പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നടപടിയിലൂടെ കഴിഞ്ഞ മുപ്പതു ദിവസങ്ങള്‍ക്കുള്ളില്‍ ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത് 12 ലക്ഷം കോടിയിലേറെ രൂപയാണ്.
അനധികൃതമായി പണം ശേഖരിച്ചുവച്ചിട്ടുള്ളവര്, കള്ളനോട്ട് സംഘങ്ങള്‍, ഭീകര പ്രവര്‍ത്തകര്‍, ഇന്ത്യയിലെ 133 കോടി ജനങ്ങള്‍ക്ക് ഒരുപോലെ അവകാശപ്പെട്ട സമ്പത്ത് സ്വന്തക്കാര്‍ക്കുവേണ്ടി അനധികൃതമായി കൂട്ടിവച്ചിട്ടുള്ള രാഷ്ട്രീയക്കോമരങ്ങള്‍. ഇത്തരക്കാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പ്രധാനമന്ത്രി നടത്തിയ ശക്തമായ നീക്കത്തിന്റെ പരിണിത ഫലമാണിവിടെ കാണുന്നത്. മാറ്റത്തിലേക്കുള്ള യാത്രയില്‍ ദുര്ഘടങ്ങള് സ്വാഭാവികം. അത് നേരിടാന്‍ സാധാരണക്കാര്‍ തയ്യാറാണ്. വരുംകാല നന്മയ്ക്ക്, വരുംതലമുറയുടെ സമൃദ്ധിക്ക് വേണ്ടിയാണ് ക്യൂ നില്‍ക്കുന്നതെന്നും വെയില്കൊള്ളുന്നതെന്നും അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്നം കാണുന്നത് 133 കോടി ജനങ്ങളില്‍ 90 ശതമാനം വരുന്ന സാധാരണക്കാരന്റെ ഇന്ത്യയാണെന്ന യാഥാര്‍ഥ്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു നവംബര്‍ എട്ടിന് നടത്തിയ പ്രസ്താവന. പത്തു ശതമാനത്തില്‍ താഴെവരുന്ന അഴിമതിക്കാരെയും കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും അതിനൊക്കെ പിന്തുണ നര്കിക്കൊണ്ടിരുന്ന ഒരുകൂട്ടം രാഷ്ട്രീയക്കാരെയും ഈ പ്രസ്താവന അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍, 38 വര്‍ഷങ്ങള്‍ക്കു മുന്‍പ്, കള്ളപ്പണവും കള്ളനോട്ടും സാമാന്യ ജനജീവിതത്തില്‍ ഇത്രയധികം വിള്ളല്‍ വീഴ്ത്തുന്നതിനും എത്രയോ മുന്‍പ്, 1978 ല്‍ മൊറാര്‍ജി ദേശായിയെപ്പോലുള്ള രാജ്യസ്നേഹിയും അഴിമതിക്കും സ്വജനപക്ഷപാതത്തിനും അതീതനായ ഒരാള്‍ക്ക് മാത്രമേ ഇത്രയും ധീരമായ ഒരു നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇന്ത്യയില്‍ മറ്റൊരു പ്രധാനമന്ത്രിക്കും ഇന്നേവരെ നടത്താന്‍ കഴിയാത്ത ധീരമായ, വിപ്ലവകരമായ തീരുമാനമാണ് ഒറ്റരാത്രിയിലെ അമ്പരപ്പിക്കുന്ന പ്രസ്താവനയിലൂടെ നരേന്ദ്രമോദി നടത്തിയത്. ജനാധിപത്യ ഇന്ത്യയില്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഒരാളെക്കൊണ്ടും സാധിക്കാത്തതും ഇനി ഒരാള്‍ക്കും നടപ്പാക്കാന്‍ കഴിയാത്തതുമായ തീരുമാനമാണ് നരേന്ദ്രമോദിയുടേതെന്നു സാധാരണക്കാര്‍ക്കും മനസ്സിലായി എന്നതാണ് പദ്ധതിക്ക് ലഭിച്ച പിന്തുണയിലൂടെ മനസ്സിലാക്കേണ്ടത്.
സ്വജന പക്ഷപാതവും അഴിമതിയും കള്ളപ്പണവും കള്ളനോട്ടും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെയും സാമ്പത്തിക സംവിധാനത്തെയും അടിമുടി വികൃതമാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നത്. സ്വന്തം കുടുബാങ്ങള്ക്കു വേണ്ടിയോ മക്കള്‍ക്കുവേണ്ടിയോ, ജനാധിപത്യ സംവിധാനം നല്കുന്ന രാഷ്ട്രീയ സ്വാധീനവും സൗകര്യങ്ങളും ദുരുപയോഗപ്പെടുത്തുകയില്ല എന്ന് തീരുമാനിച്ചുറച്ച ഒരാള്‍ക്ക് മാത്രമേ ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കഴിയൂ. ഇന്ത്യാ മഹാരാജ്യത്തിന്റെ സാമ്പത്തിക, വ്യാവസായിക, വൈജ്ഞാനിക, സ്രോതസ്സുകള്‍ മുഴുവന്‍ അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും കൈപ്പിടിയിലായ സാഹചര്യത്തിലാണ്, അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പോരാടുന്ന പ്രധാനമന്ത്രിയുടെ തീരുമാനം. നവംബര്‍ 8 ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 2652 നമ്പര്‍ ഉത്തരവ് പ്രകാരം 500,1000 നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ 10 ലക്ഷം കോടി രൂപ ബാങ്കുകളില്‍ എത്തുമെന്നാണ് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിക്ക് നല്കിയ വിവരം. എന്നാല്‍ അത് 12 ലക്ഷം കോടിയായി. പ്രധാനമന്ത്രിയുടെ ധീരമായ നടപടിയിലൂടെ കള്ളപ്പണവും കള്ളനോട്ടും നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നുമാത്രമല്ല ബാങ്കുകള്‍ സമ്പന്നമാകുകയും ചെയ്തു. എന്നാല്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ പരാജയപ്പെടുത്താന്‍ എന്തുകൊണ്ട് കേരളത്തിലെ ബാങ്കുകള്‍ ശ്രമിക്കുന്നു എന്നതിനെ ക്കുറിച്ചുകൂടി അന്വേഷിക്കേണ്ട സമയമാണിത്.
പ്രധാന മന്ത്രിയുടെ പല പദ്ധതികളും ബാങ്കുകളുടെ സേവനം ജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്രദമാക്കണമെന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. കൊള്ളപ്പലിശക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും നാടിന്റെ വികസന പദ്ധതികളില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പല പദ്ധതികളും സുഖശീതളമായ അന്തരീക്ഷത്തില്‍ ജോലി (?) ചെയ്ത് പെന്ഷന് വാങ്ങി കാലം കഴിക്കണമെന്നുദ്ദേശിക്കുന്ന ബാങ്ക് ജീവനക്കാരുടെ നിസ്സഹകരണംകൊണ്ട് അല്ലെങ്കില്‍ സ്വാര്ത്ഥമോഹംകൊണ്ട് പാളംതെറ്റുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
സാധാരണക്കാര്‍ക്ക് കുറഞ്ഞ പലിശക്ക് പത്തു ലക്ഷം രൂപവരെ വായ്പയായി നല്കാന് ഉദ്ദേശിച്ചുകൊണ്ട് നടപ്പാക്കാന്‍ ലക്ഷ്യമിട്ട ‘മുദ്ര’ പദ്ധതി. ഓരോ ബാങ്കും പ്രതിവര്‍ഷം രണ്ട് പട്ടിക ജാതി പട്ടിക വിഭാഗക്കാര്‍ക്കും ഒരു വനിതാ സംരംഭസംരഭകയ്ക്കും പത്തുലക്ഷം മുതല്‍ ഒരുകോടി രൂപവരെ വായ്പയായി നല്കാന് ഉദ്ദേശിച്ച ‘സ്റ്റാന്‍ഡപ് ഇന്ത്യ.’ (ഈ പദ്ധതിയിലൂടെ ഒരു ലക്ഷം ബാങ്കുകളിലൂടെ പ്രതിവര്‍ഷം മൂന്നു ലക്ഷം വ്യവസായങ്ങള്‍ നാട്ടില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി സ്വപ്നം കണ്ടത്). യുവസംരഭകര്ക്കായുള്ള ‘സ്റ്റാര്‍ട്ട് അപ്പ്’ ഇന്ത്യ പദ്ധതികള്‍ പ്രഖ്യാപിച്ചു ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരാള്‍ക്കുപോലും സഹായം നല്‍കാത്ത ബാങ്കുകള്‍ കേരളത്തില്‍ ഉണ്ടെന്നുള്ളതാണ് യാഥാര്‍ഥ്യം.
സാധാരണ ജനങ്ങള്‍ക്ക്, സ്വകാര്യ പണമിടപാടുകളുടെ നീരാളിപ്പിടുത്തത്തില്‍നിന്നു മോചനം നല്കുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതിയാണ് ‘മുദ്ര’ വായ്പ പദ്ധതി. 50,000 രൂപമുതല്‍ 10 ലക്ഷം രൂപവരെ വസ്തു ഈട് നല്‍കാതെ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ സ്ത്രീകള്‍ക്കും പരമ്പരാഗത തൊഴിലാളികള്‍ക്കും വായ്പയായി നല്‍കണം എന്ന നിര്‍ദ്ദേശത്തോടെ കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയിലൂടെ എത്ര ആളുകള്‍ക്ക് കേരളത്തിലെ ബാങ്കുകള്‍ ധനസഹായം നല്കി എന്നന്വേഷിക്കുമ്പോഴാണ് ‘പ്രധാന മന്ത്രിക്കങ്ങനെ പറയാം’ എന്ന മറുപടി ബാങ്ക് മേധാവികളില്‍ നിന്നു സാധാരണക്കാര്‍ കേള്‍ക്കേണ്ടി വരുന്നത്. പ്രധാനമന്ത്രി കുറെ കാര്യങ്ങള്‍ വെറുതെ പറയുന്നു എന്നാണവര്‍ പ്രചരിപ്പിക്കുന്നത്. ‘മറ്റൊരു തട്ടിപ്പ്’ എന്നുപോലും വിശേഷിപ്പിക്കാന്‍ അവര്‍ മടി കാട്ടുന്നില്ല. അവര്‍ക്കുള്ള മറുപടികൂടിയാണ് നോട്ടു പിന്‍വലിക്കല്‍ പ്രസ്താവനയും അതില്‍ അഴിമതിയും കള്ളത്തരവും കാട്ടിയവര്‍ക്കെതിരെയുള്ള സി ബി ഐ അന്വേഷണവും.
തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത തൊഴിലാളികള്‍ക്ക്, കര്‍ഷകര്‍ക്ക്, സ്വര്‍ണപ്പണിക്കാര്‍ക്ക്, ഇരുമ്പ് പണിക്കാര്‍ക്ക്, തടിപ്പണിക്കാര്‍ക്ക്, ശില്പികള്ക്ക്, ചെമ്പ് പണിക്കാര്‍ക്ക്, വിഗ്രഹ നിര്‍മ്മാതാക്കള്‍ക്ക്, ആറന്മുള കണ്ണാടിയുണ്ടാക്കുന്നവര്‍ക്ക്, കൈത്തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രയോജന പ്രദമായ ഈ പദ്ധതികള്‍ കേരളത്തിലെ ബാങ്കുകള്‍ നടപ്പാക്കാത്തത് എന്തുകൊണ്ടാണ്?
മുന്‍ പ്രസിഡന്റ് എ.പി.ജെ.അബ്ദുല്‍ കലാം പറഞ്ഞ ഒരു വാചകമാണ് പെെട്ടന്ന് മനസ്സിലെത്തുന്നത്: ‘നമ്മുടെ സിവില്‍ സര്‍വീസില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ജോലിസുരക്ഷ അധികമായിപ്പോയി. ഒന്നും ചെയ്തില്ലെങ്കിലും അവര്‍ക്ക് ജോലിയില്‍ തുടരാം. ശമ്പളവും പെന്‍ഷനും കിട്ടും. ജോലിയില്‍ പ്രവേശിക്കുന്ന ദിവസം മുതല്‍ സുരക്ഷിതമായി പെന്ഷന് വാങ്ങുത്തതിനെക്കുറിച്ചാണവര് ചിന്തിക്കുന്നത്. അവര്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ തയ്യാറാകുന്നില്ല.’
കോടികള്‍ കള്ളപ്പണമായുണ്ടാക്കുന്ന സ്വകാര്യ പണമിടപാട് കമ്പനികളുടെ കൈക്കൂലി വാങ്ങി, സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തുരങ്കം വെക്കുന്ന ബാങ്ക് മേധാവികള്‍ക്കെതിരെ സാധാരണ ജനങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട സമയമായി. പരസ്പരം തല്ലുകൂടുന്ന ജനകീയ സംഘടനകള്‍ ഇത്തരം പ്രശ്നങ്ങളിലേക്ക് ഇറങ്ങിവരാത്തതെന്തുകൊണ്ട്?
വിദേശ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ദശകോടികള്‍ വ്യവസായത്തിന്റെ സാധ്യത നോക്കി ഇന്ത്യയില്‍ നിക്ഷേപിക്കുമ്പോള്‍ /കടം നല്കുമ്പോള് നമ്മുടെ ബാങ്കുകള്‍ ലക്ഷങ്ങള്‍ നല്കാന് മടികാട്ടുന്നു. സര്‍ക്കാര്‍ പറയുന്നു നിങ്ങള്‍ സാധ്യതകള്‍ പഠിച്ച് ഒരു കോടി രൂപവരെ വസ്തു ഈടില്ലാതെ വായ്പ കൊടുക്കൂ. പുതിയ സംരംഭങ്ങള്‍ ഇവിടെ ഉണ്ടാകട്ടെ.
ലീഡ് ബാങ്ക് മാനേജര്‍ പറയുന്നു:’എനിക്ക് പുതിയ വ്യവസായങ്ങളെകുറിച്ചൊന്നും അറിയില്ല. ഐടി അറിയില്ല. കംപ്യൂട്ടര്‍ അറിയില്ല. വിസി ഫണ്ടിംഗ് അറിയില്ല, എന്റെ കൂടെയുള്ളവര്‍ക്കും. ഞങ്ങള്‍ക്ക് പരമ്പരാഗത രീതി വിട്ടു ഒന്നുംചെയ്യാന്‍ പറ്റില്ല.’
‘അപ്പോള്‍ ലോകം മുഴുവന്‍ സഞ്ചരിച്ചു, ഈ പ്രായത്തിലും ഓടിനടന്നു വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന്, ഇന്ത്യയെ ഒരു സമ്പന്ന രാജ്യമാക്കാമെന്നു പ്രധാനമന്ത്രി പറയുന്നതോ?’
‘അതൊന്നും നമുക്കറിയില്ല’
‘അപ്പോള്‍ അങ്ങ് പത്രവും വായിക്കാറില്ലേ?’
‘അല്ല സാര്‍, സുരക്ഷിതമായൊന്നു പെന്ഷന് പറ്റിക്കോട്ടെ’
‘അപ്പോള്‍ അങ്ങ് സുരക്ഷിതമായി പെന്ഷന് വാങ്ങാനായാണ് ഇത്രയും കാലം ഈ കസേരയില്‍ ഇരുന്നത്?’
‘പ്ലീസ്’ അദ്ദേഹം യാചിക്കുകയാണ് .
ഇത് പെന്ഷനോനടുത്തു നില്ക്കുന്ന ലീഡ് മാനേജരുടെ വാക്കുകളാണെങ്കില്‍ ചെറുപ്പക്കാരുടെ രീതികള്‍ക്കും മാറ്റമില്ല. അപേക്ഷ നല്‍കുന്നതിനെ അവര്‍ പരിഹസിക്കുന്നു. അതിനെക്കുറിച്ചു പഠിക്കാന്‍ അവര്‍ ഒരുക്കമല്ല. അപേക്ഷ നല്‍കിയതായി രേഖപോലും നല്കാന് അവര്‍ തയ്യാറല്ല. പോലീസ് സ്റ്റേഷനില്‍പ്പോലും പരാതിക്ക് രസീത് നല്കുന്ന കാലഘട്ടത്തിലാണിതെന്ന് നാമോര്‍ക്കണം. അത്രമാത്രം നിസ്സഹകരണമാണ് പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയോട് കേരളത്തിലെ ബാങ്കുകള്‍ കാട്ടുന്നത്.
ജോലിയിലെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നമ്മുടെ ബാങ്ക് മാനേജര്‍മാര്‍ തയ്യാറല്ല. സാധ്യതകള്‍ പഠിക്കാന്‍ തയ്യാറല്ല. അപേക്ഷകള്‍ വായിച്ചുനോക്കാന്‍ ഒരുക്കമല്ല. മറുപടി നല്കാന് തയ്യാറല്ല.
എന്തിനുവേണ്ടിയാണോ ശീതീകരിച്ച മുറിയില്‍, സുഖശീതളിമയില്‍ അവരെ ഇരുത്തിയിരിക്കുന്നത്, എന്തിനുവേണ്ടിയാണോ ഭരിച്ച ശമ്പളം അവര്‍ക്ക് നല്‍കുന്നത്, എന്തിനുവേണ്ടിയാണോ ശരാശരി ഇന്ത്യാക്കാരന്റെ പ്രതിശീര്‍ഷ വരുമാനത്തിന്റെ പത്തിരട്ടി പെന്ഷന് നല്‍കുന്നത്, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇവര്‍ക്കാകുന്നില്ലെങ്കില്‍.
‘എന്തിന് വേണ്ടിയാണീ ബാങ്കുകള്‍?’
എങ്ങനെയാണ് സാര്‍, ഇവിടെ പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്നത് ? ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ പൂവണിയുന്നത് ? തൊഴില്‍ നഷ്ടപ്പെട്ട വിദേശ മലയാളിയുടെ വീട്ടില്‍ തീ പുകയുന്നത്? എങ്ങനെയാണ് പരമ്പരാഗത തൊഴിലാളികള്‍ സംരക്ഷിക്കപ്പെടുന്നത്? എ.പി.ജെ.സ്വപ്നം കണ്ട 2020 ലെ ഇന്ത്യ ഉണ്ടാകുന്നത്? എങ്ങനെയാണ് പ്രധാനമന്ത്രി സ്വപ്നം കാണുന്ന വികസിത രാജ്യം ഉണ്ടാകുന്നത്?
കേരത്തിലെ ബാങ്കുകള്‍ നവീകരണത്തിന്റെ ഘട്ടത്തിലാണിപ്പോള്‍. മിക്ക ബാങ്കുകളും ശീതീകരിച്ചു. ജീവനക്കാര്‍ക്ക് സുഖകരമായി ജോലിചെയ്യാനുള്ള സാഹചര്യമൊരുക്കിക്കഴിഞ്ഞു. ഗ്രാമങ്ങളില്‍പ്പോലും അവര്‍ സുഖകരമായ അവസ്ഥയിലായി. ഏറ്റവും സുഖകരമായ അവസ്ഥയില്‍ ജീവിക്കുന്നതിനുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കുന്നുണ്ട്.
ബാങ്കുകളില്‍ തിരക്ക് കൂടി. ഭാരതത്തിലെ എല്ലാ വ്യക്തികള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതി കൂടിയായപ്പോള്‍ ബാങ്കുകളില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയായി.ബിസിനസ് കൂടി. കൂടുതലും വിദേശ നാടുകളില്‍ നിന്നു എത്തുന്ന പണം പിന്വലിക്കാനെത്തുന്നവരെടെതാണെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.
വിദേശ മലയാളികളുടേതായി കേരളത്തിലെത്തുന്നത് ഒരു ലക്ഷം കോടിയിലേറെ രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം വിദേശ നിക്ഷേപം 1 ,09 ,603 കോടി രൂപ. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നിലൊന്നു തുകയാണിത്. കേരളത്തിലെ 24 ലക്ഷം കുടുംബങ്ങള്‍ ഈ പണത്തെ ആശ്രയിച്ചു കഴിയുന്നു. ഏകദേശം 80 ലക്ഷത്തോളം ആളുകള്‍!
കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ മൂന്നിലൊന്നു വിദേശമലയാളികള്‍ അയക്കുന്ന പണമാണ്. അടുത്തവര്‍ഷം കേരളത്തിലെ വിദേശ മലയാളികളുടെ നിക്ഷേപം ഒന്നര ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ ആകെ ലഭിക്കുന്ന എന്‍ആര്‍ഐ നിക്ഷേപത്തിന്റെ 40% കേരളത്തിലാണ് എത്തുന്നത്. എന്നാല്‍ കേരത്തിലെ ബാങ്കുകള്‍ വിദേശ മലയാളികളുടെ എത്ര സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കാന് തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട് എന്ന കണക്കെടുക്കുമ്പോഴാണ് ലക്ഷം കോടി രൂപ പ്രതിവര്‍ഷം നാട്ടിലേക്കയക്കുന്ന ഒരു ജനവിഭാഗത്തോട് ഇവിടത്തെ ബാങ്കുകള്‍ കാട്ടുന്ന അവഗണന വ്യക്തമാകുന്നത്. വിദേശ മലയാളികള്‍ ഏറ്റവും കൂടുതല്‍ പണമയക്കുന്നത, കേരളത്തിന്റെ സ്വന്തം ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലേക്കാണ്. കഴിഞ്ഞ വര്‍ഷം അന്‍പതിനായിരം കോടി രൂപയാണ് എസ്ബിടിയില്‍ വിദേശ മലയാളികളുടേതായി എത്തിയത്.
തൊഴില്‍ നഷ്ടപ്പെട്ടു നാട്ടില്‍ എത്തിയ വിദേശ മലയാളികളെ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട വിദേശ മലയാളികള്‍ പദ്ധതികളുമായി ഇപ്പോഴും ബാങ്കുകള്‍ കയറി ഇറങ്ങുന്നു.
ബാങ്കുകളുടെ സഹകരണമില്ലാതെ ഒരു പദ്ധതിയും വിജയകരമായി നടപ്പാക്കാന്‍ കഴിയില്ല എന്ന് ഏവര്‍ക്കുമറിയാം.
വിദേശമലയാളികളുടെ എത്ര പദ്ധതികള്‍ക്ക് ബാങ്കുകള്‍ സഹായം നല്‍കിയിട്ടുണ്ട് എന്നന്വേഷിക്കുമ്പോഴാണ് മുകളില്‍ സൂചിപ്പിച്ച ചോദ്യം ആവര്‍ത്തിച്ചു പോകുന്നത്: ‘എന്തിനുവേണ്ടിയാണീ ബാങ്കുകള്‍?’
പിന്നാമ്പുറം:
കുറഞ്ഞ നിരക്കില്‍ പലിശ ഈടാക്കി രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍, ജനങ്ങളെ പങ്കാളികളാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുമ്പോള്‍ അതിന് തുരങ്കംവയ്ക്കുന്ന ബാങ്ക് മേധാവികള്‍, കൊള്ളപ്പലിശക്കു പണം കടംകൊടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പിണിയാളുകളാണോ എന്നന്വേഷിക്കേണ്ട ചുമതല നമ്മള് ഏറ്റെടുക്കണം.
ധനകാര്യ തിരിമറികളെ ക്കുറിച്ചന്വേഷിക്കാന്‍ ബാധ്യതപ്പെട്ട സിബിഐയുടെ പ്രത്യേക വിഭാഗം ഇതുകൂടി അന്വേഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: