കാക്കനാട്: അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ദ്ധിപ്പിച്ച ശമ്പളം നല്കുന്നതിനു തനത് ഫണ്ടില്‍ തുക നീക്കിവെക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഗ്രാമ പഞ്ചായത്തുകള്‍ നടപ്പാക്കിയില്ല. ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ച ശമ്പളം നല്‍കാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തില്‍ ഉത്തരവോ വ്യക്തതോയ ഉണ്ടായില്ല. പിന്നീട് വന്ന സര്‍ക്കാര്‍ വര്‍ധനയില്‍ പകുതി പഞ്ചായത്തുകള്‍ നല്‍കണമെന്നു നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഉത്തരവുകള്‍ ഒന്നും ഇറങ്ങിയില്ല. വര്‍ക്കര്‍ക്ക് 4,400 രൂപയുടെയും ഹെല്‍പ്പര്‍ക്ക് 2,900 രൂപയുടെയും വര്‍ധനയാണ് വരുത്തിയത്.
പഞ്ചായത്തുകള്‍ തനതുഫണ്ടില്‍ നിന്നുമാണ് നല്‍കേണ്ടത്. തനതുഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തിലുള്‍പ്പെടുത്തി നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ജില്ലയിലെ ഒരു വിഭാഗം പഞ്ചായത്തുകള്‍ക്ക് തനതുഫണ്ട് ഇല്ല. ഇവര്‍ക്കു പദ്ധതി വിഹിതത്തിള്പ്പെടുത്തി നല്കുന്നതിനു ശ്രമിച്ചാല്‍ മറ്റു വികസനങ്ങള്‍ക്കൊന്നും തുക ലഭിക്കാതെ വരും. തനത് ഫണ്ട് ഇല്ലാത്തിടത്ത് പ്ലാന്‍ ഫണ്ടില്‍നിന്ന് തുക മാറ്റിവയ്ക്കണം. ചെറിയ പഞ്ചായത്തുകളില്‍ ആവശ്യത്തിന് പ്ലാന്‍ഫണ്ട് ഇല്ലാത്തതിനാല്‍ എങ്ങനെ ശമ്പളം നല്‍കുമെന്ന ചിന്തയിലാണ് പഞ്ചായത്ത് അധികൃതര്‍.
തനതുഫണ്ട് ഇല്ലാത്ത പഞ്ചായത്തുകള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മാത്രമേ തുക പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്താനും അനുവാദമുള്ളൂ. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് ലഭിക്കാതിരുന്നതിനാല്‍ മിക്ക പഞ്ചായത്തുകളും പദ്ധതിയില്‍ തുക വച്ചില്ല. അതേസമയം വര്‍ധിപ്പിച്ച ശമ്പളം സര്‍ക്കാര്‍തന്നെ നല്‍കണമെന്നാണ് പഞ്ചായത്തധികൃതരുടെ നിലപാട്. അങ്കണവാടി ജീവനക്കാരുടെ സംഘടനാ നേതാക്കളും ശമ്പളം സര്‍ക്കാര്‍തന്നെ തരണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അല്ലെങ്കില്‍ വര്‍ധിപ്പിച്ച ശമ്പളം ഉറപ്പാക്കാനാവാത്ത സ്ഥിതിയുണ്ടാവുമെന്ന് നേതാക്കള്‍ ചൂണ്ടികാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: