ന്യൂദല്‍ഹി: പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ”ദൈവത്തെയോര്‍ത്ത് ജോലി ചെയ്യൂ. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ജനങ്ങള്‍ നിങ്ങളെ തെരഞ്ഞെടുത്തത്.
പാര്‍ലമെന്റില്‍ ധര്ണയിരിക്കാനല്ല. ധര്‍ണയിരിക്കാന്‍ മറ്റ് സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാം”. ഡിഫന്‍സ് എസ്റ്റേറ്റ് ദിന പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. നോട്ട് റദ്ദാക്കിയ വിഷയത്തില്‍ പ്രതിപക്ഷം തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ വിമര്‍ശനം. ഇന്നലെ കരിദിനമാചരിച്ച പ്രതിപക്ഷം പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
”പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് പതിവായിരിക്കുന്നു. ഇത് അംഗീകരിക്കാനാകില്ല. ചെറിയ വിഭാഗം ഭൂരിപക്ഷത്തെ നിശബ്ദമാക്കുകയാണ്.
പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ട്കൊണ്ട് പോകണം. പൊതുതാത്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുകയും സൂക്ഷ്മമായി പരിശോധിക്കാതിരിക്കുകയും ചെയ്താല്‍ പാര്‍ലമെന്റ് സംവിധാനം കാര്യക്ഷമമാവില്ല. സ്വാതന്ത്ര്യം സഭ തടസ്സപ്പെടുത്താന്‍ ദുരുപയോഗപ്പെടുത്തരുത്”. അതൃപ്തി വ്യക്തമാക്കി രാഷ്ട്രപതി പറഞ്ഞു. സഭ തടസ്സപ്പെടുന്നതിനെതിരെ കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: