എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍വന്ന കേരളസര്‍ക്കാര്‍ ഭക്തജനങ്ങളുടെ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ, പുത്തരിയിലെ കല്ലുകടിപോലെ അമ്പലങ്ങളിലെ വഴിപാട് നിരക്ക് മുന്നൂറ് ഇരട്ടിവരെ വര്‍ദ്ധിപ്പിക്കുന്ന കാഴ്ചയാണ് കാണേണ്ടിവന്നത്. പാവപ്പെട്ട ഭക്തര്‍ക്ക് ഒരുപുഷ്പാഞ്ജലി പോലും കഴിക്കുവാന്‍ നിവര്‍ത്തിയില്ലാതെയായി. പായസമാണെങ്കില്‍ സമ്പന്നന്റെമാത്രം വഴിപാടായിട്ടുമാറി. പരാതിയും പരിഭവവും സമരവും ഒക്കെ ഉണ്ടായെങ്കിലും ദേവസ്വംബോര്‍ഡ് ഒന്നും കേട്ടഭാവംപോലും നടിച്ചില്ല. തീവെട്ടിക്കൊള്ള ക്ഷേത്രങ്ങളില്‍ അരങ്ങേറുകതന്നെ ചെയ്തു. സര്‍ക്കാര്‍ അതിനെതിരെ ഒരുനടപടിയും കൈകൊണ്ടതുമില്ല.
ദേവസ്വംമന്ത്രിയുടെ കന്നിപ്രസ്താവന ക്ഷേത്രങ്ങളെയെല്ലാം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. അമ്പലങ്ങളില്‍ ആയുധപരിശീലനം നടക്കുന്നുണ്ട് എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഒരുപടികൂടി കടന്ന് അമ്പലങ്ങള്‍ ആയുധപുരകളാണെന്നും പറഞ്ഞു. അധികാരം കയ്യാളുന്ന മന്ത്രിയില്‍ നിന്നുണ്ടായ പ്രസ്താവന ഭക്തരെ ഭയചകിതരാക്കി. പലരും അത്ഭുതംകൂറി. ചില ശുദ്ധഗതിക്കാരായ ഭക്തജനങ്ങള്‍ അത് അപ്പാടെ സത്യമാണെന്ന് കരുതി. വല്ല വെട്ടോ കുത്തോ ഉണ്ടായെങ്കിലോ എന്ന് കരുതി പാവങ്ങള്‍ അമ്പലത്തിന്റെ അടുത്തുകൂടിയുള്ള യാത്രകള്‍പോലും വേണ്ടെന്നുവച്ചു. ഏത് അമ്പലത്തിലാണ് ആയുധപരിശീലനം നടക്കുന്നത്. എവിടെയാണ് ആയുധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് എന്ന് പത്രക്കാര് കുത്തികുത്തി ചോദിച്ചിട്ടും മന്ത്രി വാതുറന്നില്ല. ഒരുക്ഷേത്രത്തിന്റെ എങ്കിലും പേര് പറയുവാനുള്ള കുമ്മനത്തിന്റെ ആവശ്യവും മന്ത്രിയെ കുലുക്കിയില്ല. അധികാരവും രഹസ്യാന്വേഷണ സംവിധാനവും പോലീസും ഒക്കെ കയ്യിലുണ്ടായിട്ടും എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന് ചിലര്‍ ചോദിച്ചു. അവസാനം മനസ്സിലായി മന്ത്രിയായതോര്ക്കാതെ പാര്‍ട്ടി നേതാവുമാത്രമാണെന്ന് തെറ്റിദ്ധരിച്ച് ആജന്മശത്രുക്കളായ ആര്‍എസ്എസുക്കാര്‍ക്കെതിരെ നടത്തിയ ആകാശവെടിമാത്രമായിരുന്നു അതെന്ന്. രാഷ്ട്രീയവൈര്യം തീര്‍ക്കാന്‍ അമ്പലങ്ങളെ കരുവാക്കിയതാണ്.
ക്ഷേത്രങ്ങളെ ഇരുമുന്നണികളും കാണുന്നത് ആരാധാനാലയങ്ങളായല്ല, ലാഭകേന്ദ്രങ്ങളായാണ്. അങ്ങനെയായതുകൊണ്ട് അവിടെനിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ഒറ്റലക്ഷ്യമേ രാഷ്ട്രീയപാര്ട്ടികള്ക്കുള്ളൂ. അതിന്റെ ഭാഗമായിട്ടാണ് ഉത്സവത്തിന് പിരിക്കുന്ന തുകയുടെ പത്ത്ശതമാനം ബോര്‍ഡില്‍ മുന്‍കൂര്‍ നികുതിയായി അടയ്ക്കണമെന്ന് ഉത്തരവിറക്കിയത്. പത്ത് പൈസപോലും ബോര്‍ഡ് ഉപദേശകസമിതികള്‍ക്ക് കൊടുക്കുകയില്ല, അവര്‍ പിരിച്ചെടുക്കുന്ന തുക ബോര്‍ഡിലേക്ക് അടയ്ക്കുകയും ചെയ്യണം എന്ന കരിനിയമത്തിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ക്ഷേത്രഭാരവാഹികള്‍ പ്രതിഷേധം അഴിച്ചുവിട്ടതിനെതുടര്‍ന്ന് പിന്‍വലിച്ചു. ക്ഷേത്ര ഓഡിറ്റോറിയങ്ങള്‍ കൊട്ടേഷന്‍ക്കാര്‍ക്ക് വിട്ടുകൊടുത്ത് വന്‍ലാഭമുണ്ടാക്കാമെന്ന ഒരുചിന്ത കഴിഞ്ഞവര്‍ഷമുണ്ടായി. ഭക്തജനങ്ങളുടെ പണംകൊണ്ട് അമ്പലത്തിന്റെ സ്ഥലത്ത് നിര്‍മ്മിച്ചിട്ടുള്ള ഓഡിറ്റോറിയങ്ങള്‍ അവര്‍ക്ക് കുറഞ്ഞനിരക്കില്‍ കൊടുക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അതിനുവിരുദ്ധമായി കൊള്ളലാഭക്കാര്‍ക്ക് കൊടുക്കുവാനുള്ള തീരുമാനം ഹിന്ദുഐക്യവേദിക്ക് ശക്തിയുള്ള ഇടങ്ങളിലൊക്കെ ലേലം തടഞ്ഞ് നിര്‍ത്തലാക്കി. ഈ വര്‍ഷമാണ് വഴിപാട് നിരക്കുകള്‍ മൂന്നിരട്ടിവരെ വര്‍ദ്ധിപ്പിച്ചത്. അവസാനമായി കഴിഞ്ഞമാസം മുതല്‍ അന്നദാനത്തിന് നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഭക്ഷണം കഴിക്കുവാന്‍ പണമില്ലാത്ത പാവപ്പെട്ട ഭക്തര്‍ക്ക് ആരെങ്കിലും കരുണതോന്നി അമ്പലത്തില്‍ അന്നദാനവഴിപാട് നടത്തി ചോറ് കൊടുക്കാമെന്ന് കരുതിയാല്‍ ഒരിലയ്ക്ക് ഇരുപത് രൂപവീതം നികുതി അടയ്ക്കണം എന്നാണ് പുതിയ ഉത്തരവ്.
ഇങ്ങനെയൊക്കെ ഭക്തരെ പിഴിഞ്ഞ് പണം വാരിക്കൂട്ടിയിട്ടും ദേവസ്വം ബോര്‍ഡുകള്‍ ഒരിക്കല്‍പോലും നഷ്ടത്തില്‍നിന്നു കരകയറിയിട്ടില്ല. ക്ഷേത്രവരുമാനത്തിന്റെ കുറവുകൊണ്ടല്ല, അവിടെ കിട്ടുന്ന പണത്തിന്റെ സിംഹഭാഗവും ബോര്‍ഡിന്റെ ഖജനാവിലെത്താതെ ഇടയ്ക്കുവച്ച് ചോര്‍ന്നുപോകുകയാണ്. അഴിമതി ദേവസ്വം ബോര്‍ഡിന്റെ കൂടപ്പിറപ്പാണ്. ക്ഷേത്രതലം തൊട്ട് ബോര്‍ഡിന്റെ തലപ്പത്തുവരെ അത് പണ്ട് തൊട്ടേ കൊടികുത്തിവാഴുകയാണ്. കൊടിയുടെ നിറംമാത്രമേ മാറുന്നുള്ളൂ. ഇങ്ങനെ കുളിപ്പിച്ച് കുളിപ്പിച്ച് മലബാര്‍ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. ശബരിമല എന്ന പൊന്മുട്ടയിടുന്ന താറാവുള്ളതുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തല്ക്കാലം പിടിച്ചുനില്‍ക്കുകയാണ്. കൊച്ചി ദേവസ്വംബോര്ഡാണെങ്കില് സ്വര്‍ണ്ണമെടുത്ത് ഉരുക്കി ലോക്കറ്റടിച്ച് വിറ്റാണ് മുന്നോട്ട് പോകുന്നത്.
ക്രിസ്ത്യാനികളുടേയും മുസ്ലിങ്ങളുടേയും ആരാധനലായങ്ങളില്‍ കിട്ടുന്ന പണം അതത് മതവിശ്വാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ ഉപയോഗിക്കുന്നു. അമ്പലത്തില്‍നിന്നു കിട്ടുന്ന പണത്തില്‍നിന്ന് അഞ്ച്പൈസപോലും അതിടുന്നവരുടെ ഉന്നമനത്തിനായി ചിലവഴിക്കുന്നില്ല. അതെല്ലാം പാര്ട്ടിക്കാര് നിയമിക്കുന്ന നോമിനികള്‍ ഇഷ്ടംപോലെ ചിലവിടുന്നു. ദേവസ്വംബോര്‍ഡില്‍ രാഷ്ട്രീയക്കാരെ അംഗങ്ങളായി നിയമിക്കരുതെന്ന ഹൈക്കോടതിയുടെ ഹൈപ്പവര്‍ കമ്മറ്റിയുടെ ആവശ്യവും, സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളും മറികടന്നുകൊണ്ടാണിപ്പോള് അടിത്തൂണ് പറ്റിയ പാര്‍ട്ടിനേതാക്കളെ ബോര്‍ഡില്‍ തിരുകികയറ്റികൊണ്ടിരിക്കുന്നത്. അമ്പലഭരണത്തിന് അരയും തലയും മുറുക്കി ഇറങ്ങുന്ന ഈ മതേതരപാര്ട്ടി നേതാക്കളാരും മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളിലേക്ക് തിരിഞ്ഞുനോക്കുവാന്‍പോലും പേടിക്കുകയാണ്.
ആരാധനാലയങ്ങള്‍ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും മതവിശ്വാസികള്‍ക്ക് അവകാശമുള്ളതാണ്. പക്ഷെ, ഹിന്ദുക്കള്‍ക്ക് മാത്രം സര്‍ക്കാര്‍ ഈ അവകാശം നിഷേധിക്കുകയാണ്. മുന്‍സര്‍ക്കാരുകളുടെ കാലത്ത് നിയമിച്ച പല അന്വേഷണകമ്മീഷനുകളും മതേതരസര്‍ക്കാര്‍ മതസ്ഥാപനങ്ങളുടെ ഭരണം മതവിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതാണ്. പക്ഷെ, ഒരുസര്‍ക്കാരും അത് ചെവികൊള്ളുവാന്‍ തയ്യാറാകുന്നില്ല. പകരം ഭക്തജന ഉപദേശകസമിതിക്ക് ഉണ്ടായിരുന്ന അധികാരങ്ങള്‍കൂടി തിരിച്ചെടുത്ത് അവയെ കടലാസ് സമിതികളാക്കി മാറ്റിയിരിക്കുകയാണ്. എല്ലായിടത്തും അധികാര വികേന്ദ്രീകരണം നടത്തുമ്പോഴാണ് ക്ഷേത്രങ്ങളുടെ മാത്രം ഉള്ള അധികാരങ്ങള്‍കൂടി തിരിച്ചെടുക്കുന്നത്.
രാജ്യപ്രമുഖന്മാരും ഇന്ത്യാഗവണ്മെന്റും തമ്മിലുണ്ടാക്കിയ കവനന്റ് അനുസരിച്ചാണ് ദേവസ്വംബോര്‍ഡ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹിന്ദുക്കള്‍ക്കുവേണ്ടി ഹിന്ദുക്കള്‍ ക്ഷേത്രംഭരിക്കുന്നു എന്ന തത്വത്തിന്റെടയിസ്ഥാനത്തിലാണ് നിയമസഭയിലെ ഹിന്ദു എംഎല്‍എമാരും മന്ത്രിമാരുംകൂടി ദേവസ്വംബോര്‍ഡിനെ തെരഞ്ഞെടുക്കുന്നത്. വോട്ട് ചെയ്യാന്‍ അവകാശമുള്ളത് ഹിന്ദു മതവിശ്വാസികള്ക്കുമാത്രമാണ്. ഇന്ന് മന്ത്രിസഭയില്‍ ഹിന്ദുമതവിശ്വാസിയാണെന്ന് സമ്മതിക്കുന്ന ഒറ്റ ഒരാളെയുള്ളൂ. മറ്റുള്ളവര്‍ ഒരുമതത്തിലും വിശ്വസിക്കുന്നില്ലെന്ന് സ്വയം വാദിക്കുന്നവരാണ്. എംഎല്‍എമാരുടെ കാര്യവും ഇതുപോലെതന്നെയാണ്. ഇങ്ങനെ ഒരുമതത്തിലും വിശ്വസിക്കാത്തവര്‍ ഹിന്ദുമതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമുള്ള അവകാശം ഉപയോഗിച്ച് ബോര്‍ഡിനെ തെരഞ്ഞെടുക്കുന്നത് ധര്‍മ്മവിരുദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: