ആലുവ: ശിവരാത്രി മണപ്പുറത്ത് സ്റ്റേഡിയവും പാര്‍ക്കും നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ആക്ഷേപം. രണ്ട് മാസം മുമ്പ് സ്വകാര്യ സംഘടന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി എ.ആര്. റഹ്മാന്റെ ഗാനമേള നടത്താന്‍ മണപ്പുറം വാടകയ്ക്ക് നല്‍കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ പ്രതിപക്ഷം, ഇപ്പോള്‍ കൗണ്‍സിലിന്റെ പരിഗണനക്ക് പോലും വരാത്ത വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതാണ് ആക്ഷേപത്തിനിടയാക്കിയത്.
എ.ആര്. റഹ്മാന്റെ ഷോയ്ക്കെതിരായ പ്രതിപക്ഷ പ്രതിഷേധം കൗണ്‍സിലില്‍ സംഘര്ഷാവസ്ഥയോളമെത്തിയിരുന്നു. ഇത്രയേറെ പ്രതഷേധം ഉയര്‍ത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇപ്പോള്‍ മണപ്പുറത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ അനുകൂലിച്ചത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 2013 മാര്‍ച്ച് മൂന്നിന് കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ മണപ്പുറം ശിവരാത്രി വ്യാപാരമേളക്കല്ലാതെ മറ്റൊരാവശ്യത്തിനും വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം എതിര്‍ത്തത്. പരിപാടിക്കായി ഭരണപക്ഷം പണം കൈപ്പറ്റിയെന്നും പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു. അന്നത്തെ ആരോപണവും സമരവും ഇപ്പോള്‍ പ്രതിപക്ഷത്തിന് വിനയായിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാവായ മുന്‍ കൗണ്‍സിലര്‍ വിളിച്ച യോഗത്തില്‍ എല്‍ഡിഎഫ് പ്രതിനിധികളായി യുവകൗണ്സിലര്മാരാണ് പങ്കെടുത്തത്. ഇവരെ യോഗത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ നേരത്തെ എഐവൈഎഫിലും ഇപ്പോള്‍ ഡിവൈഎഫ്ഐയിലും പ്രവര്‍ത്തിക്കുന്നയാള്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പദ്ധതിക്കായി ആലുവക്കാരനായ യുവനടന്റെ സഹകരണം തേടിയത് ജനപ്രതിനിധികളാത്തവരാണ്. ജനപ്രതിനിധികളോട് ആലോചിക്കാതെയാണ് ഇവര്‍ താരത്തെയും വിവാദത്തില്‍പ്പെടുത്തിയത്. കളിസ്ഥലം നിര്‍മ്മിക്കുന്നതില്‍ തെറ്റില്ലെന്നും, കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങള്‍ വടക്കേ മണപ്പുറത്ത് അനുവദിക്കില്ലെന്നുമാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറയുന്നത്. അങ്ങനെയെങ്കില്‍ എ.ആര്. റഹ്മാന്റെ ഷോക്കായി ഒറ്റ ദിവസം മണപ്പുറം വാടകക്ക് വിട്ടുനല്‍കുന്നതിനെ എന്തിന് എതിര്‍ത്തെന്ന ചോദ്യം അവശേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: