മുംബൈ: നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തിടുക്കത്തില്‍ കൈക്കൊണ്ടതല്ലെന്ന് റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്. ഗാന്ധി.
500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതിനു പിന്നില്‍ കൃത്യമായ ചിന്തയും ആസൂത്രണവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടു പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പുതിയ നോട്ടുകള്‍ എത്രയും പെട്ടെന്ന് വിപണിയില്‍ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം പെട്ടെന്നുള്ളതല്ല. 1,18,000 കോടി (19 ബില്യന്‍) പുതിയ നോട്ടുകളാണ് പഴയവയ്ക്ക് പകരമായി ജനങ്ങളിലേക്കെത്തിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് വിതരണം ചെയ്തതിന്റെ ഇരട്ടിയാണിത്. നോട്ടു പ്രതിസന്ധി പരിഹരിക്കുന്നതിനായി ആവശ്യത്തിന് പുതിയ നോട്ടുകള്‍ എത്തിക്കാന്‍ ആര്‍ബിഐ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പണമിടപാടുകള്‍ നടത്തുന്ന രീതിയിലേക്ക് ജനങ്ങള്‍ മാറാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഴയ നോട്ടുകള്‍ക്ക് പകരമായി പുതിയവ എത്തിക്കാന്‍ റിസര്‍വ് ബാങ്കിന്റെ പ്രിന്റിങ് പ്രസ്സുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുവരികയാണെന്നും ഡിസംബര്‍ അഞ്ച് വരെയുള്ള കണക്ക് പ്രകാരം നാലു ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിതരണത്തിനെത്തിച്ചതായും ഗാന്ധി അറിയിച്ചു. പുതിയ 1000 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പൊതുജനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതിനുശേഷം 11.5 ലക്ഷം കോടിയുടെ ബാങ്ക് നിക്ഷേപം ഉണ്ടായിട്ടുണ്ടെന്ന് ഗാന്ധി പറഞ്ഞു. ആര്‍ബിഐ വായ്പ അവലോകനത്തിനുശേഷം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് ഗാന്ധി ഇക്കാര്യം അറിയിച്ചത്. നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തി ഒരുമാസം പിന്നിടുമ്പോള്‍ 82.5 ശതമാനം 500, 1000ന്റെ നോട്ടുകള്‍ രാജ്യത്ത് തിരിച്ചെത്തിക്കഴിഞ്ഞിട്ടുണ്ട്. പഴയ നോട്ടുകള്‍ ഡിസംബര്‍ 30 വരെയാണ് ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയം. ഇത് ദീര്‍ഘിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ലെന്നും ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: