പത്തനാപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രം മേല്‍ശാന്തിയെ ഉപദേശക സമിതി പ്രസിഡന്റിന്റ് മര്‍ദ്ദിച്ചതായി പരാതി. പുന്നല ശ്രീനീലകണ്ഠപുരം ശിവക്ഷേത്രത്തിലെ മേല്‍ശാന്തി തലവൂര്‍ കുര പുത്തന്മഠത്തില് ആര്. രാജേഷ്കുമാറിനാ(38)ണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ചിറപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
പണം അടയ്ക്കാതെ രസീത് നല്കാന് കഴിയില്ല എന്നു പറഞ്ഞതിനാണ് ഉപദേശക സമിതി പ്രസിഡന്റ് പുന്നല കിഴക്കേടത്ത് വീട്ടില്‍ രാധാക്യഷ്ണന് തന്നെ മര്‍ദിച്ചതെന്ന് മേല്‍ശാന്തി രജേഷ്കുമാര് ജന്മഭൂമിയോട് പറഞ്ഞു. പതിനാല് മാസമായി മേല്‍ശാന്തിയായി ജോലി ചെയ്തുവരികയാണ് ഇദ്ദേഹം. പുതിയതായി ചുമതലയേറ്റ ഉപദേശക സമിതി പ്രസിഡന്റ് തന്നെ ഇവിടെ നിന്നും മാറ്റുന്നതിനുളള ശ്രമങ്ങളാണ് നടത്തുന്നതെന്നും മേല്‍ശാന്തി പറഞ്ഞു.
വൈകിട്ട് നട അടച്ച് കഴിഞ്ഞാല്‍ മേല്‍ശാന്തി ഗേറ്റ് പൂട്ടിക്കൊണ്ടു പോകുന്നതിലും ചിലര്‍ക്ക് വിരോധമുണ്ടായിരുന്നുവത്രെ. ക്ഷേത്രനടയ്ക്ക് മുന്നില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ മേല്‍ശാന്തി രാജേഷ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പത്തനാപുരം പോലീസ് കേസെടുത്തു.
അതേസമയം ജോലിസമയത്ത് മേല്‍ശാന്തിയെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് പുനലൂര്‍ ഗ്രൂപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിയന് യോഗത്തില്‍ വൈസ്പ്രസിഡന്റ് പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് എസ്. നായര്‍, തുളസീധരന്‍പിള്ള, രാജേഷ് പോറ്റി, ദിനേശന്പോറ്റി, ജയകുമാര്‍, അരവിന്ദാക്ഷന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: