പേരാവൂര്‍(കണ്ണൂര്‍): മലയോരത്ത് വീണ്ടും മാവോവാദികളെത്തി. നീണ്ട ഇടവേളക്ക് ശേഷമാണ് മലയോരത്ത് വീണ്ടും മാവോവാദികള്‍ എത്തുന്നത്. ചൊവാഴ്ച രാത്രി 8 മണിയോടെയാണ് കേളകം പഞ്ചായത്തിലെ അടക്കാത്തോട് രാമച്ചി കുറിച്യ കോളനിയില്‍ ആയുധധാരികളായ നാലംഗ മാവോവാദികളെത്തിയത്.
കഴിഞ്ഞ തവണ തങ്ങള്‍ കോളനിയിലെത്തിയ കാര്യം ആരാണ് പോലീസില്‍ അറിയിച്ചതെന്ന ചോദ്യവുമായാണ് മാവോവാദികള്‍ കോളനിയിലെത്തിയത്. ഒരു സ്ത്രീയും 3 പുരുഷന്മാരുമാണ് യൂണിഫോമില്‍ കോളനിയില്‍ തോക്കുകളുമായെത്തിയത്. ഇവരില്‍ 2 പേര് മലയാളം നന്നായി സംസാരിക്കുന്നവരാണ്.
എടാന്‍ വീട്ടില്‍ കേളപ്പന്, തെക്കേപുറത്ത് ദേവസ്യ എന്നിവരുടെ വീടുകളിലെത്തിയ സംഘം അരി, പച്ചക്കറികള്‍, പഞ്ചസാര എന്നിവയുമായാണ് മടങ്ങിയത്. ഒരു വര്‍ഷം മുന്‍പ് കോളനിയില്‍ ഇതുപോലെ നാലംഗ സംഘമെത്തിയപ്പോള്‍ ഭക്ഷണസാധനങ്ങള്‍ തരുമോ എന്ന് ചോദിച്ച സംഘം ഇത്തവണ ചോദിക്കാതെ വീട്ടില്‍ക്കയറി എടുത്തു. ഭക്ഷണസാധനങ്ങള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയുമായിരുന്നത്രെ. കേളപ്പന്റെ വീട്ടിലെത്തിയ സംഘം അല്‍പ്പസമയം മാത്രമാണ് ചെലവഴിച്ചത്.
എന്നാല്‍ ദേവസ്യയുടെ വീട്ടിലെത്തിയ സംഘം ഒരു മണിക്കൂറിലധികം ചിലവഴിക്കുകയും അവര്‍ തന്നെ ചായവെച്ച് കുടിക്കുകയും ചെയ്തു. പിന്നീട് തോക്ക് ഉപയോഗിക്കുന്നത് കാണിച്ചുകൊടുത്തു. വന്നവരില്‍ ഒരാള്‍ മുമ്പ് വന്ന സംഘത്തിലും ഉണ്ടായിരുന്നതായി കോളനിവാസികള്‍ സംശയം പ്രകടിപ്പിച്ചു. കോളനിയിലെത്തിയ കാര്യം പോലീസിലോ പുറത്തോ അറിയരുതെന്ന് കോളനിവാസികളെ ഭീഷണിപ്പെടുത്തിയതായും നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കളെ കൊലപ്പെടുത്തിയതിന് പ്രതികാരം ഉണ്ടാകുമെന്ന് പറഞ്ഞതായും കോളനിവാസികള്‍ പറഞ്ഞു. ആകെ കിട്ടുന്ന റേഷനരി പോലും മാവോവാദികളെത്തി ഭീഷണിമുഴക്കി കൊണ്ടുപോകുമ്പോള്‍ തങ്ങള്‍ക്ക് സംരക്ഷണമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വനഭാഗത്ത് നിന്നുമാണ് സംഘം കോളനിയിലെത്തിയത്.
കോളനിയില്‍ നിന്നും 15 കിലോമീറ്ററോളം അകലെയുള്ള അമ്പലപ്പാറ വരെ റോഡുണ്ട്. പിന്നീട് കോളനിഭാഗം വരെ വരാനും കാട്ടില്‍ നടപ്പാതയും താല്‍ക്കാലിക റോഡുമുണ്ട്. ഇവിടെ ആറളം, തിരുനെല്ലി, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുവരെ എത്താനാകും.
രാമച്ചി കുറിച്യ കോളനിയില്‍ മാവോവാദികളെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണ ചുമതല. കേളകം എസ്ഐ ടി.വി.പ്രദീഷ്, രഹസ്യന്വേഷണ വിഭാഗം ഉന്നത ഉേദ്യാഗസ്ഥര്‍, തണ്ടര്‍ബോള്‍ട്ട് സേന എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: