കല്‍പ്പറ്റ: സംസ്ഥാനത്തെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ നോമിനികളെ നിലനിര്‍ത്താന്‍ സിപിഎം കുതന്ത്രം മെനയുന്നു. ഹൈക്കോടതിയിലുള്ള കേസില്‍ അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും നാമനിര്‍ദേശം ചെയ്ത മുഴുവന്‍ പ്രസിഡന്റുമാരെയും നിലനിര്‍ത്താനുമാണ് സര്‍ക്കാര്‍ പദ്ധതി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെയാണ് സംസ്ഥാനത്തെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ പ്രസിഡന്റുമാരെ നിയോഗിച്ചത്. ജില്ലകളില്‍ എക്സിക്യൂുട്ടീവ് കമ്മിറ്റി രൂപീകരണത്തിന് നീക്കം നടക്കുന്നതിനിടെയാണ് സെപ്റ്റംബറില്‍ മുഴുവന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളും പുതിയ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ഇതിനെതിരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമാര്‍ സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയില്‍ തത്സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു.
അഞ്ച് വര്‍ഷമാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ക്ക് കാലാവധി എന്നിരിക്കെ കഴിഞ്ഞ സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ നിയോഗിച്ച പ്രസിഡന്റുമാരെ കാലാവധി തീരും മുമ്പ് നീക്കിയതിലെ സാധുതയാണ് ഹര്‍ജിയിലൂടെ ചോദ്യം ചെയ്തത്. ഹര്‍ജിയില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ദിവസമാണ് ജില്ലാ സ്പോര്‍ട്സ് കൗണ്സിലുകളിലേക്ക് പുതിയ അധ്യക്ഷന്മാരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്. നോമിനികള്‍ വൈകാതെ ചുമതലയേല്‍ക്കുകയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: