തിരുവനന്തപുരം: ജയലളിതയുടെ പിന്‍ഗാമി ആരെന്ന അന്വേഷണം ഊര്‍ജ്ജിതമായിരിക്കെ അഭ്യൂഹങ്ങള്‍ ശക്തമായി. പകരക്കാരന് ആരെന്ന ചോദ്യമാണെങ്ങും. ജയലളിതയുടെ നിഴല്‍പോലെ സഞ്ചരിച്ച ശശികലയെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജയലളിതയുടെ സമ്പത്ത് കാലത്ത് മാത്രമല്ല ആപത്ത് കാലത്തും കൂടെ നിന്ന ശശികലയെ അമ്മയായി കാണാനാണ് സാധാരണ തമിഴര്‍ ആഗ്രഹിക്കുന്നത്. തത്കാലം അധികാരസ്ഥാനത്ത് അസ്വസ്ഥതയ്ക്ക് പഴുതില്ലെങ്കിലും പാര്‍ട്ടി പദവി ഒരു ചോദ്യചിഹ്നമായി ഉയരുമ്പോള്‍ കണ്ണുകളെല്ലാം ശശികലയിലേക്കാണ്.
അണിയറയില്‍ ജയലളിതയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഒരിക്കല്‍പോലും രാഷ്ട്രീയ കാര്യങ്ങളുമായി ശശികല പൊതുവേദിയിലെത്തിയിരുന്നില്ല. എങ്കിലും ജയലളിതയുടെ തന്ത്രങ്ങളെല്ലാം ശശികലയും പഠിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ എല്ലാ നേതാക്കളുടെയും സ്വഭാവങ്ങളും കഴിവുകളും കഴിവുകേടുകളും ഒരുപക്ഷേ ജയലളിതയേക്കാള്‍ നന്നായി മനസ്സിലാക്കിയ മറ്റൊരാള്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് നേതാവാരെന്ന ചോദ്യത്തിന് ശശികലയെന്ന് അണികള്‍ മന്ത്രിക്കുന്നത്.
സിനിമാരംഗമാണ് തമിഴ്നാട്ടിന്റെ ആകര്‍ഷണകേന്ദ്രം. സിനിമാ പ്രവര്‍ത്തകരില്‍ പലരും പ്രതിസന്ധി ഘട്ടത്തില്‍ എഐഎഡിഎംകെയുടെ സഹായത്തിനെത്തുമെന്നാണ് പ്രതീക്ഷ.
ജയലളിതയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു നടന് അജിത്തിന്. ബള്‍ഗേറിയയില്‍ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കി ചെന്നൈയില്‍ എത്തിയ അജിത് ജയലളിതയുടെ ഭൗതികദേഹം അടക്കിയ സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ സഖ്യകക്ഷിയായിരുന്നു എംഡിഎംകെ. ഇപ്പോള്‍ സഖ്യം നിലവിലില്ല. ജയലളിതയുടെ അഭാവത്തില്‍ വിജയകാന്ത് വീണ്ടും സഖ്യത്തിലെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് കളം മാറി ചവിട്ടാന്‍ വല്ലാതെ ആഗ്രഹിക്കുകയാണ്. രാഹുലിനെ മുന്‍ നിര്‍ത്തി ഒരു സഖ്യശ്രമത്തിന് എത്രത്തോളം ഫലം കാണുമെന്ന് പറയാനാവില്ല. എന്നാല്‍ ദേശീയ തലത്തില്‍ ബിജെപിയോടാണ് എഐഎഡിഎംകെക്ക് ഏറെ അടുപ്പം. പാര്‍ലമെന്റില്‍ പല നിര്‍ണായക നിമിഷത്തിലും എഐഎഡിഎംകെ ബിജെപിക്ക് ഒപ്പം നില്ക്കുന്ന കാഴ്ചയാണ് കണ്ടത്. ജയലളിതയുടെ അടുത്ത അനുയായി തമ്പിദുരൈയെ ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കറാക്കിയത് ബിജെപിയുടെ തന്ത്രം കൂടിയായിരുന്നു.
ജയലളിത അന്തരിച്ച് മണിക്കൂറിനകം പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചത് ബിജെപിയുടെ സമര്‍ത്ഥമായ നീക്കത്തിലൂടെയാണെന്ന സംസാരവും സജീവമാണ്. ഇതെല്ലാം വച്ചുനോക്കുമ്പോള്‍ കൂടുതല്‍ സൗഹൃദം എഐഎഡിഎംകെക്ക് ബിജെപിക്കൊപ്പമാണെന്നു തന്നെ പറയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: