ന്യൂദല്‍ഹി: ആറ് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. സൗത്ത് കശ്മീര്‍ സ്വദേശികളായ ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. അനന്ത്നാഗ് ജില്ലയിലെ അര്‍വാനിയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ ഭീകരരുണ്ടെന്ന സംശയത്തില്‍ രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.
ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി സുരക്ഷാസേന ഗ്രാമത്തിലെത്തിയത്. ആദ്യം വെടിവെപ്പുണ്ടായെങ്കിലും പിന്നീട് ശാന്തമായി. എന്നാല്‍ രാവിലെയോടെ ഭീകരര്‍ സുരക്ഷാ സൈനികര്‍ക്കെതിരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരരുണ്ടെന്ന സംശയത്തില്‍ രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.
ഭീകരര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ താഴ്വരയില് വിഘടനവാദികള്‍ അക്രമം ആരംഭിച്ചു. നവമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുന്നത് തടയാന്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. വിഘടനവാദികള്‍ സൈന്യവുമായി ഏറ്റുമുട്ടി. സംഭവസ്ഥലത്തേക്ക് മാര്‍ച്ച് നടത്താനുള്ള ശ്രമം സൈന്യം തടഞ്ഞു. വിവിധയിടങ്ങളില്‍ സുരക്ഷാ സൈനികര്‍ക്കെതിരെ കല്ലേറും അക്രമവുമുണ്ടായി. ഒളിച്ചിരുന്ന ഭീകരരിലൊരാള്‍ ലഷ്കര്‍ കമാണ്ടര്‍ അബു ദുജനയാണെന്ന് പ്രചാരണമുണ്ടായി. എന്നാല്‍ അധികൃതര്‍ ഇത് സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. കശ്മീരില്‍ നാല് മാസത്തിലേറെ നീണ്ട സംഘര്‍ഷം അടുത്തിടെയാണ് അവസാനിച്ചത്.
ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു
ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ബാങ്ക് കൊള്ളയടിച്ച് പത്ത് ലക്ഷം രൂപ കവര്‍ന്നു. പുല്‍വാമ ജില്ലയില്‍ ആരിഹലിലാണ് കവര്‍ച്ച. അഞ്ചോളം ഭീകരരാണ് സംഘത്തിലുണ്ടായത്. ഇവര്‍ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടു. ബദ്ഗാം ജില്ലയിലും കവര്‍ച്ചാ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല.
കഴിഞ്ഞ മാസം സര്താലില് മുപ്പത്തിനാല് ലക്ഷം രൂപയും ബദ്ഗാമില്‍ പന്ത്രണ്ട് ലക്ഷവും ഭീകരര്‍ കൊള്ളയടിച്ചിരുന്നു. സംഭവത്തില്‍ ഏതാനും ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: