ന്യൂദല്‍ഹി: രാജ്യത്തെ ചില രാഷ്ട്രീയ പാർട്ടികൾ കള്ളപ്പണം വെളുപ്പിക്കുന്നതിനായിട്ടുള്ള ഉപാധിയായി പാർട്ടിയെ ഉപയോഗപ്പെടുത്തുന്നു എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദി. ദല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് 2000ന് അടുത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ നാലിലൊരുഭാഗം ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. അതായത് രണ്ടായിരത്തിനടുത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതില്‍ 400 എണ്ണം ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടല്ല. ഇക്കൂട്ടര്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധിയായി പാര്‍ട്ടിയെ ഉപയോഗിക്കുന്നുണ്ടോ എന്നു സംശയമുണ്ടെന്ന് സെയ്ദി പറഞ്ഞു.
ഇതിനു പുറമെ. ഇത്തരം പാര്‍ട്ടികളെ പട്ടികയില്‍നിന്നു പുറത്താക്കുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സ്വീകരിച്ചുവരികയാണ്. ഇതിലൂടെ നികുതി ഇളവില്‍നിന്നും മറ്റ് ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നതില്‍നിന്നും പാര്‍ട്ടികളെ തടയുമെന്ന് നസിം സെയ്ദി അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത പാര്‍ട്ടികളെ സംബന്ധിച്ചു റിപ്പോര്‍ട്ട് നല്കാന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും നസിം സെയ്ദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: