ന്യൂദല്‍ഹി: ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൊതിയാന്‍ പത്രക്കടലാസില്‍ ഉപയോഗിക്കുന്നത് ദേശീയ ഭക്ഷ്യ ഗുണനിലവാര അതോറിട്ടി വിലക്കി. പത്രക്കടലാസിലെ മഷി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.
ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍മാര്‍ക്ക് ദേശീയ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടു നിര്‍ദേശിച്ചു. പത്രക്കടലാസുകളില്‍ പൊതിയുന്നത് വിലക്കുന്നതോടൊപ്പം ശക്തമായ ബോധവത്ക്കരണവും ഈ വിഷയത്തില്‍ വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍ദേശം ലംഘിക്കുന്ന കടയുടമകള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന കാര്യം അതോറിട്ടി വ്യക്തമാക്കിയിട്ടില്ല.
ബയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍, നിറങ്ങള്‍ തുടങ്ങി മനുഷ്യരുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങള്‍ അച്ചടിമഷിയില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പത്രക്കടലാസുകളില്‍ പൊതിയുമ്പോള്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ അവയില്‍ കലരുകയും അത് മനുഷ്യരിലേക്ക് എത്തുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ഭക്ഷണ സാധനങ്ങള്‍ പത്രക്കടലാസുകളില്‍ പൊതിഞ്ഞ് നല്‍കുന്നത് വിലക്കുകയാണെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിട്ടി അറിയിച്ചു.
പ്രായമായവരിലും കുട്ടികളിലും ക്യാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ വരെ വരുന്നതിന് പത്രക്കടലാസുകളിലെ രാസപദാര്‍ത്ഥങ്ങള്‍ കാരണമാകും. ചെറുകിട ഹോട്ടലുകളിലും തട്ടുകടകളിലും പത്രക്കടലാസുകളിലാണ് ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച് ഒന്നേകാല്‍ കോടി തട്ടുകടകളാണ് ഇന്ത്യയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: