കൊച്ചി: സര്‍വീസില്‍ നിന്ന് അവധിയെടുത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയ സംഭവത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം വേണമെന്ന പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കൂത്തുപറമ്പ് സ്വദേശി സത്യന് നരവൂര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
ജേക്കബ് തോമസിനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയുള്ള ഹര്ജിയാണിതെന്ന സര്‍ക്കാരിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് കോടതിയുടെ തീരുമാനം. ഏതെങ്കിലും തരത്തില്‍ കുറ്റകൃത്യം ചെയ്തെന്നോ ക്രമക്കേട് കാട്ടിയെന്നോ ഹര്‍ജിയില്‍ നിന്ന് വ്യക്തമല്ലെന്നു കോടതി പറഞ്ഞൂ. ജേക്കബ് തോമസിനെതിരെ അന്വേഷണം നിലവിലില്ല. ഈ വിഷത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
കെടിഡിഎഫ്സിയുടെ എംഡിയായിരിക്കെ ജേക്കബ് തോമസ് ഗവേഷണത്തിനായി അവധിയെടുത്ത് കൊല്ലത്തെ ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ജോലി ചെയ്തെന്നും ഓണറേറിയം കൈപ്പറ്റിയെന്നുമായിരുന്നു ആക്ഷേപം. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയും ഓണറേറിയം കൈപ്പറ്റുകയും ചെയ്ത നടപടി വിജിലന്‍സ് പരിശോധിച്ചിരുന്നു. എന്നാല്‍ ജേക്കബ് തോമസ് കൈപ്പറ്റിയ പണം മുഴുവന്‍ തിരികെ നല്കിയ സാഹചര്യത്തില്‍ നടപടി വേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനെയാണ് ഹര്ജിക്കാരന് ചോദ്യം ചെയ്തത്.
അച്ചടക്ക നടപടിയെന്നത് തൊഴില്‍ ദാതാവും തൊഴിലാളിയും തമ്മിലുള്ള വിഷയമാണെന്നും പുറത്തുള്ളവരുടെ താല്പര്യം ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടെന്നുമുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഹര്‍ജി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: