തിരുവനന്തപുരം: മുന്‍മന്തി ഇ.പി.ജയരാജനെതിരായ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കേണ്ടതിന്റെ സമയപരിധി കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിലൂടെ വിജിലന്‍സ്, ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂട്ടിലടച്ച തത്ത തന്നെയാണെന്ന് തെളിഞ്ഞിരിക്കുന്നെന്ന് ബിജെപി ദേശീയനിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്.
ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഇ.പി.ജയരാജനെതിരേ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് ഉത്തരവിട്ടത്. അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞാല് 42 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ജയരാജന്റെ കേസില്‍ 60 ദിവസം പിന്നിട്ടിട്ടും അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. ചില കേസുകളില്‍ അമിത താല്പര്യം കാണിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍, ആരോപണവിധേയരായിട്ടുള്ള മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ കേസുകള്‍ വൈകിപ്പിക്കുകയാണെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള വിജിലന്‍സ് വകുപ്പില്‍ എന്തു നടക്കണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. അതിന്റെ ഫലമാണ് മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടവനായ ഇ.പി.ജയരാജന്റെ കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ വിജിലന്‍സ് ഒളിച്ചുകളിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ഇ.പി.ജയരാജനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.
ഇത് ബോധ്യപ്പെട്ടതുകൊണ്ടാണ് ജയരാജനെതിരായ കേസില്‍ പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സിനെയും വിജിലന്‍സ് ഡയറക്ടറേയും പിണറായി വിജയന് കൂട്ടിലടച്ചിരിക്കുക തന്നെയാണെന്ന് ഇതിലൂടെ വ്യക്തമായതായി വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: