കാട്ടാക്കട: കാനനവാസന് കാഴ്ചവയ്ക്കാന്‍ വനവിഭവങ്ങളുമായി കാടിന്റെ മക്കള്‍ കഠിനവ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി കരിമല കയറാന്‍ പുറപ്പെട്ടു. കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്റില്‍ നിന്ന് 101 വനവാസി അയ്യപ്പന്മാരാണ് ഇന്നലെ ശബരീശ സന്നിധിയിലേക്ക് യാത്ര തിരിച്ചത്.
കോട്ടൂര്‍ മുണ്ടണി മാടന് തമ്പുരാന് ക്ഷേത്രത്തില്‍ കെട്ടുനിറച്ചാണ് വനവാസി സംഘം ശബരിമലയിലേക്ക് പോയത്. നെയ്യാര്‍, അഗസ്ത്യവനം, പേപ്പാറ റേഞ്ചുകളില്‍ ഉള്‍പ്പെട്ട പാറ്റാംപാറ, കുന്നത്തേരി, വ്ളാവിള, കമലകം, തുടങ്ങിയ ആദിവാസി ഊരുകളില്‍ നിന്നും കാണിവിഭാഗത്തില്‍പ്പെട്ട ഭക്തരാണ് സംഘത്തിലുള്ളത്. 23 കന്നിഅയ്യപ്പന്മാര്, 10 മാളികപ്പുറം ബാലികമാര്‍, 61 മുതിര്‍ന്ന അയ്യപ്പന്മാര് തുടങ്ങി വലിയൊരു സംഘമാണ് ശരണമന്ത്രം മുഴക്കി മല ചവിട്ടുന്നത്.
വനത്തിനുള്ളില്‍ പ്രത്യേകം ഒരുക്കിയ കളങ്ങളില്‍ അഗസ്ത്യമുനിയെ ഗുരുവായി സങ്കല്‍പ്പിച്ച് കെട്ടു നിറച്ചാണ് വനവാസി അയ്യപ്പന്മാര് മുണ്ടണി മാടന് ക്ഷേത്രത്തില്‍ എത്തിയത്. ഇവിടെ നിന്ന് രണ്ടു ബസുകളിലായാണ് യാത്ര തിരിച്ചത്.
വനത്തില്‍ നിന്നും ശേഖരിച്ച കാട്ടുതേന്‍, കാട്ടുകുന്തിരിക്കം, കദളികുല, കരിമ്പ് എന്നിവയും സ്വന്തം കരങ്ങളാല്‍ ഈറ്റയിലും മുളയിലും തീര്‍ത്ത പുഷ്പ്പങ്ങള്‍ ശേഖരിക്കുന്ന പെട്ടികളും സമര്‍പ്പിക്കുന്നുണ്ട്. ശബരിമല സോപാനത്തില്‍ വനവിഭവങ്ങള്‍ ഇവര്‍ നേരിട്ട് സമര്‍പ്പിക്കും. വനവാസികള്‍ സമര്‍പ്പിച്ച കാട്ടുതേന്‍ അയ്യപ്പ് വിഗ്രഹത്തില്‍ ക്ഷേത്ര തന്ത്രി അഭിഷേകം നടത്തും.
ദര്‍ശനം കഴിഞ്ഞ് ഊരിലെത്തി അഗസ്ത്യമുനിയെ വണങ്ങിയ ശേഷമാണ് വ്രതം അവസാനിപ്പിക്കുന്നത്.
ഇവര്‍ തിരികെ എത്തുന്നതുവരെ ഇവരുടെ ബന്ധുക്കള്‍ മുണ്ടണി മാടന് ക്ഷേത്രത്തില്‍ താമസിച്ചു മലദേവതകളുടെ പ്രീതിക്കായി പൂജകള്‍ ചെയ്യും . മൂന്നു പതിറ്റാണ്ടിലേറെയായി ആദിവാസി സംഘം കാഴ്ചകളുമായി മല ചവിട്ടാറുണ്ടെങ്കിലും ആദ്യമായാണ് നൂറിലധികം ഭക്തര്‍ ഒരുമിച്ചു പോകുന്നത് എന്ന് ക്ഷേത്ര ട്രസ്റ്റി വിനോദ് പറഞ്ഞു. യാത്രയിലുടനീളം ഇവര്‍ക്ക് അടിയന്തര സഹായത്തിനു പൊലീസ് സേവനം ലഭ്യമാക്കാന്‍ എഡിജിപി ബി. സന്ധ്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘത്തിന് താമസം, ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യവും ദര്‍ശനത്തിനുള്ള സൗകര്യവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. മുണ്ടണി മാടന് തമ്പുരാന് ക്ഷേത്ര ട്രസ്റ്റാണ് ആദിവാസി അയ്യപ്പന്മാരുടെ ശബരിമല യാത്ര ചിലവുകള്‍ വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: