അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയളിത ഒരു രാഷ്ട്രീയ നേതാവിനപ്പുറം തമിഴ് മക്കൾക്ക് സ്വന്തം മാതാവിനു തുല്യമായിരുന്നു. അമ്മ എന്ന ജയലളിത തമിഴർക്ക് എന്നും താങ്ങും തണലുമായിരുന്നു. അധികാരം കൈകളിലേക്ക് നൽകിയ സാധാരണക്കാരെ അവർ ഒരിക്കലും കണ്ടില്ലെന്ന് നടിച്ചില്ല. ഈ മനോഭാവമാണ് അവർക്ക് അമ്മ എന്ന ആദരവ് ജനമനസുകളിൽ നേടിക്കൊടുത്തത്. അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ജയളിത തമിഴ്നാട്ടിൽ അവതരിപ്പിച്ച ജനക്ഷേമ പദ്ധതികൾ.
അധസ്ഥിത വിഭാഗങ്ങൾ ഒരു പക്ഷേ ഏറ്റവും കൂടുതൽ വസിക്കുന്ന തമിഴ്നാട്ടിലെ ഗ്രാമങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും അമ്മ നേടിയ സ്വാധീനം എല്ലാം തന്നെ ജനക്ഷേമ പദ്ധതികളിലൂടെ സ്വന്തമാക്കിയതാണ്. അമ്മയുടെ മിക്ക പദ്ധതികളും ജനങ്ങളെ ആകർഷിച്ചു എന്ന് പറയുന്നതിൽ യാതൊരു സംശയവും ഉദിക്കുന്നില്ല.
അധികാരത്തിലേറിയ നാൾ മുതൽ തന്നെ ജനങ്ങളെ എത്തരത്തിൽ സേവിക്കണമെന്ന് അമ്മ രാഷ്ട്രീയ ലോകത്തിന് കാട്ടിക്കൊടുത്തു. സൗജന്യ ആഹാരം, സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ പുസ്തകം, ഉച്ച ഭക്ഷണം, ബസ് പാസ്, സൈക്കിൾ, സൗജന്യ ലാപ് ടോപ്, പെൺകുട്ടികൾക്കായി വിവിധ തരത്തിലുള്ള സ്കോളർഷിപ്പുകൾ തുടങ്ങിയവ തമിഴ്നാട്ടിലെ വിദ്യാഭ്യാസ ലോകത്തിന് ജയലളിത നൽകിയ വലിയ സംഭാവനകളാണ്.
മദ്യ നിയന്ത്രണത്തിലും ജയലളിത ഏറെ ശ്രദ്ധ ചെലുത്തുകയുണ്ടായി. സംസ്ഥാനത്തുടെനീളമുള്ള 500ഓളം മദ്യശാലകൾ പൂട്ടിക്കുകയും സർക്കാർ അധീനതയിലുള്ള മദ്യശാലകൾക്ക് ഉച്ചയ്ക്ക് ഒന്ന് മുതൽ രാത്രി 10 വരെ എന്ന രീതിയിലുള്ള സമയം ക്രമം ഉണ്ടാക്കുകയും ചെയ്തു. ഇതിനു പുറമെ പാവപ്പെട്ട കർഷകർക്ക് മേലുള്ള അധിക ലോണുകൾ എഴുതി തള്ളാനും ജയലളിത മറന്നില്ല. എല്ലാവർക്കും 100 യൂണിറ്റ് വൈദ്യുതിയും സ്ത്രീകൾക്ക് എട്ട് ഗ്രാം സ്വർണവും നൽകി. ജയലളിത പറഞ്ഞ വാക്കുകൾ നിറവേറ്റി എന്നത് ഇവിടെ വ്യക്തമാണ്.
അമ്മയുടെ ചില സുപ്രധാന പദ്ധതികൾ രാജ്യാന്തര തലത്തിൽ ഏറെ പ്രശസ്തി നേടി. തികച്ചും പാവപ്പെട്ടവർക്ക് ഏറെ സഹായകരമാകുന്നതായിരുന്നു ഈ പദ്ധതികൾ.
അമ്മ ക്യാന്റീൻ
ആഹാരം ലഭിക്കാതെ ഒരു പൗരനും സംസ്ഥാനത്ത് ഉണ്ടാകരുത് എന്ന ഉദ്ദേശ്യത്തോടെ രൂപികരിച്ച ഭോജന ശാല പദ്ധതിയാണ് അമ്മ ക്യാന്റീൻ. ഒരു രൂപയ്ക്ക് ഇഡ്ലിയും, അഞ്ച് രൂപയ്ക്ക് സാമ്പാറും , മൂന്ന് രൂപയ്ക്ക് ഉച്ചഭക്ഷണവും ഈ ഭോജന ശാല ഉറപ്പ് നൽകി എന്നത് ഏറെ ആശ്ചര്യമുണർത്തുന്നതാണ്.
അമ്മ ഫാർമസീസ്
24 മണിക്കൂറും പാവപ്പെട്ടവർക്ക് മരുന്ന് ലഭിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് അമ്മ ഫാർമസീസ്. കുറഞ്ഞ നിരക്കിൽ അവശ്യ മരുന്നുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഈ പദ്ധതി വിജയിക്കുകയും ചെയ്തു.
അമ്മ മിനറൽ വാട്ടർ
പത്ത് രൂപയ്ക്ക് ഒരു ലിറ്റർ വാട്ടർ എന്ന പദ്ധതിയാണ് ഇത്. ഇതിനു പുറമെ ഒരു കുടുംബത്തിന് 20 ലിറ്റർ കുടിവെള്ളം നൽകുക എന്നതെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
അമ്മ സീഡ്സ്
സംസ്ഥാനത്തെ പാവപ്പെട്ട കർഷകർക്ക് സൗജന്യമായി കാർഷിക വിത്തുകൾ നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അമ്മ ഹെൽത്ത് ചെക്ക് അപ്സ്
ചിലവ് കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ഹെൽത്ത് ചെക്ക് അപ്പ് നടത്താൻ സർക്കാർ അധീനതയിലുള്ള ലാബുകൾ, സാമൂഹ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയെ സജ്ജമാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
അമ്മ മൊബൈൽസ്, അമ്മ ഫ്രീബീസ് എന്നീ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ ഈ പദ്ധതി വഴി സാധാരണക്കാർക്ക് സ്വന്തമാക്കാനാകുമെന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത്തരത്തിൽ ജനങ്ങൾക്കായി ജീവിച്ച് മരിച്ച ജയളിത ജനങ്ങളുടെ സ്വന്തം മാതാവ് തന്നെയെന്ന് നിസംശയം പറയാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: