ന്യൂദല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ആകര്‍ഷകമായ ഇളവുകളും പുതിയ പദ്ധതികളും പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഇ- വാലറ്റുകള്‍ എന്നിവ വഴിയുള്ള പണമിടപാടുകള്‍ക്കാണ് കേന്ദ്രധനമന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചത്.
പെട്രോള്‍- ഡീസല്‍ വാങ്ങുമ്പോള്‍ പണമിടപാട് ഡിജിറ്റല്‍ രൂപത്തിലാക്കിയാല്‍ 0.75 ശതമാനം ഇന്‍സെന്റീവായി നല്കാന് തീരുമാനിച്ചിട്ടുണ്ട്. പ്രതിദിനം നടക്കുന്ന 1,800 കോടി രൂപയുടെ ഇന്ധന വില്‍പ്പനയില്‍ 20 ശതമാനമായിരുന്ന ഡിജിറ്റല്‍ പണമിടപാട് നവംബറില്‍ 40 ശതമാനമായി ഉയര്‍ന്നു.
ഡിജിറ്റല്‍ ഇടപാടുകള്‍ 30 ശതമാനം കൂടി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ധന വില്‍പ്പന വഴി രണ്ടുലക്ഷം കോടി രൂപയുടെ പണമിടപാടുകള്‍ വരുംവര്‍ഷങ്ങളില്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാനാണ് ലക്ഷ്യം.
പതിനായിരത്തില്‍ കുറവ് ജനസംഖ്യയുള്ള ഒരു ലക്ഷം ഗ്രാമങ്ങളില്‍ രണ്ട് പോയിന്റ് ഓഫ് സെയില്‍(പിഒഎസ്) മെഷീനുകള്‍ വീതം നല്‍കും. പ്രാഥമിക സഹകരണ സംഘങ്ങള്‍, പാല് സൊസൈറ്റികള്‍, കൃഷികേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് പിഒഎസ് മെഷീനുകളുടെ ഇടപാടുകള്‍ നടത്തുക.
രാജ്യത്തെ ജനസംഖ്യയുടെ 75 കോടി പേര്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്നതാണ് നടപടി.
ഗ്രാമീണ മേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവ വഴി 4.32 കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് റുപേ കിസാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള ചുമതല നബാര്‍ഡിനെ ഏല്‍പ്പിച്ചിട്ടുണ്ട്. കര്‍ഷകരുടെ പണമിടപാടുകള്‍ പിഒഎസ് മെഷീനുകള്‍, മൈക്രോ എടിഎമ്മുകള്‍, സാധാരണ എടിഎമ്മുകള്‍ എന്നിവ വഴിയാക്കാന്‍ ഇതു സഹായിക്കും.
എല്ലാ റെയില്‍വേ ടിക്കറ്റുകള്‍ക്കും 10 ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഇത് ഒരു രൂപ മുടക്കി വാങ്ങാന്‍ സംവിധാനമുണ്ടായിരുന്നു. പ്രതിദിനം 14 ലക്ഷം യാത്രക്കാരുടെ 58 ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെയാണ് വാങ്ങുന്നത്.
ഇതില്‍ ഇരുപത് ശതമാനത്തിന്റെ വര്‍ദ്ധനവ് കൂടി ഉടന്‍ ഉണ്ടാകും. പ്രതിദിനം 11 ലക്ഷം യാത്രക്കാരെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴിലാക്കാനാണ് പുതിയ നടപടി സഹായിക്കും.
കാറ്ററിങ്, താമസം, വിശ്രമ മുറി എന്നിവയുടെ ബുക്കിംഗ് ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലാണെങ്കില്‍ 5 ശതമാനം ഇളവ് നല്‍കും. 2017 ജനുവരി 1 മുതല്‍ സീസണ് ടിക്കറ്റുകള്‍ ഡിജിറ്റല്‍ ഇടപാടിലൂടെ വാങ്ങിയാല്‍ 0.5 ശതമാനം ഇന്‍സന്റീവ് നല്‍കാനും തീരുമാനിച്ചു.
പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം ഡിജിറ്റലായി അടച്ചാല്‍ പത്തുശതമാനം കിഴിവും എല്‍ഐസിയുടെ പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റലായി അടച്ചാല്‍ എട്ടുശതമാനം കിഴിവും ലഭിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളും പൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍ക്കരിക്കും.
വ്യാപാരികള്‍ക്ക് നല്‍കിയിരിക്കുന്ന പിഒഎസ് മെഷീനുകള്‍ക്കും മൈക്രോ എടിഎമ്മുകള്‍ക്കും മൊബൈല്‍ പിഒഎസുകള്ക്കും പ്രതിമാസം നൂറു രൂപ മാത്രമേ വാടക ഈടാക്കാവൂ എന്ന തീരുമാനവും കേന്ദ്രധനമന്ത്രാലയം പ്രഖ്യാപിച്ചു.
ആറര ലക്ഷം മെഷീനുകളാണ് വ്യാപാരികള്‍ക്ക് ബാങ്കുകള്‍ വിതരണം ചെയ്തിരിക്കുന്നത്. രണ്ടായിരം രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും സേവന നികുതി ഈടാക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ പണം അടച്ചാല്‍ പത്തുശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: