തിരുവനന്തപുരം: 1500 ചതുരശ്ര അടിയില്‍ താഴെയുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന്റെ മറവില്‍ പിഴ ചുമത്തി വന്‍ കെട്ടിടങ്ങള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അംഗീകാരം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്.
ഇത്തരത്തില്‍ നീക്കം നടക്കുന്നുണ്ടെങ്കില്‍ അനധികൃത കെട്ടിടനിര്‍മ്മാണം പ്രോത്സാഹിപ്പിക്കപ്പെടുമെന്നും സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും തീരദേശ പരിപാലന നിയമം കാറ്റില്‍ പറത്തിയും നിര്‍മ്മിച്ച കൂറ്റന്‍ റിസോര്‍ട്ടുകള്‍ക്കും ബഹുനില കെട്ടിടങ്ങള്‍ക്കും അനുമതി തരപ്പെടുത്താനുള്ള നീക്കമാണ് റിസോര്‍ട്ട് മാഫിയയും ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.
പാണാവള്ളിയിലെ കാപ്പികോ, മരടിലെ ഡിഎല്‍എഫ് ഫ്ളാറ്റ് സമുച്ചയം, മൂന്നാറിലും കടലോരങ്ങളിലുമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ തുടങ്ങിയവക്ക് അനുമതി നല്‍കുന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഇത്തരം അനധികൃത നിര്‍മ്മാണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആളാണ് താന്‍.
ഈ സാഹചര്യത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. വിഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: