തിരുവനന്തപുരം: ഭാരതത്തില്‍ മുസ്ലിം മതമൗലികവാദികള്‍ എതിര്ക്കപ്പെടുന്നില്ലെന്ന് വിഖ്യാത ബംഗ്ലാദേശി സാഹിത്യകാരി തസ്ലീമ നസ്രീന്. ഇവിടെ വികാരപ്രകടനം നടത്തുന്ന ഹിന്ദുക്കള്‍ മാത്രമാണ് എതിര്‍ക്കപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഡിസി ബുക്സ് സംഘടിപ്പിച്ച തസ്ലീമയുടെ ഏഴാമത്തെ ആത്മകഥ എക്സൈല്‍ മെമ്മൊയര്‍ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംവദിക്കുകയായിരുന്നു അവര്‍.
ഭാരതത്തില്‍ ഇപ്പോഴും മതേതരത്വം നിലനില്ക്കുന്നു. സഹിഷ്ണുതയുടെ നാടാണ് ഭാരതം. തന്നെ സ്നേഹിക്കുന്ന മനുഷ്യരുടെ നാടാണ് തന്റെയും നാട്. മരണശേഷം ശരീരത്തിനെങ്കിലും കൊല്‍ക്കത്തയില്‍ കഴിയാന്‍ വേണ്ടിയാണ് താന്‍ കൊല്‍ക്കത്ത മെഡിക്കല്‍കോളേജിന് തന്റെ ഭൗതികശരീരം കൈമാറാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
താന്‍ എല്ലാവിധത്തിലുമുള്ള മതമൗലികവാദങ്ങളെയും എതിര്‍ക്കുന്നു. ഒരു നിരീശ്വരവാദിയായിരിക്കുമ്പോഴും താന്‍ മതങ്ങളെ ബഹുമാനിക്കുന്നു. കാരണം മതങ്ങളിലെല്ലാം മാനവികതയുടെ അംശങ്ങള്‍ ധാരാളമുണ്ട്. പക്ഷേ എവിടെ മനുഷ്യാവകാശവും സ്ത്രീയുടെ അവകാശവും ലംഘിക്കപ്പെടുന്നുവോ എവിടെ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നുവോ അവിടെ എതിര്‍പ്പുമായി താന്‍ രംഗത്തുണ്ടാകും. സ്ത്രീകളോടും പ്രത്യേക വിഭാഗങ്ങളോടും ഉള്ള വിവേചനം അനുവദിക്കാന്‍ പാടില്ല.
ബംഗ്ലാദേശില്‍ കടുത്ത മനുഷ്യാവകാശലംഘനമാണ് സാഹിത്യകാരന്മാരോടും ബ്ലോഗെഴുത്തുകാരോടും നടന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം ഒരുകൂട്ടം ഇസ്ലാമിക മതമൗലികവാദികള്‍ ചെയ്യുന്നതാണ്. അതിനെ എതിര്‍ത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വാദിച്ചതിനാലാണ് മുസ്ലിം മതമൗലികവാദികള്‍ തനിക്കെതിരെ വധശിക്ഷയെന്ന ഫത്വ പുറപ്പെടുവിച്ചത്. തന്നെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് ലക്ഷങ്ങളാണ് തെരുവിലിറങ്ങിയത്.
രക്ഷപ്പെട്ട് യൂറോപ്പില്‍ പോയെങ്കിലും അവിടെ പുറംനാട്ടുകാരിയായിരുന്നു. മടങ്ങി ഭാരതത്തിലെത്തി കൊല്‍ക്കത്തയില്‍ കഴിയവെ പശ്ചിമബംഗാളിലെ ഇടതുസര്‍ക്കാര്‍ തന്നെ പുറത്താക്കാന്‍ ശ്രമിച്ചു. 2008 ല്‍ യുപിഎ സര്‍ക്കാരും രാജ്യം വിടാനാണ് ആവശ്യപ്പെട്ടത്. 23 വര്‍ഷമായി നാടുംവീടും നഷ്ടപ്പെട്ട് അഭയാര്‍ഥിയായി കഴിയുകയാണ്. എന്നാലും തന്നെ സ്നേഹിക്കുന്ന, തന്റെ ആശയങ്ങള്‍ അംഗീകരിക്കുന്ന മതേതരവാദികള്‍ ഇവിടെ ഉണ്ട്. അതിനാലാണ് അത്തരം നാട് തന്റെയും നാടായതെന്ന് അവര്‍ വ്യക്തമാക്കി.
ഏഴ് ആത്മകഥകള്‍ താന്‍ എഴുതിയിട്ടുണ്ട്. ഇനി ഒന്ന് ഉണ്ടാകുമോ എന്ന് തീര്‍ച്ചയില്ല. ബംഗ്ലാദേശ് വിടും മുമ്പ് താന്‍ പ്രശസ്തയായ എഴുത്തുകാരിയായിരുന്നു. പുറത്തായപ്പോള്‍ അല്ലാതെയായി. ഭാവിയില്‍ എന്തുണ്ടാകുമെന്ന് ആലോചിച്ചല്ല എഴുതുന്നത്. സാധാരണക്കാരും സ്ത്രീകളും അടങ്ങുന്ന വായനക്കാരാണ് പ്രചോദനം. തന്റെ കൃതികള്‍ വായിക്കുക പോലും ചെയ്യാത്തവരാണ് തന്റെ വിമര്‍ശകരെന്നും അവരെ ഗൗനിക്കുന്നില്ലെന്നും തസ്ലീമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: