമ്പോള്‍ മനസ്സിന്റെ സ്ഥിതിയും മോശമാകും. ഭയം അഥവാ ആപച്ഛങ്ക മനസ്സിലുദിച്ചുകൊണ്ടിരിക്കും. ഒരു തോന്നലുണ്ടാകും, ഇന്ന തരത്തിലുള്ള ആപത്തുവരാതിരിക്കണേ, ഇന്ന തരത്തിലുള്ള ദുഃഖം വരരുതേ എന്ന്. വാസ്തവത്തില്‍ എന്തെങ്കിലും വിപത്തുനേരിട്ടാല് കാര്യം കുഴങ്ങി. ഒരു പരിഭ്രമം, രാത്രി ഉറക്കമില്ല, വല്ലാത്ത അലസത, ഒന്നിലും മനസ്സുറയ്ക്കായ്ക; എന്തിന്, ആരോ ശ്വാസംമുട്ടിക്കയാണെന്ന് തോന്നും. ഒന്നു പ്രവര്‍ത്തിക്കണമെന്ന് ആലോചിക്കും; ഉടനെ അത് വിഫലമാണെന്ന് കാണും. ലോകത്തുള്ള സകലരും സ്വാര്‍ത്ഥികളും ധൂര്ത്തന്മാരും മണ്ടന്മാരും ശത്രുക്കളുമാണന്ന് ഒരു തോന്നല്‍. ഒരുവന്റെ സത്യസന്ധതയിലോ നല്ല ആശയത്തിലോ സദ്ഭാവനയിലോ വിശ്വസിക്കയില്ല. ഇതെല്ലാം പ്രാണന്റെ ശക്തി കുറയുന്നതിന്റെ ലക്ഷണമാണ്. ദുഃസ്വപ്നം, പരിഭ്രമം, ചിന്താപരവശത, അധൈര്യം, നിരാശാജനകമായ ഭാവികല്പന, നാസ്തികത്വം ഇവ പ്രാണശക്തിയുടെ ക്ഷയംനിമിത്തമാണുണ്ടാകുന്നത്. പ്രാണന് അശേഷമില്ലാത്തതിനെയാണ് നിഷ്പ്രഭനെന്നു പറയുന്നത്. ആന്തരികമായി ദുര്‍ബലമായതിനെ ന്യൂനപ്രാണനെന്ന് പറയുന്നു; ആ ദൗര്‍ബല്യത്തിന്റെ ദുഃഖം പ്രതിക്ഷണം അനുഭവിച്ചുകൊണ്ടുമിരിക്കുന്നു.
കാരണം, ന്യൂനപ്രാണന്റെ ശക്തി അല്പമാത്രഭക്ഷണത്തിന്റെ ദഹനത്തിലും രക്താഭിസരണത്തിലും ശ്വാസോച്ഛ്വാസത്തിലും ചെലവായിപ്പോകുന്നു. പിന്നെയുള്ള കാര്യങ്ങള്‍ക്ക് ശക്തി ശേഷിക്കുന്നില്ല. അപ്പോള്‍ ആകെക്കൂടി അയാളുടെ കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നില്ല. എവിടെയും പരാജയംതന്നെ അനുഭവപ്പെടുന്നു. പ്രാണനുള്ളവന്റെ സ്ഥിതി ഇതില്‍നിന്ന് ഭിന്നമാണ്. അവന്റെ ഓരോ നാഡിയിലും ഉത്സാഹം തുളുമ്പുന്നു. മനസ്സില്‍ ഓരോ നിമിഷവും നവതരംഗങ്ങള്‍ ഉയരുന്നു, ദാര്‍ഢ്യവും ധൈര്യവും ആശകളുമെല്ലാം തിങ്ങിനില്ക്കുന്നു. അവന് കാഴ്ചയില്‍ ദുര്‍ബലനോ ശോഷിച്ചവനോ ആയിക്കൊള്ളട്ടെ, വിദ്യാഭ്യാസം കുറഞ്ഞവനാകട്ടെ, പിന്നാക്കനിലക്കാരനാകട്ടെ; എങ്കിലും പ്രാണബലത്തിന്റെ അടിസ്ഥാനത്തില്‍ അതാതവസരങ്ങളില്‍ അതത് കാര്യങ്ങള്‍ നേടിയെടുക്കുന്നു. സമര്ത്ഥന്മാര്വരെ വിസ്മയിച്ചുപോകും. മനുഷ്യനിലുള്ള ശക്തി അസ്ഥിയുടെയും മാംസത്തിന്റെയും രക്തത്തിന്റെയുമല്ല, പ്രാണന്റേതാണ്, മരിച്ചാല്‍ അസ്ഥിയും മാംസവും എങ്ങും പോകുന്നില്ല; പ്രാണന് മാത്രമേ പോകുന്നുള്ളൂ.
ഈ പ്രാണന് മാറിക്കഴിഞ്ഞാലുടന്‍ ശരീരത്തിന്റെ എല്ലാ ഭാഗവും വ്യര്‍ത്ഥമായിത്തീരുന്നു. പ്രാണനാണ് ജീവന്റെ സാരം. കാരണം, പ്രാണനിലാണ് സര്‍വപ്രകാരേണയുള്ള ഭൗതികശക്തിളും. അത് എത്രമാത്രം ബലവത്താണ്, സുരക്ഷിതമാണ്, അത്രമാത്രം പുരുഷാര്‍ത്ഥിയും ശക്തിശാലിയും സ്വപ്രയത്നത്താല്‍ സകല കാര്യങ്ങളും നേടിയെടുക്കാന്‍ സമര്‍ത്ഥനും ആയിരിക്കും. ആന്തരിക-ബാഹ്യ-സുഖങ്ങളും സമാധാനവും നേടാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: