കൊച്ചി: ജനങ്ങളില്‍ ആശങ്ക പരത്തി കള്ളപ്പണക്കാര്‍ക്ക് നേതൃത്വം നല്‍കുന്നത് കേരളത്തിന്റെ ധനമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്.
പാവപ്പെട്ടവരെ മുന്നില്‍ നിര്‍ത്തിയാണ് ധനമന്ത്രി കള്ളപ്പണക്കാരെ സംരക്ഷിക്കുന്നത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അടക്കം പതിനാലോളം എംഎല്‍എമാരുടെ പണമുണ്ടെന്നും എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. ബിജെപി സഹകരണ മേഖലയെ അംഗീകരിക്കുന്നുണ്ടെന്നും സഹകരണ ബാങ്കുകള്‍ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദീനദയാല്‍ ഉപാദ്ധ്യായ ഹെല്‍പ്പ് ഡെസ്കിന്റെ ഭാഗമായി ഡിസംബര്‍ അവസാനത്തോടുകൂടി ജില്ലാ ആസ്ഥാനങ്ങളില്‍ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ സാധാരണക്കാരിലെത്തിക്കാന്‍ പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ വെബ്സൈറ്റ് ആരംഭിക്കും. ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കാനും, പരാതികള്‍ സ്വീകരിക്കാനും ഇവിടെ സൗകര്യമൊരുക്കും. അതോടൊപ്പം ആളുകളെ നേരിട്ട് കണ്ട് ആവശ്യപൂര്‍ത്തീകരണം നടത്താനുള്ള മാര്‍ഗ്ഗങ്ങളും ഇവിടുണ്ടാകും.
സംസ്ഥാന തലത്തില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്കിന് വന്‍ ജനപിന്തുണ ലഭിക്കുന്നുണ്ടെന്നും രാധാകൃഷ്ണന് പറഞ്ഞു. പ്രധാനമന്ത്രിയുടെ സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ ലിറ്ററസി ക്യാംപെയിന് ജനങ്ങളിലെത്തിക്കാന്‍ ബിജെപി മുന്‍കൈ എടുക്കും. ഓരോ നിയോജകമണ്ഡലങ്ങളിലും 100 പേര്‍ക്ക് ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളെപ്പറ്റി അവബോധം നല്‍കും.
അവര്‍ ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്താനുള്ള തരത്തിലാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. എറണാകുളം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എസ്. ഷൈജു, എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: