ജീവന്റെ സാരം പ്രാണന് ആകുന്നു. പരമാത്മാവ് ഈ പ്രാണനെ ഒരു ലോപമില്ലാതെ തന്നിട്ടുണ്ട്. പ്രാണന്റെ തീരാക്കലവറ നമ്മുടെ ചുറ്റും പ്രതിഷ്ഠിച്ചിരിക്കുന്നു. നമുക്കാവശ്യമുള്ള മാത്ര അതില്നിന്നെടുക്കാന് കഴിയും. ഇത്രയുമായിട്ടും നിര്‍ബല പ്രാണന്മാര് തങ്ങളുടെ ഈ ദൈവിക ശക്തിയെ നിലനിര്‍ത്താതെ ദുര്‍വ്യയം ചെയ്യുന്നു. ഈ ദുര്‍വ്യയം തടഞ്ഞാല്‍ മനുഷ്യന് പ്രാണവാനാവാന് വിഷമമില്ല. ഐതരേയ ബ്രാഹ്മണത്തില്‍ പറയുന്നു- ഗായത്രി പ്രാണനെ രക്ഷിക്കുന്നു. മറ്റു പ്രമാണ ഗ്രന്ഥങ്ങളിലും ഇക്കാര്യം തെളിച്ചുപറഞ്ഞിട്ടുണ്ട്- ഗായത്രി എന്ന പേര് സിദ്ധിക്കാന്‍ കാരണം അത് പ്രാണങ്ങളെ രക്ഷിക്കുന്നു എന്നതുതന്നെ.
പ്രാണാ ഗയാ ഇത് പ്രോക്താ
ത്രായതേ
താനഥാ പി വാ- ഭരദ്വാജന്.
അര്‍ത്ഥം: പ്രാണങ്ങളെ ഗയങ്ങള്‍ എന്നുപറയുന്നു. ഗയങ്ങളെ രക്ഷിക്കുന്നതേതോ അത് ഗായത്രി.
തദ്യത് പ്രാണം ത്രായതേ തസ്മാദ് ഗായത്രീ-ബൃഹദാരണ്യകം 5.14.4.
അര്‍ത്ഥം: യാതൊന്നില്‍നിന്ന് പ്രാണങ്ങളുടെ രക്ഷ ഉണ്ടാകുന്നുവോ അത് ഗായത്രി ആകുന്നു.
ഗയാന്‍ ത്രായതേ ഗായത്രീ-ശാങ്കര
ഭാഷ്യം.
അര്‍ത്ഥം: പ്രാണങ്ങളെ രക്ഷിക്കുന്നത് ഗായത്രിയാകുന്നു.
ഗായന്തം ത്രായസേ ദേവി!
തദ് ഗായത്രീതി ഗദ്യസേ.
ഗയഃ പ്രാണ ഇതി പ്രോക്ത-
സ്തസ്യ ത്രാണാദപീതി വാ –
വസിഷ്ഠന്
അര്‍ത്ഥം: അല്ലയോ ദേവി! അവിടുന്ന് ഉപാസകനെ രക്ഷിക്കുന്നു. അതിനാല്‍ ഗായത്രി എന്ന പേര് സിദ്ധിച്ചു. ഗയം എന്നു പ്രാണങ്ങളെ പറയുന്നു. പ്രാണങ്ങളെ രക്ഷിക്കുന്നതിനാല്‍ ഗായത്രി എന്ന അഭിധാനം ലഭിച്ചു.
ഗയാച്ഛിഷ്യാന് യ ത സ്ത്രീയേത്
കായം പ്രാണാംസ്തഥൈവ ച
തതഃ സ്മൃതേയം ഗായത്രീ
സാവിത്രീയം തതോ യതഃ
പ്രകാശനാദ്വാ സവിതുര്‍
വാഗ്രൂപത്വാത് സരസ്വതീ-
അഗ്നിപുരാണം 21.67. 1,2.
അര്‍ത്ഥം: ശരീര-പ്രാണങ്ങളെ രക്ഷിക്കുന്നതിനാല്‍ ഗായത്രിയെന്ന് പേരായി. പ്രകാശസ്വരൂപമാക കാരണം സാവിത്രി എന്നും വാണീരൂപത്തില് സരസ്വതീ എന്നും പറയപ്പെട്ടു.
ഗായത്രീ പ്രോച്യതേ തസ്മാദ്
ഗായന്തം ത്രായന്തേ യതഃ
യാജ്ഞവല്ക്യന്.
അര്‍ത്ഥം: അതിനെ ഗായത്രിയെന്ന് പറയുന്നത് പ്രാണങ്ങളെ രക്ഷിക്കുന്നതുകൊണ്ടാണ്.
മേലുദ്ധരിച്ച പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാണങ്ങളെ രക്ഷിക്കുന്ന തത്ത്വമാണ് ഗായത്രി എന്നു സുസൂക്ഷ്മമായി അറിയാന്‍ വിഷമമില്ല. ഇതെങ്ങനെയാണെന്ന് ഇനി നോക്കാം. എന്താണീ ഗായത്രി? ശങ്കരാചാര്യര്‍ തന്റെ ഭാഷ്യത്തില്‍ വിശദീകരിച്ചിരിക്കുന്നത് നോക്കുക:
ഗീയതേ തത്ത്വമനയാ ഗായത്രീതി
അര്‍ത്ഥം: യാതൊന്നില്‍നിന്ന് തത്ത്വമറിയാന്‍ കഴിയുമോ അത് ഗായത്രിയാകുന്നു. വിവേകബുദ്ധിയാല്‍-ഋതംഭരയായ പ്രജ്ഞയാല്‍-തത്വത്തെ (സത്യത്തെ) അറിയാന്‍ കഴിയുന്നതേതോ അതാണ് ഗായത്രി.
തത്വവും തത്വമില്ലാത്തതും, സത്യവും അസത്യവും, മംഗളവും അമംഗളവും യാതൊരു ബുദ്ധി നിര്ണയിക്കുന്നുവോ, നമുക്ക് ചെയ്യേണ്ടതേത് ചെയ്യേണ്ടാത്തതേത് എന്ന് ഒരു ദിവ്യപ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന ഋതംഭരയായ ആ ബുദ്ധി ഒരദ്ഭുത ശക്തി തന്നെയാണ്. അതിന് തുല്യമായ മറ്റൊരു ശക്തി മനുഷ്യന് ഹിതകാരിയായ ലോകത്തിലില്ല.
തമോവൃതമായ ബുദ്ധി എത്രതന്നെ സമര്‍ത്ഥമാകട്ടെ, എത്രതന്നെ തീക്ഷ്ണമാകട്ടെ, എത്രതന്നെ ഉത്പാദനശേഷിയോ സര്ഗശേഷിയോ ഉള്ളതാകട്ടെ അതിന് മനുഷ്യന്റെ യഥാര്‍ത്ഥഹിതം ചെയ്യാനാവില്ല. ആത്മീയസൗഖ്യമോ സമാധാനമോ നല്കാന് സാധ്യമല്ല. അതിന് ഭോഗപരമായ വല്ലതും ചിലത് സമ്മാനിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ ആ ഉപാദാനങ്ങള്‍ നിമിത്തം ചിന്ത, ഭയം, സന്ദേഹം, തൃഷ്ണ, മോഹം, മദം തുടങ്ങിയവരുടെ മാത്ര ആത്മാവിന് താങ്ങാനാവാത്തത്രയും വര്‍ധിക്കുന്നു. സുഖവൃദ്ധിക്കായി ന്യായാന്യായങ്ങളില്‍ ശ്രദ്ധിച്ചു സമ്പാദിക്കുന്ന ധനം പ്രയോജനത്തില്‍ വിപരീതമായി വരുന്നു. അല്പമായ ബാഹ്യാഡംബരം കാട്ടി ആന്തരികാനന്ദം മുഴുവന്‍ നഷ്ടപ്പെടുത്തുന്നു. ആന്തരികമായ അസമാധാനം കാരണം ശാരീരിക മാനസിക രോഗങ്ങള്‍ മുളച്ചുയരുന്നു. അവ ഓരോ നിമിഷവും മനുഷ്യനെ തളര്‍ത്തുന്നു. ബുദ്ധിമാനെന്ന് സ്വയം വിശ്വസിക്കുന്നവനെ ക്ഷീണിപ്പിക്കുന്നു. തമോവൃതമായിരിക്കുന്ന ബുദ്ധി തീഷ്ണമാകുന്നിടത്തോളം വിപത്കരമാണ്. ഇത്തരം ബുദ്ധിക്ക് മന്ദത കൂടുന്നതുതന്നെ ഉത്തമം.
ദൈവികതത്വങ്ങളാല് ആച്ഛാദിതമായ ബുദ്ധിയെയാണ് ഗായത്രിയെന്ന് പറയുന്നത്. അതിന്റെ പ്രേരണ മനുഷ്യന്റെ മസ്തിഷ്കത്തെയും ശരീരത്തെയും സത്പഥത്തിലേക്കു നയിക്കുന്നു. ഓരോ അടി വയ്ക്കുമ്പോഴും മംഗളദര്‍ശനം തരുന്നതാണ് ഈ സത്പഥം. ഓരോ അടിവയ്പിലും ആനന്ദമുണ്ടാകുന്നു. സാത്വികചിന്തയും സാത്വിക കര്‍മങ്ങളും സ്വായത്തമാക്കിയാല്‍ മനുഷ്യശക്തിയുടെ രക്ഷയും വളര്‍ച്ചയും ഉണ്ടാകുന്നു. അതിന്റെ പ്രത്യേക പ്രവര്‍ത്തനം അതിനെ അധികം പുഷ്ടവും ശക്തവും ആക്കുന്നു. ദിനംപ്രതി ശക്തി സമ്പന്നമായിത്തീരുകയും ചെയ്യുന്നു.
താമസാച്ഛാദിതമായ ബുദ്ധിയില്നിന്നുദിക്കുന്ന ചിന്തകളും കാര്യങ്ങളും നമ്മുടെ പ്രാണശക്തിയെ ദൈനദിനം ക്ഷീണിപ്പിക്കുന്നു; ഭോഗപ്രധാന കാര്യങ്ങളാല്‍ ശരീരം ക്ഷീണിക്കുന്നു.
സ്വാര്ത്ഥപ്രധാനമായ വിചാരങ്ങളാല്‍ മനസ്സ് ആഴമേറിയ പാപത്തിന്റെ ചളിക്കുണ്ടില്‍ പുതഞ്ഞുപോകുന്നു. ഈവിധം ജീവിതത്തിന്റെ അടിത്തട്ടില്‍ നിരവധി സുഷിരങ്ങള്‍ ഉണ്ടാകുന്നു; അതിലൂടെ ആര്‍ജിച്ച ശക്തി മുഴുവന്‍ ചോര്‍ന്നു നഷ്ടപ്പെട്ടു പോകുന്നു. അരിപ്പയില്‍ എത്രതന്നെ പാല് കറന്നൊഴിച്ചാലും തുള്ളിപോലും അതില്‍ നില്‍ക്കാറില്ലല്ലോ. അതുപോലെ താമസബുദ്ധികളുടെ കാര്യത്തിലും. കുറേ പോഷകാഹാരം കഴിക്കുക, വിഷയഭോഗങ്ങളുടെ-കൊതിയുടെ-ചൂടില്‍ എല്ലാം ദഹിക്കും. എത്ര ബുദ്ധി ഉപയോഗിച്ചും പുത്തന്‍പുത്തന്‍ സമ്പാദ്യം നേടുക: പക്ഷേ തൃഷ്ണ, സ്വാര്‍ഥം, ഭയം, അഹങ്കാരം, ലോഭം മുതലായ കാരണങ്ങളാല്‍ സദാ മനസ്സ് ദുഃഖപൂര്‍ണമായിരിക്കും. അത് നിമിത്തം മനഃശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ഈ രണ്ടു കാരണങ്ങളാല്‍ പ്രാണന് അശക്തമാവുകയും ആ അശക്തയായ പ്രാണന് വ്യക്തിയില്‍ പലതരം ഉദ്വേഗഭരിതമായ ഹീനജീവിതം നയിക്കുകയും ചെയ്യും.
സത്വഗുണപ്രധാനയും ഋതംഭരയുമായ വിവേകബുദ്ധി നമ്മുടെ ശാരീരികപ്രവര്‍ത്തനങ്ങളെ സാത്വികമാക്കുന്നു. സംയമനം, ബ്രഹ്മചര്യം, വിരക്തി, കര്മതത്പരത, ലളിതജീവിതം എന്നിവ ബലത്തെ-വീര്യത്തെ-വര്‍ധിപ്പിക്കുന്നു. ശരീരത്തെ നിഷ്ക്രിയത്വത്തില്‍ നിന്നകറ്റുന്നു-സക്രിയമാക്കുന്നു-ദീര്‍ഘായുസ്സിലേക്ക് നയിക്കുന്നു. മനസ്സില്‍ അപരിഗ്രഹത്വം, പരമാര്‍ത്ഥം, സേവനം, ത്യാഗം, സഹിഷ്ണുത, ക്ഷമ, ദയ, സഹാനുഭൂതി, മൈത്രി, കരുണ, വിനയം, നിരഹങ്കാരത, ധര്‍മം, ശ്രദ്ധ, ഈശ്വരപരായണത എന്നിവയുടെ ഭാവന പ്രവര്‍ത്തിക്കുന്നു. ഈ ഭാവന എവിടെയുണ്ടോ അവിടെയുള്ള പരമാണു വികസിതമായിരിക്കും; ചൈതന്യപൂര്‍ണമായിരിക്കും; ഇങ്ങനെ ശരീരത്തിന്റെയും മനസ്സിന്റെയും സുരക്ഷിതത്വവും ബുദ്ധിയുടെ സാത്വികോന്നമനവും കാരണം ഉണ്ടാകുന്ന ശക്തി സുരക്ഷിതമായിരിക്കുന്നു; വര്‍ധമാനമാകുന്നു. ഇപ്രകാരം ഗായത്രി-സദ്ബുദ്ധി-നമ്മുടെ പ്രാണരക്ഷാര്ത്ഥമായി ഭവിക്കുകയും നമ്മുടെ നാമത്തെ സാര്‍ത്ഥകമാക്കുകയും ചെയ്യുന്നു.
അജ്ഞാനാന്ധകാരത്തില്‍ നട്ടംതിരിഞ്ഞ് മായാവലയത്തില്‍ കുരുങ്ങി നീചത്വങ്ങളിലമര്ന്ന് കുഴയുന്ന പ്രാണികള്‍ ഈ ദുര്ലഭജീവനെ ദുഃഖദാരിദ്ര്യങ്ങളുടെ യാതനകളില്‍ അലിയിച്ചലിയിച്ച് നഷ്ടപ്പെടുത്തുന്നു. അവരെ സംബന്ധിച്ചിടത്തോളം ഗായത്രി പ്രകാശമാണ്, ആശാപൂര്‍ണമായ സന്ദേശമാണ്, ദിവ്യപ്രകാശമാണ്-അതിന്റെ ഉള്ളില്‍ എല്ലാ ഭൗതിക-ആധ്യാത്മിക-സംസാരിക മാനസിക ആനന്ദങ്ങളുടെയും ഉറവ സ്പഷ്ടമാണ്. അത് നമ്മുടെ മൂടിയ വിവേകത്തിന്റെ മൂന്നാംകണ്ണ് തുറന്നുതരുന്നു. അതിന് ജ്യോതിസ്സേകി, ജീവിതലക്ഷ്യത്തിലെത്തിക്കുകയും വിവേകദൃഷ്ട്യാ വീക്ഷിക്കത്തക്ക ശേഷിയുള്ളതാക്കിത്തീര്ക്കുകയും ചെയ്യുന്നു.
വേദജനനിയായ ഗായത്രി വിശ്വത്തിന്റെ സമസ്തശ്രേഷ്ഠ ശക്തിയും ഉത്പാദിപ്പിക്കുന്നു. അവയെ ദിവ്യപ്രകാശത്താല്‍ സ്ഫുരിപ്പിക്കുന്നു. അതിനാല്‍ സാവിത്രീ എന്ന് അതിനെ വിളിക്കുന്നു.
സാവിതൃ ദ്യോതനാല് സൈവ
സാവിത്രീ പരികീര്‍ത്തിതാ
ജാതഃ പ്രസവിതൃത്വാത്സാ
വാഗ്രൂപത്വാത് സരസ്വതീ- വ്യാസന്
അര്‍ത്ഥം: വിശ്വം സൃഷ്ടിച്ച് അതിനെ പ്രകാശിതമാക്കുന്നതിനാല്‍ സാവിത്രി എന്ന പേരുണ്ടായി. വാഗ്രൂപമായതിനാല്‍ സരസ്വതി എന്നും.
ഗായത്രീ ഗായതേഃ സ്തുതി കര്‍മണാ-നിരുക്തം.
അര്‍ത്ഥം: സ്തുതി കര്‍മത്തില്‍ ചൊല്ലപ്പെട്ട ഛന്ദസ്സിനെ ഗായത്രി എന്നുപറയുന്നു.
ചതുര്‍വിംശത്യക്ഷരാണാം,
………. ……… ………… ………..
ഛന്ദസ്കരതയാപിയം
ഗായത്രീത്യഭിധീയതെ-
താരകനാഥ ഭാഷ്യം 16.10
അര്‍ത്ഥം: ഇരുപത്തിനാലക്ഷരംകൊണ്ട് സൃഷ്ടിച്ച ഛന്ദസ്സിനെ ഗായത്രി എന്നുപറയുന്നു.
ഈ സകല വിവരണങ്ങളും ഗായത്രിയുടെ മഹത്തായ മാഹാത്മ്യത്തിന്റെ മുന്പില് വെറും തുച്ഛമാണ്. വേദങ്ങളുടെ മാഹാത്മ്യംതന്നെ അവര്‍ണീയമാണ്. പിന്നെയാണോ വേദമാതാവായ ഗായത്രിയുടെ? വര്‍ണനയോ വ്യാഖ്യാനമോ ഗൂഢാര്‍ത്ഥങ്ങളോ അജ്ഞാത ശ്രേയസ്സോ എങ്ങനെ വിവരിക്കും? ഇതൊരു അംഗുലീനിര്ദേശം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: