പല വംശങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ സരമാവംശം എന്ന ഒരു വംശം കേട്ടുകേഴ്വിയില്ലാത്തതാണ്. ഡോഗ് സ്ക്വാഡ് അഥവാ ശ്വാനസേന എന്നുപറഞ്ഞാല്‍ ഇന്നത്തെ ജനങ്ങള്‍ക്ക് അറിയാം. കുറ്റാന്വേഷണ രംഗത്ത് പട്ടിയെ ഉപയോഗിക്കുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നു. ഋഗ്വേദത്തിലാണ് അതിന്റെ ആദ്യ ഉദാഹരണം കാണുന്നത്.
ദേവേന്ദ്രന് സരമ എന്നു പേരുള്ള ഒരു ശ്വാനത്തി ഉണ്ടായിരുന്നു. ഒരിക്കല്‍ ദേവേന്ദ്രന്റെ പശുക്കളെ മുഴുവനും കള്ളന്മാര് തട്ടിക്കൊണ്ടുപോയി.
അന്വേഷണം നാനാദിക്കിലേക്കും വ്യാപിച്ചു. ദിവസങ്ങള്‍ അനവധി അന്വേഷിച്ചിട്ടും ഒരു പശുക്കുട്ടിയെപ്പോലും കണ്ടെത്താനായില്ല. അപ്പോള്‍ ദേവേന്ദ്രന്റെ സേവകരില്‍ ആരോ പറഞ്ഞു: ‘നമ്മുടെ സരമ മിടുക്കിയാണ്. പശുക്കളെത്തേടാന് അവളെ വിട്ടാല്‍ അവള് കണ്ടുപിടിച്ചേക്കാം’. ദേവേന്ദ്രനും സമ്മതിച്ചു. ഉടന്‍ സരമയെ വരുത്തി. അവള്‍ക്ക് ഇഷ്ടഭോജനങ്ങള്‍ കൊടുത്ത് പ്രീതയാക്കിയിട്ട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മരുത്തുക്കളോടൊപ്പം യാത്രയാക്കി. അവള് പോയി പശുക്കളെ കണ്ടെത്തി അവയെ കൂട്ടിക്കൊണ്ടുവന്നു. കുറ്റാന്വേഷണ കാര്യത്തില്‍ അതിവൈദഗ്ധ്യം കാട്ടിയിട്ടുള്ളത് പെണ്പട്ടികളാണെന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്. പിന്നീട് സരമയുടെ മക്കള്‍ക്ക് സാരമേയങ്ങളെന്ന പേരും നല്കി.
രാമായണത്തിലും ഒരു വിശേഷപ്പെട്ട നായയുണ്ട്.. കേകയത്തുനിന്ന് അയോദ്ധ്യയിലേക്ക് മടങ്ങിപ്പോരുന്ന ഭരതശത്രുഘ്നന്മാര്‍ക്ക് കേകയരാജാവായ അശ്വപതി പല സമ്മാനങ്ങള്‍ കോടുത്തുവിട്ട കൂട്ടത്തില്‍ പുലിയെപ്പോലെ തോന്നിക്കുന്നതും വളരെ വലിപ്പമുള്ളതും നീണ്ട പല്ലുകളോടുകൂടിയതും പ്രത്യേകിച്ച് ശൗര്യാധിക്യമുള്ളതുമായ ഒരു നായയെയും കൊടുത്തു. അന്തഃപുര സൂക്ഷിപ്പിന് പ്രത്യേക പരിശീലനം കിട്ടിയ ഒരു നായയാണതെന്ന് വാല്മീകി പറയുന്നു. (ബാലകാണ്ഡം, അദ്ധ്യായം- 20).
പ്രതികരിക്കാൻ ഇവിടെ എഴുതുക: