നെട്ടൂര്‍: ക്ഷേത്ര പരിസരത്തെ മരങ്ങള്‍ നശിപ്പിച്ചതിനെതിരെ വനംവകുപ്പിനും പനങ്ങാട് പോലീസിലും പരാതി നല്കി. തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തിന്റെ കുളത്തിനുസമീപം നിന്നിരുന്ന കാലപ്പഴക്കംചെന്ന അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പാല മരങ്ങള്‍ ഉള്‍പ്പെടെ ഒന്‍പതോളം മരങ്ങള്‍ നശിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനെതിരെ മുന്‍ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി വി.ജി. അനില്‍കുമാറാണ് ഡിവിഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയത്.
നാട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റിന്റെ നിര്‍ദ്ദേശാനുസരണമാണ് ക്ഷേത്രഭൂമിയില്‍ നിന്നിരുന്ന മരങ്ങള്‍ ജെസിബി ഉപയോഗിച്ച് മറിച്ചിട്ടതെന്നാണ് പരാതി. നശിപ്പിച്ച മരങ്ങള്‍ സമീപത്തെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കെട്ടിട നിര്‍മ്മാണ സ്ഥലത്തെ പൈലിംഗ് ചെളി ക്ഷേത്രക്കുളത്തിന് ചുറ്റും നിക്ഷേപിച്ചതിനെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു. ചെളിയിലെ വിഷാംശം മണ്ണില്‍ ഇറങ്ങിയതിനെ തുടര്‍ന്നും നിരവധി വൃക്ഷങ്ങള്‍ ഉണങ്ങി കരിഞ്ഞിരുന്നു.
ക്ഷേത്രപരിസരത്തെ മരങ്ങള്‍ നശിപ്പിച്ച സംഭവം തങ്ങളുടെ അനുമതിയോടെയല്ലെന്ന് ദേവസ്വം ഓഫീസറും, റവന്യൂ ഇന്‍സ്പെക്ടറും പറഞ്ഞു. എന്നാല്‍ മരങ്ങള്‍ തനിയെ ഉണങ്ങിപ്പോയതാണെന്നാണ് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളുടെ വിശദീകരണം. മരങ്ങള്‍ വീണ് ഉണ്ടാവുന്ന അപകടം ഒഴിവാക്കാനാണ് മറിച്ചിട്ടതെന്നും ഉപദേശക സമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: