നെയ്യാറ്റിന്‍കര: കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവേഷണ ഫലങ്ങള്‍ ഫയലുകളില്‍ കുടുങ്ങി കിടക്കുന്ന രീതികള്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അമരവിള കൊല്ലയില്‍ പഞ്ചായത്തിലെ കളത്തറയ്ക്കല്‍ ഏലായില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കൈമോശം വന്ന കൃഷി രീതികള്‍ തിരികെ കൊണ്ടുവരണം.
വിഷരഹിത കാര്‍ഷിക വിളകളിലൂടെയും മാലിന്യ നിര്മാര്ജ്ജനത്തിലൂടെയും പുതിയൊരു സംസ്ക്കാരമുണ്ടാകണം. സംസ്ഥാനം വരള്‍ച്ചാ ഭീഷണി നേരിടുകയാണ്. മഴ വെളളം നഷ്ടപ്പെടാതെ തടഞ്ഞുനിര്‍ത്തി നീരുറവകള്‍ വീണ്ടെടുക്കാനുളള നടപടികള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനുശേഷം മുഖ്യമന്ത്രി കര്‍ഷകരോടൊപ്പം പാടത്ത് ഞാറു നട്ടു.ഹരിത കേരളം പ്രോജക്ട് അംബാസിഡര്‍ ഡോ. കെ.ജെ. യേശുദാസ് കവി പ്രഭാവര്‍മ്മയുടെ ‘ഉണരുണരു ഇത് ഹരിത കേരളം ‘ എന്ന കവിത പാടി ചടങ്ങിന് ആവേശം പകര്‍ന്നു.
നഷ്ടപ്പെട്ട കാര്‍ഷിക സംസ്കാരം തിരികെ പിടിക്കാന്‍ അവബോധം ഉണ്ടാകണമെന്ന് നടി മഞ്ജുവാര്യര്‍ പറഞ്ഞു. വയ്ക്കോല് കൊണ്ടലങ്കരിച്ച വേദിയിലാണ് ചടങ്ങുകള്‍ നടന്നത്. അതിഥികള്‍ക്ക് സ്വാഗതം പറഞ്ഞപ്പോള്‍ മണ്കലത്തില് മുളപ്പിച്ച ഫലവൃക്ഷ തൈകള്‍ നല്കി സ്വീകരിച്ചു.
എംഎല്‍എ മാരായ സി. കെ.ഹരീന്ദ്രന്‍, കെ.ആന്‍സലന്‍, ഐ.ബി.സതീഷ്, നവ കേരള മിഷന് ഉപാധ്യക്ഷ ടി.എന്‍.സീമ, കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
കളത്തറയ്ക്കല്‍ ഏലായിലെ 14 ഹെക്ടര്‍ പാടമാണ് ഇപ്പോള്‍ കൃഷിയിറക്കാന്‍ സജ്ജമാക്കിയിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: