തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗണ്‍സിലി( കെസിഎച്ച്ആര്‍)ന്റെ വിദേശഫണ്ട് സ്വീകരിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് (എഫ്സിആര്‍എ) അനുസരിച്ചാണ് നടപടി.
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് കെസിഎച്ച്ആര്‍. പട്ടണം ഉദ്ഖനനവുമായി ബന്ധപ്പെട്ട് മുസിരിസ് പദ്ധതി ആവിഷ്കരിച്ച് കെസിഎച്ച്ആര്‍ വിദേശഫണ്ട് സ്വീകരിക്കുന്നതിനെതിരെ വ്യാപകപരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് മുസിരിസ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. കാലാവധി കഴിഞ്ഞ് സ്ഥാനത്തു തുടര്‍ന്നിരുന്ന പി.ജെ. ചെറിയാനെ എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞമാസം കെസിഎച്ച്ആര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.
കെസിഎച്ച്ആര്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് 20 എന്‍ജിഒകളുടെ വിദേശഫണ്ട് സ്വീകരിക്കാനുള്ള അധികാരമാണ് കേന്ദ്രആഭ്യന്തരവകുപ്പ് ഇടപെട്ട് റദ്ദാക്കിയത്. 2016 നവംബര്‍ ഒന്നു മുതല്‍ റദ്ദാക്കലിന് കേന്ദ്രം പ്രാബല്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെസിഎച്ച്ആറിന് പുറമെ കേരള എജ്യുക്കേഷണല്‍ ഡെവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് സൊസൈറ്റി, കേരള ബ്ലൈന്‍ഡ് സ്കൂള്‍ സൊസൈറ്റി, ദി കേരള മുസ്ലിം എജ്യുക്കേഷണല്‍ അസോസിയേഷന്, പാലക്കാട് മുജാഹിദ്ദീന്‍ എസി കമ്മറ്റി, കേരള യൂണൈറ്റഡ് തിയോളജിക്കല്‍ സെമിനാരി തുടങ്ങിയ എന്‍ജിഒകളുടെ അധികാരമാണ് റദ്ദാക്കിയത്. രാജ്യത്തെ മൊത്തം 11,319 എന്‍ജിഒകളുടെ ലൈസന്‍സാണ് ഇത്തരത്തില്‍ റദ്ദാക്കപ്പെട്ടത്. ജൂണ്‍ 30 വരെ എഫ്സിആര്‍എ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമയം നീട്ടി നല്‍കിയിരുന്നെങ്കിലും ഇവര്‍ക്ക് അതിന് സാധിച്ചില്ല.
വിദേശഫണ്ട് സ്വീകരിച്ചതിന്റെ വിശദാംശങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് എന്‍ജിഒകളോട് നിര്‍ദ്ദേശിച്ചിരുന്നു. രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. വിദേശഫണ്ട് സ്വീകരിക്കലിന് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ 2015-16 വര്‍ഷത്തില്‍ കേരളത്തിലേക്ക് മാത്രം വന്ന വിദേശസംഭാവന 45.19 കോടി രൂപയായി കുറഞ്ഞു. 2014-15 വര്‍ഷത്തില്‍ കേരളത്തിലെ എന്‍ജിഒകള്‍ സ്വീകരിച്ച വിദേശസംഭാവന 2,348.4 കോടി രൂപയായിരുന്നു. എന്‍ഫോഴ്സ്മെന്റ് അടക്കമുള്ള ഏജന്‍സികള്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ എന്‍ജിഒകളെ നിരീക്ഷിച്ചുവരികയാണ്.
2015-16 വര്‍ഷത്തില്‍ വെറും 20 എന്‍ജിഒകള്‍ക്കു മാത്രമാണ് വിദേശത്തു നിന്ന് ഒരു കോടിയിലധികം രൂപ സംഭാവനയായി സ്വീകരിക്കാന്‍ കഴിഞ്ഞത്. 2014-15 ല്‍ 244 എന്ജിഒകള്ക്ക്ഒരു കോടി രൂപ വീതം ഫണ്ട് ലഭിച്ചിരുന്നു. 2013-14 ലാകട്ടെ 213 ഉം 2012-13 ല്‍ 191 എന്‍ജിഒകളുമാണ് വിദേശത്തു നിന്ന് ഒരു കോടി വീതം സംഭാവന വാങ്ങിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: