ഹരിതാഭമായിരുന്ന കേരളം ഇന്ന് തവിട്ടുനിറമായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി നശീകരണമാണ് ഇതിന് കാരണം. ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നവരുടെ നയനിലപാടുകള്‍ വന്‍തോതിലുള്ള പരിസ്ഥിതി നശീകരണത്തിന് വഴിവച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയതായി ഒരിക്കല്‍പ്പോലും സിപിഎമ്മോ മറ്റു പാര്‍ട്ടികളോ സമ്മതിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇപ്പോഴെങ്കിലും സര്‍ക്കാരിന്റെ ശ്രദ്ധ വരളുന്ന കേരളത്തിലേക്ക് തിരിഞ്ഞതും ഹരിത കേരളം പദ്ധതി തുടങ്ങാനുള്ള തീരുമാനവും അഭിനന്ദനം അര്‍ഹിക്കുന്നു.
ഹരിത കേരളം രൂപപ്പെടുത്തുന്നത് ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും മാലിന്യം പൊതുസ്ഥലത്ത് തള്ളാതിരിക്കാനും ഗാര്‍ഹിക മാലിന്യവും വ്യാപാര മാലിന്യവും തള്ളുന്നത് തടയാനും കൂടിയാണ്. 500 സിറ്റികളിലും ടൗണുകളിലും ജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ മുന്‍പ് തുടങ്ങിയിരുന്നു. ഈ വിഷയത്തില്‍ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഇടപെടണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഓട ശുചീകരണത്തിനായി ആയിരം കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപ നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. 1000 കുടുംബങ്ങള്‍ക്ക് ബയോഗ്യാസ് സംവിധാനം നല്‍കാനും പദ്ധതിയുണ്ട്. വ്യാഴാഴ്ചതന്നെ ഈ പദ്ധതി എല്ലാ വാര്‍ഡുകളിലും തുടങ്ങണം എന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മഴവെള്ള സംഭരണം, മഴക്കുഴികളുടെ നിര്‍മാണം എന്നിവയ്ക്കും കിണറുകള്‍ റീചാര്‍ജ് ചെയ്യാനും 10,000 കുളങ്ങള്‍ നവീകരിക്കാനും പരിപാടിയുണ്ട്. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഹരിതകേരളം പദ്ധതി ആവിഷ്കരിക്കുന്നത്. ഹരിതാഭമായ, ജലസമൃദ്ധമായ, നിബിഡ വനങ്ങളും തടാകങ്ങളുമുള്ള കേരളത്തിന്റെ പ്രധാനവരുമാനം വിനോദസഞ്ചാര മേഖലയില്‍നിന്നാണ്.
കേരളത്തില്‍ പണ്ട് എല്ലാ വീട്ടിലും കുളങ്ങളും കിണറുകളും ഉണ്ടായിരുന്നു. ഇവ എല്ലാവര്‍ഷവും ശുദ്ധീകരിച്ചിരുന്നു. ആധുനിക സംസ്കാരത്തില്‍ മയങ്ങിയ മലയാളികള്‍ ഇന്ന് കുളങ്ങളോ കിണറുകളോ ഉപയോഗിക്കുന്നില്ല. ജലജാഗ്രത എന്ന വിഷയംപോലും ഇന്ന് മലയാളി മനസ്സുകളില്ല. ഹോട്ടല്‍ മാലിന്യവും വലിയ സാമൂഹിക പ്രശ്നമാണ്. എല്ലാ ഹോട്ടലുകളിലും മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. ഹരിതകേരളം പദ്ധതിയുടെ ആദ്യ പടി ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കലാണ്. നദികളും തടാകങ്ങളും മറ്റു ജലസ്രോതസ്സുകളും മലിനീകരണ വിമുക്തമാക്കാന്‍ ഗാനഗന്ധര്വന് യേശുദാസ് അംബാസഡറായ പദ്ധതി വിഭാവനം ചെയ്യുന്നു. മാലിന്യമുക്തമായ കേരളമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇന്ന് പൊതുസ്ഥലങ്ങളും തോടുകളും റോഡരികുകളും കുളങ്ങളുമെല്ലാം കേരളീയര്‍ കാണുന്നത് മാലിന്യം തള്ളാനുള്ള സ്ഥലങ്ങളായാണ്. അതുകൊണ്ടുതന്നെ കേരള ജനത ഡെങ്കിപ്പനി, കുരങ്ങുപനി, മഞ്ഞപ്പിത്തം മുതലായ രോഗങ്ങള്‍ക്ക് അടിമകളാകുന്നുമുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡും കേരളത്തിലെ ജലത്തില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്. ഭാരതപുഴയും പെരിയാറും മറ്റു നദികളും തോടുകളും എല്ലാം മാലിന്യ കൂമ്പാരങ്ങളായി, മനുഷ്യന് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
കേരളത്തില്‍ മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങളില്‍ പച്ചകൃഷി സ്കൂള്‍ കുട്ടികള്‍ വഴി ചെയ്യാനും പദ്ധതി ലക്ഷ്യമിടുന്നു. സ്ത്രീകള്‍ക്കും സ്വന്തം സ്ഥലത്ത് മാലിന്യം വളമാക്കി കൃഷി ചെയ്യാവുന്നതാണ്. കാര്‍ഷിക വളര്‍ച്ചയും ഇതുവഴി സാധ്യമാകും. മാത്രമല്ല, കൃഷിയിടങ്ങള്‍ വിപുലീകരിക്കാനും ഈ പദ്ധതി പ്രായോഗികമായാല് സാധിക്കും. മാലിന്യ നിര്‍മാര്‍ജനം എന്ന സങ്കല്‍പ്പംപോലും ദേഹശുചിത്വത്തില്‍ അത്യധികം ശ്രദ്ധിക്കുന്ന മലയാളിയുടെ മനസ്സില്‍ ഉയരുന്നില്ല. സാക്ഷരതയും വിദ്യാഭ്യാസവും മാനസിക പുരോഗതിയും നേടിയ മലയാളിക്ക് മാലിന്യ നിര്‍മാര്‍ജ്ജന അവബോധം ഇല്ല. മാലിന്യം നിറയുന്ന തോടുകളും പുഴകളുമെല്ലാം ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇതിന് സഹായവും സഹകരണവും അത്യാവശ്യമാണ്. ഹരിത കേരള മിഷന് ലക്ഷ്യമിടുന്നത് കൃഷിയുടെ 50 ശതമാനവും ജൈവ കൃഷിയാക്കാനാണ്. ഇന്ന് എല്ലാത്തിനും തമിഴ്നാടിനെ ആശ്രയിക്കുന്ന നമ്മള് കഴിക്കുന്ന പച്ചക്കറികളും മറ്റും വിഷലിപ്തമാണ്. ഇത് തിരിച്ചറിഞ്ഞിട്ടും മലയാളികള്‍ കൈവിട്ടുപോയ ജൈവകൃഷി സംസ്കാരം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുപോലുമില്ല. ഈ പശ്ചാത്തലത്തില്‍ ഹരിത കേരള മിഷന് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: